
ഇടിഞ്ഞ മതില്‍ക്കെട്ടിനോട് ചേര്‍ന്ന് കട്ടകുത്തി നില്‍ക്കുന്ന ശവം നാറിപ്പൂക്കള്‍. പുല്‍തുമ്പുകളില്‍ മഞ്ഞുകണങ്ങള്‍ സൂര്യപ്രഭയില്‍ തിളങ്ങകുന്നു. അയാള്‍ ഒരോരം ചേര്‍ന്നു നടന്ന് ആ കല്ലറക്ക് മുന്നിലെത്തി. കറുത്ത മാര്‍ബിളിനു മുകളില്‍ കരിയിലകള്‍ കൂടിക്കിടക്കുന്നു. അയാളതെല്ലാം പെറുക്കിക്കളഞ്ഞു. കയ്യില്‍ കരുതിയിരുന്ന പൂക്കളുടെ ഇതളുകള്‍ അടര്‍ന്നു പോയിരിക്കുന്നു. നിസ്സഹായതയോടെ അയാള്‍ ചുറ്റും നോക്കി. മഞ്ഞപ്പൂക്കളുള്ള ഒരു കാട്ടു ചെടി അരികത്ത് നില്‍ക്കുന്നു. അയാളുടെ കണ്ണുകള്‍ പതിയെ ദൂരെ ചക്രവാളത്തിലേക്ക് നീണ്ടു. ഓര്‍മ്മയിലെവിടെയോ ഒരു കിളികൊഞ്ചല്‍. "പപ്പാ..ഇന്നു വരുമ്പോ മോള്‍ക്ക് ഡാന്‍സ് ചെയ്യണ പാവയെക്കൂടി കൊണ്ടരണട്ടോ...മറക്കല്ലേ.." അയാള്‍ അറിയാതെ ഓര്‍മകളിലേക്ക് വഴുത്തി വീണു. അവള്‍...കുഞ്ഞുമോള്‍ , തന്റെ അരുമയായിരുന്നു. ആറ്റു നോറ്റു കിട്ടിയ പൊന്‍കനി. തന്റെ കരളിന്റെ കഷ്ണമാണവളെന്ന് എപ്പോഴും ഭാര്യയോട് പറഞ്ഞിരുന്നത് അയാള്‍ ഓര്‍ത്തു. അവളുടെ കൊഞ്ചലും വാശിയും തനിക്കത്രമേല്‍ ഇഷ്ടമായിരുന്നു. സ്വര്‍ഗം പോലൊരു കൊച്ച് വീട്ടില്‍ താനും ഭാര്യയും തങ്ങളുടെ സ്വന്തം മാലാഖക്കുട്ടിയും. ചെറുതെങ്കിലും മോശമല്ലാത്തൊരു ജോലി, സുഖവും സന്തോഷവും നിറഞ്ഞ ജീവിതം. കുഞ്ഞുമോളുടെ കളിയും ചിരിയും തങ്ങളുടെ മനസ്സിനു കുളിര്‍മ്മയേകി. താന്‍ പോലുമറിയാതെയാണ് ആ ദുശീലം തന്നില്‍ രൂപപ്പെട്ടത്. കൂട്ടുകാരുടെ പ്രേരണയില്‍ , ഒരു തമാശയായാണ് തുടങ്ങിയത്. ഒരു ഗ്ലാസില്‍ തുടങ്ങി താനൊരു മുഴുക്കുടിയനായി മാറി.. ആ കൊച്ച് വീടിന്റെ സമാധാനം ഒടുങ്ങി. സ്വന്തം നിയന്ത്രണം മറ്റാരോ ഏറ്റെടുത്തത് പോലെ... താന്‍ ബാറുകളില്‍ കയറിയിറങ്ങി. രാത്രികളില്‍ വീട്ടിലിരുന്നും കുടിച്ചു.ഗ്ലാസുകള്‍ നിറഞ്ഞപ്പോള്‍ കാലിയായത് തന്റെ കുടുംബത്തിന്റെ സന്തോഷമായിരുന്നു. ഭാര്യ വെറുത്ത് തുടങ്ങിയിരുന്നു. കുഞ്ഞുമോള്‍ക്ക് പപ്പയെ ഭയമായിത്തുടങ്ങി. കണ്ണു ചുവന്ന്, ആടിക്കുഴഞ്ഞ് വീട്ടിലെത്തുന്ന പപ്പയെക്കാണുമ്പോള്‍ അവള്‍ പേടിച്ചു അമ്മയുടെ പിറകില്‍ ഒളിച്ചു.പതിയെപ്പതിയെ സുഹൃത്തുക്കള്‍ വീട്ടിനുള്ളിലേക്കും കയറീത്തുടങ്ങി. സുന്ദരിയായ ഭാര്യയിലായിരുന്നു അവരുടെ കണ്ണ്. ലഹരിയുടെ പടുകുഴിയില്‍ വീണ താന്‍ പലതും അറിയാതെ പോയ്.അങ്ങനെയൊരു രാത്രിയില്‍ കുറെയേറെ കുപ്പികളുമായി അവര്‍ തന്റെ വീട്ടില്‍ വന്നു കയറി. 'ഫോറിന്‍ സാധനമാടാ.. ഇന്നു നമുക്ക് അടിച്ചു പൊളിക്കണം...." അതിലൊരുത്തന്‍ പറഞ്ഞു. തനിക്കും സന്തോഷമായിരുന്നു. 'കാശ് കൊടുക്കാതെ സുഭിക്ഷമായി കുടിക്കാമല്ലോ....' ഒരുപാട് കുടിച്ചു. ഭാര്യ കണ്ണുതുടച്ചു, മകളെ ചേര്‍ത്തു പിടിച്ചു. അട്ടഹാസങ്ങളും ആര്‍പ്പ്വിളികളും മുഴങ്ങിക്കേട്ടു. കുഞ്ഞുമോളേയും ചേര്‍ത്തു പിടിച്ചു കൊണ്ടവള്‍ ഇരുട്ടില്‍ പതുങ്ങി. ആരോ അവളുടെ കൈകളിലമര്‍ത്തിപ്പീടിച്ചു. ഭയന്നവള്‍ അലറി വിളിച്ചു... ആരു കേള്‍ക്കാന്‍.!. ആര്‍ത്തലച്ച് വരുന്ന പ്രളയം പോലെ ചെന്നായ്ക്കള്‍ അവളെ കടിച്ചു കീറി. ലഹരിയുടെ കുത്തൊഴുക്കില്‍ തന്റെ ചെവികള്‍ അടഞ്ഞു പോയിരുന്നു. കുഞ്ഞുമോള്‍ വാവിട്ടു കരഞ്ഞു. അമ്മയുടെ ചിറകില്‍ നിന്നടര്‍ത്തീയെടുത്ത കിളിക്കുഞ്ഞിനെപ്പോലെ അവള്‍ ഭയന്ന്..."പപ്പാ .. എണീറ്റു വാ.. മമ്മിയെ ദാ ഇവരുപദ്രവിക്കണു..അവള്‍ പപ്പയുടെ കൈകളില്‍ പിടിചെഴുന്നേല്‍പിക്കാന്‍ വൃഥാ ശ്രമിച്ചു. എല്ലാം കണ്ടെങ്കിലും ഇന്ദ്രിയങ്ങളെല്ലാം തോല്പിച്ചു കളഞ്ഞു. അമ്മയെ രക്ഷിക്കാന്‍ അവള്‍ ആ ചെന്നായ്ക്കളുടെഇടയിലേക്ക് പാഞ്ഞു ചെന്നു. അതിലൊരുത്തന്റെ കാലില്‍ കടിച്ചു. അവനാ കുഞ്ഞു പൂമ്പാറ്റയെ വലിച്ചെറിഞ്ഞു മതിലില്‍ ആ കൊച്ച് തല ചോരപ്പാടുണ്ടാക്കി................................... എന്തോ ശബ്ദം കേട്ടപ്പോഴാണയാള്‍ക്ക് സ്ഥലകാല ബോധം വന്നത്. സെമിത്തെരി സൂക്ഷിപ്പുകാരന്‍ കാടുപിടിച്ച ചെടികള്‍ വെട്ടിക്കളയുന്നു. നേരം വൈകിയിരിക്കുന്നു. തന്നെ കാണാതായാല്‍ മെന്റല്‍ ഹോസ്പിറ്റലില്‍ തന്നെയും കാത്തിരിക്കുന്ന ഭാര്യ വിഷമിക്കും. പാവക്കുട്ടിയെ കുഞ്ഞുമോളായി കരുതി കൊണ്ട് നടക്കുകയാണവള്‍... പാവം. കാണാതായാല്‍ അവള്‍ പരിഭ്രമിക്കും. ....അടുത്തു നിന്ന കാട്ടുപൂക്കള്‍ പറിച്ചയാള്‍ ആ കുഞ്ഞു കല്ലറക്ക് മുകളിലിട്ടു ഒപ്പം രണ്ടു തുള്ളി കണ്ണ് നീരും വഴുതിവീണു. ഒരു പ്രായാശ്ചിത്തമെന്നപോലെ..........











