Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Saturday, 28 March 2015

സ്വയം കണ്ടെത്താനുള്ള യാത്ര ഒരു വ്യക്തിയെ സംബന്ധിച്ചു ഓരോ നിമിഷവും സമാധാനത്തിന്റെതാവും. സ്വയം വെട്ടിത്തെളിക്കുന്ന പാത എത്ര ദുര്‍ഘടം എങ്കിലും അതിന്റെ സുഖവും സ്വസ്ഥതയും ആ വ്യക്തി മാത്രം ഹൃദയം കൊണ്ടനുഭവിക്കും.
പക്ഷെ അയാളെ നോക്കി നില്‍ക്കുന്നവര്‍ക്ക് ഉള്ളില്‍ അസ്വസ്ഥത ഉണ്ടാവും.കളിയാക്കാനും വഴി മുടക്കാനും കല്ലെറിഞ്ഞു വീഴ്ത്താനും ആളുകള്‍ ഉണ്ടാവും. അയാളുടെ പ്രിയപ്പെട്ടവരും വേദനയാല്‍ ആ യാത്രയെ മുടക്കാന്‍ നോക്കും. തിരിച്ചു വിളിക്കും. എല്ലാവരും പോകുന്ന വഴിയെ പോകാന്‍ നിര്‍ബന്ധിക്കും. കല്ലെറിയുന്നവരെ ഭയന്നിട്ടാവാം.
ഒരു നിമിഷത്തിന്റെ സ്വസ്ഥത പോലും ലഭിക്കാതെ ഇതരനെ തകര്‍ക്കാന്‍ നടക്കുന്നവര്‍ക്ക് ഒരിക്കലുമറിയാത്ത സുഖം. അതുണ്ട് ഈ പാതയില്‍. അധികമാരും പോകാത്ത വഴിയിലെ, ഒരു കൂര്‍ത്ത മുള്ള് തറച്ചുണ്ടാവുന്ന വേദനയില്‍ പോലും..
അവര്‍ അറിയുന്നുണ്ടാവുമോ?

Sunday, 1 March 2015

'സ്നേഹമുള്ളവര്‍'

സ്വന്തമായി അഭിപ്രായങ്ങള്‍ ഉണ്ടായിപ്പോയാല്‍ പെണ്‍കുട്ടികളെ അഹങ്കാരിയെന്നും തോന്ന്യാസി എന്നും വിളിക്കും 'സ്നേഹമുള്ളവര്‍', 'ഗുണകാംക്ഷകര്‍' :P . കഴിയുന്നത്ര ഒറ്റപ്പെടുത്തും. അവളുടെ ഓരോ സന്തോഷവും അവരുടെ മനസ്സിനെ അസ്വസ്ഥമാക്കും, മാതാപിതാക്കളുടെ ചെവിയില്‍ ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കി പറയും.മാതാപിതാക്കള്‍ അവളുടെ കൂടെ നിന്നാല്‍ അവരെയും ഒറ്റപ്പെടുത്തും...
മറുത്തൊന്നും പറയാതെ 'അവര്‍' പറയുന്നതെല്ലാം മനസ്സില്ലാമനസ്സോടെ അനുസരിച്ചാല്‍ വാനോളം പുകഴ്ത്തപ്പെടും. സ്നേഹം പ്രകടിപ്പിക്കും, ആനുകൂല്യങ്ങള്‍ തരപ്പെടും. ജീവിതം സ്വസ്ഥമാകും.

പെണ്‍കുട്ടികള്‍ക്ക് മാത്രല്ല, ആണ്‍കുട്ടികള്‍ക്കും അനുഭവപ്പെട്ടെക്കാവുന്ന ഒരു ഇത്...

Saturday, 28 February 2015

തങ്കത്താലിയും തങ്കക്കൊലുസും പളപള മിന്നുന്ന കുപ്പായവും ചുവന്നു നില്‍ക്കുന്ന മൈലാഞ്ചിയും രാജകുമാരനെപ്പോലെ പുതുമണവാളന്‍ അണയുന്നതുമാണ് ജീവിതത്തിന്റെ ലക്ഷ്യമെന്നു പെണ്‍മനസ്സുകളെ പറഞ്ഞു പഠിപ്പിച്ചു തലമുറകളായി ആ ഒരു സ്വപ്നം മാത്രം സമൂഹത്തിന്റെ തലച്ചോറിലേക്ക് കുത്തിവച്ചു വിലയില്ലാതാക്കികളഞ്ഞുവല്ലോ, പെണ്ണിന്റെ മറ്റു ചിന്തകള്‍ക്കെല്ലാം...

Saturday, 21 February 2015

ആമിനാ ബീവി തന്‍...

പണ്ട് മദ്രസയില്‍ പഠിക്കുമ്പോള്‍ കേട്ട് പഠിച്ചു മജ്ലിസ് ഫെസ്റ്റിന് പാടിയ പാട്ടാണ്... ഓര്‍മ്മയുള്ള പോലെ പാടിയതാണ്...

https://soundcloud.com/shabna-sumayya/5oai9uivd5ws

Tuesday, 17 February 2015

തുളുമ്പി വീഴുന്ന ചുടുനീരിനറിയാം
എന്തിനതു കവിളിനോട് ചേര്‍ന്ന്
ഒഴുകിക്കൊണ്ടേ ഇരിക്കുന്നുവെന്ന്‍..

Sunday, 2 November 2014

കൂടെയോടുന്ന ഓര്‍മ്മകളെ വെട്ടിച്ചു
വേഗത്തില്‍ ഓടാന്‍ ശ്രമിക്കരുത് .
തട്ടി വീണേക്കാം, തളര്‍ന്നു പോയേക്കാം.
എതിരെ വരുന്ന കൊടുങ്കാറ്റിനെയും
വകവെക്കാതെ നടക്കണം.
കൂടെക്കൂടിയ നോവോര്‍മ്മകളും
പിടിച്ചു നില്‍ക്കാനാകാതെ
കൊടുങ്കാറ്റിനൊപ്പം പോകും,
നാം അതിജീവിക്കും.........
സ്വയം നോവിക്കാതെ നടക്കും.......

Monday, 27 October 2014

കര,കുളം....

കര,കുളം,കര കുളം,
ചാടിക്കളിച്ച നമ്മുടെ കുട്ടിക്കാലം,
ഓര്‍മ്മയില്ലേ നിനക്കത്?

കരയിലും കുളത്തിലും തന്നെ,
ഇന്നും നമ്മള്‍ ,അല്ലെ?

നീ കരയില്‍ , നനയാന്‍ വയ്യാതെ,,
ഞാനീ വെള്ളത്തില്‍
ഒന്നനങ്ങാനാവാതെ....
--------------------------------------------
നിനക്കും വെള്ളം അലര്‍ജീം എനിക്ക് വെള്ളത്തീന്നു കേറാന്‍ മടീം.. ;) :p

Thursday, 7 June 2012

ഒന്നര ഗ്രാമിന്റെ സ്വര്‍ണ്ണത്തിനായി കൊല്ലപ്പെട്ടവള്‍...



നാല് വയസ്സുകാരി രമ്യ ശ്രീയെ മരണത്തോട് കൂട്ടുകൂടാന്‍ പറഞ്ഞയച്ചത് ലക്ഷ്മിയാണ്‌.അതും ആ കൊച്ചു കാതുകളില്‍ കിടന്ന ചെറിയ സ്വര്‍ണ്ണ മൊട്ടുകള്‍ക്ക് വേണ്ടി.ഒന്നര ഗ്രാമിന്റെ സ്വര്‍ണ്ണക്കമ്മല്‍ കുട്ടിയുടെ കാതുകളില്‍ കണ്ട ലക്ഷ്മിയെന്ന പിശാചാണ് കുട്ടിയേയും കൂട്ടി വിജനമായ ശ്മശാനത്തിലെത്തി അവളെ നിഷ്കരുണം കൊന്നു കളഞ്ഞത്.ഒരു നൈലോണ്‍ കയറുകൊണ്ട് അവള് കവര്‍ന്നെടുത്തത് ഒരു കുഞ്ഞു ജീവനാണ്.അച്ഛനമ്മമാരുടെ കണ്ണുകളില്‍ പാറി നടന്ന ചിത്ര ശലഭം.മൂന്നുമക്കളുള്ള ഒരുത്തിയാണ് ലക്ഷ്മി.എന്നിട്ടാണവള്‍ ആ കുഞ്ഞിന്റെ ജീവന്‍ കൂസലന്യേ ഇരുത്തു കളഞ്ഞത്...

Kin of the four-year-old girl wailing in city on Wednesday.

Wednesday, 6 June 2012

ലേലം വിളിച്ചു വിളിച്ചു.....




അഭിനേത്രിയും സിനിമാ നിര്‍മ്മാതാവുമായ പൂജാ ഭട്ട് അടുത്തിടെ പ്രഖ്യാപിച്ചുവത്രേ, പാവങ്ങളെ സഹായിക്കുന്നതിനായി പണമുണ്ടാക്കാന്‍ പ്രശസ്തരായ അഭിനേതാക്കളുടെ വസ്ത്രങ്ങളും അടിവസ്ത്രങ്ങളും ലേലത്തിന് വില്‍ക്കുന്നു പോലും. സണ്ണി ലിയോണ്‍, രണ്ദീപ് ഹൂട,അരുണോദയ് സിംഗ് തുടങ്ങിയ ചൂടന്‍ താരങ്ങളുടെ അടിവസ്ത്രങ്ങളായിരിക്കും പാവങ്ങള്‍ക്ക് അന്നം നേടിക്കൊടുക്കാനായി ലേലത്തിന് വെക്കപ്പെടുക.പരിപാടിയെക്കുറിച്ചു  പൂജ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ഭട്ടിന്റെ പുതിയ ചിത്രമായ Jism 2  വിന്റെ ഔദ്യോഗിക നെറ്റ് വര്‍ക്കില്‍  സണ്ണി ലിയോനെയുടെ ചൂടാനൊരു പടവും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇത്രയും പോരെ... തുണിയഴിക്കലിലെ നന്മയെന്നാണത്രെ അവരതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 
എന്തുകൊണ്ട് അടി വസ്ത്രങ്ങള്‍ എന്നാ ചോദ്യത്തിന് അവയെക്കാള്‍ മാര്‍ക്കറ്റ്‌ വേറൊന്നിനും കിട്ടുകയില്ലാ എന്നും ഭട്ട്മ റുപടി പറയുന്നു.ഓണ്‍ലൈന്‍ ആയിട്ടായിരിക്കും കച്ചവടം.നടീ നടന്മാരുടെ ഓട്ടോഗ്രാഫും വസ്ത്രതോടോപ്പമുണ്ടാകും.പോരെ പൂരം? എന്തായാലും കൊള്ളാം.ഈ 'ചാരിറ്റി' പരിപാടിക്ക് ധാരാളം കാശ് കിട്ടുമെന്നുള്ളത് ഉറപ്പായി.അല്ലെങ്കിലും ശരീരം വച്ചു പോലും ലേലം വിളിക്കുന്ന ഇന്നത്തെ ലോകത്ത് ഇതൊന്നും വലിയ അത്ഭുതമോന്നുമല്ല.അല്ലെ?

Pooja Bhatt

Friday, 27 April 2012

മത സ്നേഹികളേ ഇതിലേ ഇതിലേ..




ഒരുപാട് യുക്തിവാദി സുഹൃത്തുക്കള്‍ എനിക്ക് ഇന്റര്‍നെറ്റ്‌ മുഖേന ഉണ്ട്. അവര്‍ എല്ലാ മതങ്ങളെയും ഒരുപോലെ കാണുകയും വിമര്‍ശിക്കുകയും ചെയ്യുന്നവരാണ്. എന്നാല്‍ ഞാന്‍ എന്റെ  ഓണ്‍ലൈന്‍ സുഹൃത്തുക്കളില്‍ കണ്ടത്തില്‍ വച്ചു  ഏറ്റവും വലിയ  ഇസ്ലാം  വിരോധിയാണ്  സാബിറ ബിന്‍ത് .പല  മുസ്ലിം  സഹോദരങ്ങളും  അവരുടെ അസഭ്യങ്ങള്‍ നിറഞ്ഞ പോസ്റ്റുകള്‍ കാരണവും മറ്റുമായി സഹികേടിലായി  ഫ്രണ്ട് ലിസ്റ്റില്‍ നിന്ന്   ഒഴിവാക്കിയതുമാണ്  അവരെ.. അവര്‍ ഇസ്ലാമിനെതിരെ (മാത്രം) വൃത്തികേടുകള്‍ പറയാനും പ്രകോപിതരാക്കാനും വേണ്ടിയാണ് മുസ്ലിമെന്നു  തോന്നുന്നവര്‍ക്കൊക്കെ റിക്വസ്റ്റ് അയക്കുന്നത്. അവരുടെ പ്രൊഫൈല്‍ കണ്ടപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത് അവര്‍ ഒരു പ്രത്യേക മതത്തെ മാത്രമേ കുറ്റം പറയുന്നുള്ളൂ. ആ കുറ്റം പറയലാകട്ടെ കേള്‍ക്കാനറക്കുന്നതും വളരെ അസഹനീയവുമാണ്‌. സ്വന്തം മതത്തെ ഒരല്‍പമെങ്കിലും സ്നേഹത്തോടെ കാണുന്ന ആള്‍ക്ക് സഹിക്കാവുന്നതിലപ്പുറമാണ് അവരുടെ തെറി വിളികള്‍. അവരുടെ വാള്‍ പോസ്റ്റുകളെല്ലാം പരിശോദിച്ചപ്പോള്‍ ഒരുപാട് പേരുടെ കമന്റുകള്‍ കണ്ടു. പലതും അവരുടെ തെറ്റിദ്ധാരണകള്‍ മാറ്റിക്കൊടുക്കാന്‍ സംയമനത്തോടെ ശ്രമിക്കുന്ന മുസ്ലിം സഹോദരന്മാരുടെയും സഹോദരിമാരുടെയും കമന്റുകള്‍. എന്നാല്‍ സാബിറയാകട്ടെ ആ മറുപടികളെ വളച്ചൊടിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടത്.ചിലരാകട്ടെ സഹിഷ്ണുത കൈവിട്ടു രോഷത്തോടെ പ്രതികരിക്കുകുന്നതായും ആ കമന്റുകള്‍ വീണ്ടും ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കും വിധമായി മാറുന്നതും കണ്ടു. സത്യത്തില്‍ ഇതൊക്കെ കണ്ടപ്പോള്‍ എനിക്കും തിളച്ചു ചോര. പിന്നെ  മനസ്സിലാക്കി. ഇത് സാബിറയുടെ ഇസ്ലാമിനെപ്പറ്റിയുള്ള സംശയങ്ങളോ തെറ്റിദ്ധാരണകളോ അല്ല. മറിച്ചു ഒരു പ്രത്യേക മതത്തെ ചെളി വാരിത്തെക്കാനുള്ള നാണം കേട്ട കുതന്ത്രമാണ്. അവരുടെ കമന്റുകളില്‍ അവര്‍ ഇസ്ലാമിനെ അസഭ്യം പറയുകയും മറ്റു മതങ്ങളെ പാടിപ്പുകഴ്ത്തുകയും ചെയ്യുന്നു. ഇതൊരു വലിയ കളിയുടെ ഭാഗമാണ്.   ഇതിനെതിരെ എങ്ങനെ പ്രതികരിക്കും എന്നാ ആലോചനക്കൊടുവില്‍ ഞാനും അവരുടെ പോസ്റ്റുകള്‍ക്ക്‌ കമന്റ്‌ ഇടാന്‍ തുടങ്ങി.അസഭ്യമോ ചീത്ത വിളികളോ ഒന്നും ഞാന്‍ ഉപയോഗിച്ചില്ല. അവരുടെ സംശയങ്ങള്‍ തിരുത്താനോ നിന്നില്ല. ഒന്ന് രണ്ടു സ്മൈലികള്‍ ( :P , :/, :D, ),പിന്നെ അവരുടെ ശ്രമത്തെ നിഷ്കരുണം അവഗണിക്കും തരത്തിലുള്ള  ഒരു  'ഹിഹിഹി ' ഒപ്പം അവരുടെ പോസ്റ്റുകളെ ശ്രദ്ധിക്കാത്ത തരത്തില്‍ ഉള്ള കമന്റുകള്‍. അത് മാത്രം കാരണമായിക്കൊണ്ട് അത്ഭുതകരമെന്ന് പറയട്ടെ  സാബിറ ഞാന്‍ കമന്റ്‌ ഇടാന്‍ തുടങ്ങി രണ്ടാം ദിവസം എന്നെ ഒഴിവാക്കി. മുസ്ലിം സഹോദരങ്ങളെ പ്രകോപിപ്പിക്കുക, അവരെകൊണ്ട്  ദേഷ്യത്തില്‍ കമന്റ്‌ ചെയ്യിപ്പിച്ചു കൊണ്ട്   ഇസ്ലാമിനെ  വീണ്ടും  തരാം  താഴ്ത്തുക , ഇതൊകെ  ആണ്   ഇത്തരം   ആളുകള്ടെ  ലക്‌ഷ്യം. അതൊരു 'സാബിറ ബിന്‍ത്'  അല്ല.ഒരു യുക്തി വാദിയുമല്ല. തീവ്ര മത വാദം കൊണ്ട് നടക്കുന്ന ചിലരുടെ ആണും പെണ്ണും കെട്ട രൂപമാണ്. അത്കൊണ്ട്   അത്തരം പോസ്റ്കളെ  തീരെ  വില  കൊടുക്കാത്ത   രീതിയില്‍ കമന്റ്‌  ഇടുകയോ ഒഴിവകുകയോ ചെയ്തെകുക , താനേ  താഴ്ന്നു  കൊല്ലും  വിഷം  ചീറ്റുന്ന   അവരുടെ  പത്തികള്‍ ! നമ്മുടെ സഹികെട്ട കമന്റുകളാണ് അവരുടെ ആവശ്യം.അതിലാണ് അവരുടെ ലഹരിയും....!!!
ഇത് ഇതു മത വിഭാഗത്തിന്റെ ഭാഗത്ത് നിന്ന് സംഭവിച്ചാലും ഒരു മോശം സ്വഭാവമാണ്. നമ്മുടെ മതത്തെ സ്നേഹിക്കുന്നത് പോലെ മറ്റു മതങ്ങളെ ബഹുമാനിക്കുകയും വേണ്ടതല്ലേ? ആ ഒരു പാഠം പുസ്തകങ്ങളില്‍ നിന്ന് മാത്രം ലഭിക്കുന്നതല്ല. മത പാഠ ശാലകളിലും കൂടി പഠിപ്പിക്കുന്നതാണ്. ആ ഒരു അറിവിനെ ഉന്മൂലനം ചെയ്തുകൊണ്ട് ഇത്തരം ചെറ്റത്തരത്തിനു ഇറങ്ങി തിരിക്കുന്ന സഹോദരന്മാരോട് എനിക്ക് പറയാനുള്ളതും ഇത് തന്നെയാ. ഇത് എന്റെ കണ്ടെത്തലും കാഴ്ച്ചപ്പാടുമാണ്. നിങ്ങളോട പങ്കു വെക്കുന്നു എന്ന് മാത്രം.....

Sunday, 4 September 2011

ഓണമെന്നാലെനിക്ക്.....

ഓണത്തെക്കുറിച്ചോര്‍ക്കാന്‍ എനിക്ക്‌ ഓര്‍മകളൊന്നുമില്ല. ഓണപ്പാട്ടും പുലികളിയും മാവേലിയുമെല്ലാം എനിക്ക്‌ പുസ്തകതാളുകളിലെ വര്‍ണങ്ങളായിരുന്നു. കഥയിലെ കഥാപാത്രങ്ങള്‍ എന്നതിലുപരി വാമനനും മാവേലിയുമൊന്നും എനിക്കൊന്നുമല്ല. ഏകാന്തമായ ബാല്യത്തില്‍ പൂതേടി വീട്ടിലെത്തിയ കുട്ടികള്‍ക്കൊപ്പം ആരും കാണാതെ പൂ പറിയ്ക്കാന്‍ കൂട്ടിനിറങ്ങിയത് മറക്കാനാകാത്ത ഓണക്കാല സാഹസികത. അന്ന് ഞാന്‍ പറിച്ചു കൊടുത്ത തുമ്പപ്പൂക്കള്‍ക്ക് അന്നത്തെ എന്റെ മനസിനോളം നൈര്‍മ്മല്യമുന്ടായിരുന്നു. അന്നിന്റെ പുഞ്ചിരികള്‍ക്ക് തുമ്പപ്പൂവിനെക്കാള്‍ വെളുപ്പായിരുന്നു. ഇന്നും അതിരാവിലെ വീട്ടുമുറ്റത്തെത്തി പൂ പറിയ്ക്കാന്‍ അനുവാദം ചോദിക്കുന്ന കുട്ടികളെക്കാണുമ്പോള്‍ ഹൃദയം തുടിക്കും, അവരോടൊപ്പം പൂ പറിയ്ക്കാന്‍ കൂടാന്‍...കലപില കൂട്ടാന്‍... എങ്കിലും, എനിക്കായ് ആരോ പണിത കോട്ടക്കുള്ളില്‍ ഞാന്‍ തടവിലെന്നറിയുമ്പോള്‍ മോഹങ്ങള്‍ ഉള്ളിലേക്ക് വലിയും. കൃത്രിമമായുണ്ടാക്കിയ നിറപ്പൊലിമയോടെയെങ്കിലും, പണ്ടത്തെ ഓണത്തിന്റെ നിറവും മണവും രുചിയും ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെ മുന്നിലെതതുമ്പോള്‍ എന്റെയുള്ളിലും പാട്ടുണരുകയാണ്‌... 'മനസ്സിനുള്ളിലൊരോണം... വിരുന്നുവരും നേരം... ഞാനുമെന്നോര്‍മ്മയും കാത്തിരിപ്പൂ മൂകം....'

Monday, 29 August 2011

ചെറിയ പെരുന്നാള്‍






വിശപ്പ്‌ സഹിച്ചും ഉറക്കമൊഴിച്ചും സംഭരിച്ച ഊര്‍ജ്ജം കൈമുതലാക്കിയവശേഷിപ്പിച്ചുകൊണ്ട് റമദാന്‍ വിട പറയുകയായി. പകലുകളില്‍ നാമനുഭവിച്ച ക്ഷീണത്തിന്നും രാവുകളില്‍ നാമൊഴുക്കിയ കണ്ണ് നീരിനും പരിസമാപ്തി. റമദാന്‍ അധ്വാനിക്കാനുള്ള പ്രചോദനമായിരുന്നു, നാളത്തെ സുഖത്തിലേക്കുള്ള പ്രലോഭാനവും. ഒരു കുഞ്ഞചാരിപ്രാവിന്റെ ചിറകടിയൊച്ച പോലെ എളുപ്പം കൊഴിഞ്ഞുപോയൊരു റമദാന്‍ നമ്മില്‍ ബാക്കി വച്ചത് വരും വര്‍ഷത്തെക്കുള്ള ഇന്ധനമാണു. കണ്ണീരോടെ വിടപറയാം നമുക്ക് റമദാനോട്...നമ്മില്‍ സ്നേഹത്തിന്റെ മുളപാകിയ പ്രിയ റമദാന്‍...
ഈദ്, ആഘോഷമെന്നര്‍ത്ഥം. ആഘോഷം ഇബാദത്താണെന്ന് പഠിപ്പിച്ച മതമാണ്‌ നമ്മുടേത്. അണിഞ്ഞൊരുങ്ങി സുഗന്ധം പൂശി ഈദ്ഗാഹിലെക്ക് പുറപ്പെടുമ്പോള്‍ ഉള്ളില്‍ മുഴങ്ങേണ്ടത് തക്ബീര്‍ധ്വനികളാണ്‌. സന്തോഷത്തിന്റെ, സ്നേഹത്തിന്റെ പെരുന്നാള്‍. ചിറകുവിടര്‍ത്തി പറന്നുയരുന്ന പറന്നുയരുന്ന തക്ബീര്‍ ധ്വനികള്‍ക്ക് കാതോര്‍ക്കാം നമുക്ക്‌ . ആര്‍ഭാടമില്ലാത്ത ആഘോഷമെന്താണെന്ന് സ്വസഹോദരങ്ങള്‍ക്ക്‌ കാണിച്ചു കൊടുക്കാം. കെട്ടിപ്പിടിയ്ക്കാം.... പൊട്ടിച്ചിരിക്കാം... നാഥനെ മറക്കാതിരിക്കാം...

“അല്ലാഹു അക്‍ബര്‍, അല്ലാഹു അക്‍ബര്‍, ....
.... .... വ ലില്ലാഹില്‍ ഹംദ്”

Saturday, 4 June 2011

വെറുമൊരു ഫോട്ടോ !

Pulitzer Winner Kevin Carter Sudane Famine


ഈ ചിത്രം കാണാത്തവരായി അധികമാരും ഉണ്ടാവുകയില്ല. വര്‍ഷങ്ങളായി എന്റെ മനസ്സിലേക്ക് ഞാന്‍ അറിയാതെ ഓടിക്കയറി വന്നു വേദനയുള്ള ഒരു പോറല്‍ തന്നു ഇറങ്ങിപ്പോകുന്ന ചിത്രമാണിത്.. മായാതെ മങ്ങാതെ എപ്പോളും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ചിത്രം. ചിത്രം മിക്കവര്‍ക്കും സുപരിചിതമായിരിക്കും. ഞാനിത് ആദ്യമായി കാണുന്നത് ഒരു ബാല പ്രസിദ്ധീകരണമായ 'മലര്‍വാടി'യില്‍ അടിക്കുറിപ്പ് മത്സരത്തിനു വന്നപ്പോഴായിരുന്നു. ഞാനിപ്പോള്‍ ഇതിവിടെ പോസ്റ്റ്‌ ചെയ്യുന്നതും അതെ ഉദ്ദേശ്യത്തോടു കൂടിയാണ് എന്ന് പറയാന്‍ വയ്യ. നിങ്ങള്ക്ക് താല്പര്യമെങ്കില്‍ അടിക്കുറിപ്പെഴുതാം.
ചിത്രം ആദ്യമായി കാണുമ്പോള്‍ ഞാന്‍ കുട്ടിയായിരുന്നു. ഇപ്പോഴും ഈ ചിത്രത്തിന് അടിക്കുറിപ്പെഴുതാന്‍ വാക്കുകളില്ല......

കാരണം എന്തെന്ന് എനിക്കറിയുകയുമില്ല.....

യു.എന്‍ ഫുഡ്‌ ക്യാമ്പിലേക്ക് നിരങ്ങി നീങ്ങുന്ന കര്‍ഷക ബാലന്റെ ചിത്രമാണിത്. സുഡാനിലെ ക്ഷാമ കാലത്തില്‍ ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ എടുത്ത ചിത്രം. 
പുറകില്‍ കാണുന്ന ആളെ മനസ്സിലായിക്കാണുമല്ലോ??!!. കഴുകന്‍ . ജീവനറ്റാല്‍  എന്തിനെയും വലിച്ചു കീറി മാംസം രുചിക്കുന്ന ഒരു വലിയ പക്ഷി..!  അത് കാത്തു നില്‍ക്കുകയാണ്. ജീവന്‍ പോയാല്‍ ആ കുഞ്ഞിന്റെ എല്ലും തോലുമായ ശരീരത്തെ ഭക്ഷണമാക്കാന്‍ .  
ചിത്രം എടുത്തത്  kevin-carter  എന്നൊരു മഹാനാണ്. ചിത്രം എടുത്ത പാടെ ആ മഹാന്‍ അവിടെ നിന്നും സ്ഥലം വിട്ടു. കുട്ടിക്ക് എന്ത് സംഭാവിച്ച്ചുകാനുമെന്നു നമുക്ക് വെറുതെ ഊഹിക്കാം..
ചിത്രത്തിന് ബെസ്റ്റ് ഫോട്ടോഗ്രഫിക്കുള്ള 1994  ലെ pulitzer പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചു. എങ്കിലും പുരസ്കാരം ലഭിച്ചതിനു 3 മാസത്തിനു ശേഷം സംഭവത്ത് തുടര്‍ന്നുണ്ടായ വിഷാദ രോഗം ബാധിച്ചു അദ്ദേഹം ആത്മഹത്യ ചെയ്തു.!

ആരാണിവിടെ വില്ലന്‍ ?....  വിശന്നു നില്‍ക്കുന്ന കഴുകന്‍ ? രക്ഷിക്കാംആയിരുന്നിട്ടും അത് ചെയ്യാതെ പോയ കെല്‍വിന്‍ ? അതോ വിശപ്പിന്റെ ദാരിദ്ര്യത്തിന്റെ വിളി കേള്‍ക്കാതെ തിന്നു കൊഴുത്തു മദിച്ചു ജീവിക്കുന്ന നാമോരോരുത്തരുമോ? ചിന്തിക്കണം.. 

ഈ ഒരു ചിത്രത്തിന് ഇത്ര മാത്രം വിശദീകരണം നല്‍കേണ്ട കാര്യമില്ല. ചിന്തിക്കുന്ന മനുഷ്യത്വമുള്ള ഒരുവന് സൂചന മതി തിരിച്ചറിവുകള്‍ ഉണ്ടാവാന്‍ ....

 

Sunday, 2 January 2011

വെറുതെ.....


ഇത് തലക്കെട്ടുകളര്‍ഹിക്കാത്ത ചില വിഡ്ഢിത്തങ്ങള്‍..
എന്റെ തോന്നലുകള്‍
ഞാനീ തൂലികയെ ചലിപ്പിക്കട്ടെ..
ഒരു പക്ഷെ വേരുപ്പേറ്റു വാങ്ങിയേക്കാം
എങ്കിലും എഴുതാന്‍ തുടങ്ങുകയാണ് ഞാന്‍
എന്റെ ഹൃദയം തുറന്നെഴുതാന്‍
വാക്കുകള്‍ക്കൊരു പക്ഷേ ക്ഷാമം വന്നേക്കാം
ആശയങ്ങല്‍ക്കൊരുപാട് ജീര്‍ണ്ണതയും
എങ്കിലും
എഴുതാനുറച്ചു കഴിഞ്ഞു ഞാന്‍


ഈ പുതു വര്‍ഷത്തില്‍...
ഈ ദശകക്തിന്റെ തുടക്കത്തില്‍
ഇത് എന്റെയും പുതിയ തുടക്കമാണ്
മാറ്റങ്ങളുടെ വര്‍ഷം
മാറ്റമില്ലാതത് മാറ്റത്തിന് മാത്രമാണെന്ന് പറഞ്ഞത് കാറല്‍ മാര്‍ക്സ് ആണ്
ആ മാറ്റത്തെ എന്റെ നിയന്ത്രിതാവെന്ന സ്ഥാനത് നിന്നും എന്റെ നിയന്ത്രണാധീതമാക്കുകയാണ് വേണ്ടത്.
ഇനിയുള്ളത് തീക്ഷ്ണമായ ലക്ഷ്യങ്ങളാണ്
മാറേണ്ടിയിരിക്കുന്നു
എല്ലാത്തിലും
എല്ലായ്പോഴും

Thursday, 9 September 2010

ചെറിയ പെരുന്നാള്‍


വിശപ്പ്‌ സഹിച്ചും ഉറക്കമൊഴിച്ചും സംഭരിച്ച ഊര്‍ജ്ജം കൈമുതലാക്കിയവശേഷിപ്പിച്ചുകൊണ്ട് റമദാന്‍ വിട പറയുകയായി. പകലുകളില്‍ നാമനുഭവിച്ച ക്ഷീണത്തിന്നും രാവുകളില്‍ നാമൊഴുക്കിയ കണ്ണ് നീരിനും പരിസമാപ്തി. റമദാന്‍ അധ്വാനിക്കാനുള്ള പ്രചോദനമായിരുന്നു, നാളത്തെ സുഖത്തിലേക്കുള്ള പ്രലോഭാനവും. ഒരു കുഞ്ഞചാരിപ്രാവിന്റെ ചിറകടിയൊച്ച പോലെ എളുപ്പം കൊഴിഞ്ഞുപോയൊരു റമദാന്‍ നമ്മില്‍ ബാക്കി വച്ചത് വരും വര്‍ഷത്തെക്കുള്ള ഇന്ധനമാണു. കണ്ണീരോടെ വിടപറയാം നമുക്ക് റമദാനോട്...നമ്മില്‍ സ്നേഹത്തിന്റെ മുളപാകിയ പ്രിയ റമദാന്‍...
ഈദ്, ആഘോഷമെന്നര്‍ത്ഥം. ആഘോഷം ഇബാദത്താണെന്ന് പഠിപ്പിച്ച മതമാണ്‌ നമ്മുടേത്. അണിഞ്ഞൊരുങ്ങി സുഗന്ധം പൂശി ഈദ്ഗാഹിലെക്ക് പുറപ്പെടുമ്പോള്‍ ഉള്ളില്‍ മുഴങ്ങേണ്ടത് തക്ബീര്‍ധ്വനികളാണ്‌. സന്തോഷത്തിന്റെ, സ്നേഹത്തിന്റെ പെരുന്നാള്‍. ചിറകുവിടര്‍ത്തി പറന്നുയരുന്ന പറന്നുയരുന്ന തക്ബീര്‍ ധ്വനികള്‍ക്ക് കാതോര്‍ക്കാം നമുക്ക്‌ . ആര്‍ഭാടമില്ലാത്ത ആഘോഷമെന്താണെന്ന് സ്വസഹോദരങ്ങള്‍ക്ക്‌ കാണിച്ചു കൊടുക്കാം. കെട്ടിപ്പിടിയ്ക്കാം.... പൊട്ടിച്ചിരിക്കാം... നാഥനെ മറക്കാതിരിക്കാം...

“അല്ലാഹു അക്‍ബര്‍, അല്ലാഹു അക്‍ബര്‍, ....
.... .... വ ലില്ലാഹില്‍ ഹംദ്”

Sunday, 29 August 2010

എന്റെ കയ്യബദ്ധങ്ങള്‍.....

ഈ ക്രൂരതക്ക് ആദ്യമേ ഞാന്‍ മാപ്പ് ചോദിക്കുന്നു.... 4 വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ ഞാന്‍ വരച്ചതാണു ഇതൊക്കെ...... പിന്നെ ഇവിടെ കയറ്റിയത്‌.... ചുമ്മാ..... ഒരു രസം.....








Sunday, 22 August 2010

ഓണമെന്നാലെനിക്ക്......



ഓണത്തെക്കുറിച്ചോര്‍ക്കാന്‍ എനിക്ക്‌ ഓര്‍മകളൊന്നുമില്ല. ഓണപ്പാട്ടും പുലികളിയും മാവേലിയുമെല്ലാം എനിക്ക്‌ പുസ്തകതാളുകളിലെ വര്‍ണങ്ങളായിരുന്നു. കഥയിലെ കഥാപാത്രങ്ങള്‍ എന്നതിലുപരി വാമനനും മാവേലിയുമൊന്നും എനിക്കൊന്നുമല്ല. ഏകാന്തമായ ബാല്യത്തില്‍ പൂതേടി വീട്ടിലെത്തിയ കുട്ടികള്‍ക്കൊപ്പം ആരും കാണാതെ പൂ പറിയ്ക്കാന്‍ കൂട്ടിനിറങ്ങിയത് മറക്കാനാകാത്ത ഓണക്കാല സാഹസികത. അന്ന് ഞാന്‍ പറിച്ചു കൊടുത്ത തുമ്പപ്പൂക്കള്‍ക്ക് അന്നത്തെ എന്റെ മനസിനോളം നൈര്‍മ്മല്യമുന്ടായിരുന്നു. അന്നിന്റെ പുഞ്ചിരികള്‍ക്ക് തുമ്പപ്പൂവിനെക്കാള്‍ വെളുപ്പായിരുന്നു. ഇന്നും അതിരാവിലെ വീട്ടുമുറ്റത്തെത്തി പൂ പറിയ്ക്കാന്‍ അനുവാദം ചോദിക്കുന്ന കുട്ടികളെക്കാണുമ്പോള്‍ ഹൃദയം തുടിക്കും, അവരോടൊപ്പം പൂ പറിയ്ക്കാന്‍ കൂടാന്‍...കലപില കൂട്ടാന്‍... എങ്കിലും, എനിക്കായ് ആരോ പണിത കോട്ടക്കുള്ളില്‍ ഞാന്‍ തടവിലെന്നറിയുമ്പോള്‍ മോഹങ്ങള്‍ ഉള്ളിലേക്ക് വലിയും. കൃത്രിമമായുണ്ടാക്കിയ നിറപ്പൊലിമയോടെയെങ്കിലും, പണ്ടത്തെ ഓണത്തിന്റെ നിറവും മണവും രുചിയും ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെ മുന്നിലെതതുമ്പോള്‍ എന്റെയുള്ളിലും പാട്ടുണരുകയാണ്‌... 'മനസ്സിനുള്ളിലൊരോണം... വിരുന്നുവരും നേരം... ഞാനുമെന്നോര്‍മ്മയും കാത്തിരിപ്പൂ മൂകം....'