Monday, 17 August 2015

ചലനം


കണ്ണിമ പോലുമൊന്നു
പിടപ്പിക്കാതെ
അനക്കമറ്റിരുന്നാലും
മനസ്സ് മാത്രമൊരു
നിമിഷ സൂചിയെപ്പോലെ
നിര്‍ത്താതെ ചലിക്കും.
ചിന്തിച്ചു ചിന്തിച്ചൊടുവില്‍
തുടങ്ങിയിടത്ത് തന്നെയെത്തും.
മടുത്തിട്ടും കുഴഞ്ഞിട്ടും
ആരോ തള്ളി വിടും,
ആവര്‍ത്തനത്തിന്റെ
അച്ചുതണ്ടില്‍ വീണ്ടും
കറങ്ങിക്കൊണ്ടേയിരിക്കാന്‍.

Saturday, 8 August 2015

കുറ്റവാളി



നേർത്ത് നേർത്ത്‌ പെയ്യുമ്പോൾ
നോക്കിയിരിക്കാനൊരു സുഖമാണ്.
ഒന്നൂടെയുറക്കെ ചാറുമ്പോൾ
നനയലൊരു നിർവൃതിയാണ്.
കുറച്ചൂടെ ശക്തിയിൽ പെയ്താൽ
ഇറയത്തു നിന്ന് കൈകൾ നീളും.
പിന്നെയും പെയ്ത്ത് മുറുകിയാൽ
രൂക്ഷമായ് നോക്കി തുടങ്ങും.
ആരോ കൊതിച്ചിട്ടാണ്
നീ പെയ്തു തുടങ്ങിയതെങ്കിലും
ഒന്ന് മടുക്കുമ്പോഴേക്കും
കുറ്റപ്പെടുത്തലുകൾക്ക് ഇര
എന്നും നീ തന്നെയായിരിക്കും.

Tuesday, 4 August 2015

ഒരു കച്ചോടക്കാരന്‍ വന്നു. :/ അയാള്‍ കറുപ്പ് വെളുപ്പ് വര്‍ണ്ണങ്ങളെപ്പറ്റി വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു. പവനും സെന്റും അയാളുടെ സംസാരത്തില്‍ ഇടയ്ക്കിടെ മുഴങ്ങിക്കേള്‍ക്കുന്ന വാക്കുകള്‍ ആയിരുന്നു.
വെളുപ്പും മെലിഞ്ഞ ശരീരവും ഉള്ളവരെ ആണ് ചെറുപ്പക്കാര്‍ക്ക് ആവശ്യം പോലും, അപ്പോള്‍ അധികം മൊതല്‍ കൊടുക്കണ്ട. കറുത്ത നിറം ഉള്ലോര്‍ക്ക് മുതല്‍ നല്ലോണം വേണം. ആണുങ്ങള്‍ക്ക് വിദ്യാഭ്യാസം ഇല്ലെങ്കിലും പെണ്ണുങ്ങള്‍ക്ക് വിദ്യാഭ്യാസം ഉണ്ടായിക്കോട്ടെ കുഴപ്പം ഒന്നുമില്ല. :/ എന്നിട്ടയാള്‍ അയാള്‍ നടത്തിയ കച്ചോടങ്ങളുടെ സോറി കല്യാണങ്ങളുടെ ലിസ്റ്റ് നിരത്തി. :/ എത്ര വീതം സ്ത്രീധനം കൊടുക്കപ്പെട്ടു എന്നും.കേട്ടിരുന്ന ആളുകള്‍ക്കൊക്കെ തരിച്ചു കേറി തുടങ്ങി >:(
കല്യാണം നടക്കാതെ പോയ പെണ്‍കുട്ടികളുടെ കഥകള്‍ പറയപ്പെട്ടു. കാശുള്ളതിനാല്‍ അയാള്‍ നടത്തിയ രണ്ടാം കെട്ടുകളെപ്പറ്റിയും വിശദീകരിച്ചു.പരിചയമുള്ള ആള്‍ പറഞ്ഞു വിട്ടതിനാല്‍ മാത്രം വീട്ടില്‍ കേറി വന്ന ആളെ എങ്ങനെ ഇറക്കിവിടും എന്നോര്‍ത്ത് കേള്‍വിക്കാര്‍ ക്ഷമിച്ചു നിന്നു.

"അവസാനം അയാള്‍ ചോദിച്ചു മൊതലൊക്കെ എങ്ങനാ നിങ്ങള്‍ക്ക്? " വായിലിരിക്കുന്ന മൊതല്‍ മുഴുവന്‍ അയാളെ കേള്‍പ്പിക്കാന്‍ ആഞ്ഞ ഞാന്‍ സ്വയം നിയന്ത്രിച്ചു. >:( ഭാവമാറ്റം മനസ്സിലാക്കിയ വീട്ടുകാര്‍ ഇപ്പോള്‍ കല്യാണം നോക്കുന്നില്ല എന്ന വാക്കുകൊണ്ട് മയത്തില്‍ അയാളെ ആട്ടിപ്പായിച്ചു :P

ഇവറ്റകള്‍ക്കൊക്കെ വല്ല കൂലിപ്പണിക്കും പൊയ്ക്കൂടെ? ബ്രോക്കര്‍മാര്‍ എന്ന വര്‍ഗ്ഗത്തെ തന്നെ അടുപ്പിക്കരുത് കഴിയുമെങ്കില്‍. കല്യാണം നടന്നില്ലേലും സാരമില്ല. കച്ചവടമല്ല കല്യാണം. >:(

തള്ളമാരെ, തന്തമാരെ പെണ്‍കുട്ടികളുടെ ഉമ്മ ബാപ്പമാര്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന 'മൊതല്‍' മകന് വേണ്ടി വാങ്ങി ജീവിക്കാന്‍ മാത്രം ഉളുപ്പില്ലായ്മ നിങ്ങള്‍ക്ക് ജന്മനാ കിട്ടിയതോ അതോ പതുക്കെ ഉണ്ടായി വന്നതോ? ചെക്കന്മാരെ , തന്തേം തള്ളേം മേടിക്കാന്‍ പറയുമ്പോഴേക്കും സ്ത്രീധനം മേടിക്കാനും മാത്രം നട്ടെല്ല് നിങ്ങള്‍ എവിടെ പണയം വച്ചിരിക്കുന്നു?
പെണ്പിള്ളാരെ, സ്ത്രീധനം കിട്ടി നടക്കുന്നത് പാവനമായ വിവാഹ ബന്ധമല്ല, കച്ചവട ബന്ധം മാത്രമാണെന്ന് മനസ്സിലാക്കാനുള്ള തിരിച്ചറിവ് എവിടെ കൈമോശം വന്നു, പെണ്‍കുട്ടികളുടെ ഉമ്മ ബാപ്പമാരെ, നിങ്ങള്‍ ചോര നീരാക്കിയ സമ്പാദ്യം കൊടുത്തല്ല , സ്നേഹവും നന്മയും മാത്രം കൊടുത്തെ മകളെ പറഞ്ഞു വിടാവൂ എന്ന് ആര് പറഞ്ഞാലാണ് നിങ്ങള്‍ക്ക് മനസ്സിലാവുക? :(

എന്ന്‍,

ആദ്യമായും (അവസാനമായും) ആരോ പറഞ്ഞു വിട്ട ബ്രോക്കറുടെ സംസാരം കേട്ട് പകച്ചു പോയ പെണ്‍കുട്ടി.... :-| ;) 3:)

Saturday, 1 August 2015

ചിന്തകൾ



ഉറക്കമില്ലാത്ത രാവുകൾ
ഒരു പുതുമയൊന്നുമല്ല.
പുറത്തെയൊച്ചകൾ
ഒരുപാടൊന്നും
ഭയപ്പെടുത്താറുമില്ല.
പുതപ്പിനുള്ളിൽ തണുപ്പ്
ഇളം ചൂടായി മാറാഞ്ഞുമല്ല.
എത്ര ഉറപ്പിൽ കൊട്ടിയടച്ചിട്ടും
കാണാനാവാത്ത പഴുതിലൂടെ
അകത്ത് കയറി വരുമവ,
കണ്‍ പോളകളെ
അനങ്ങാൻ വിടാതെ
പിടിച്ചു വെക്കും.
കോണുകളിലൂടെ
കവിഞ്ഞൊഴുകും.
തുടക്കാൻ പോലുമാകാതെ
കൈകളെ തളർത്തും.
തലയിണയെല്ലാം
അറിയുന്നുണ്ടാകും.
അനക്കമില്ലാഞ്ഞിട്ടും
പിടച്ചിൽ കേൾക്കുന്നുമുണ്ടാകും.
കവിളിലുണങ്ങിപ്പിടിച്ച
കണ്ണീരുമായി
ഒടുവിലെപ്പോഴോ കണ്ണടയും.
പുലർച്ചക്കും മുൻപേ
ഞെട്ടിയെണീക്കുമിടക്ക്,
സ്വപ്നത്തിലുമവ
കയറി വരുമ്പോൾ.
അടുത്ത പകലിലേക്കും
ഉയിർ വേണ്ടതിനാൽ
ഉറക്കമൊടുവിൽ കനിയും.
ഊറ്റിക്കുടിച്ച ജീവനത്രയുമായി
ചിന്തകളും ഇറങ്ങിപ്പോകും,
അടുത്ത ദിനം വീണ്ടും വരാനായ്‌.