Sunday, 1 March 2015

'സ്നേഹമുള്ളവര്‍'

സ്വന്തമായി അഭിപ്രായങ്ങള്‍ ഉണ്ടായിപ്പോയാല്‍ പെണ്‍കുട്ടികളെ അഹങ്കാരിയെന്നും തോന്ന്യാസി എന്നും വിളിക്കും 'സ്നേഹമുള്ളവര്‍', 'ഗുണകാംക്ഷകര്‍' :P . കഴിയുന്നത്ര ഒറ്റപ്പെടുത്തും. അവളുടെ ഓരോ സന്തോഷവും അവരുടെ മനസ്സിനെ അസ്വസ്ഥമാക്കും, മാതാപിതാക്കളുടെ ചെവിയില്‍ ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കി പറയും.മാതാപിതാക്കള്‍ അവളുടെ കൂടെ നിന്നാല്‍ അവരെയും ഒറ്റപ്പെടുത്തും...
മറുത്തൊന്നും പറയാതെ 'അവര്‍' പറയുന്നതെല്ലാം മനസ്സില്ലാമനസ്സോടെ അനുസരിച്ചാല്‍ വാനോളം പുകഴ്ത്തപ്പെടും. സ്നേഹം പ്രകടിപ്പിക്കും, ആനുകൂല്യങ്ങള്‍ തരപ്പെടും. ജീവിതം സ്വസ്ഥമാകും.

പെണ്‍കുട്ടികള്‍ക്ക് മാത്രല്ല, ആണ്‍കുട്ടികള്‍ക്കും അനുഭവപ്പെട്ടെക്കാവുന്ന ഒരു ഇത്...

Saturday, 28 February 2015

തങ്കത്താലിയും തങ്കക്കൊലുസും പളപള മിന്നുന്ന കുപ്പായവും ചുവന്നു നില്‍ക്കുന്ന മൈലാഞ്ചിയും രാജകുമാരനെപ്പോലെ പുതുമണവാളന്‍ അണയുന്നതുമാണ് ജീവിതത്തിന്റെ ലക്ഷ്യമെന്നു പെണ്‍മനസ്സുകളെ പറഞ്ഞു പഠിപ്പിച്ചു തലമുറകളായി ആ ഒരു സ്വപ്നം മാത്രം സമൂഹത്തിന്റെ തലച്ചോറിലേക്ക് കുത്തിവച്ചു വിലയില്ലാതാക്കികളഞ്ഞുവല്ലോ, പെണ്ണിന്റെ മറ്റു ചിന്തകള്‍ക്കെല്ലാം...

താളം

നിന്റെ ഹൃദയത്തുടിപ്പുകളുടെ
താളവും താളക്രമങ്ങളും
നന്നായിത്തന്നെ അറിയാമെനിക്ക്.
കള്ളങ്ങള്‍ മറ പിടിച്ചെന്റെ
കണ്ണുകളില്‍ നോക്കാതെ
എന്നില്‍ നിന്നെത്ര ഒളിച്ചോടിയാലും.

Wednesday, 25 February 2015

നീ അറിയാന്‍

നിനക്ക് വേണ്ടിയല്ല,
എനിക്ക് വേണ്ടി മാത്രമാണ്,
നിന്നെ പ്രതീക്ഷിച്ചിരിക്കുന്നത്,
ഞാന്‍ പോലും ചോദ്യം ചെയ്യാത്ത
എന്റെ സ്വാര്‍ഥത കൊണ്ടുമാണ്.
നീയും അടക്കി വക്കുക,
മനസ്സിലുയരുന്ന ചോദ്യങ്ങളെ.
ഉത്തരമായി നീ വരുന്നതും കാത്ത്,
നിന്റെ ഓര്‍മ്മകളില്‍, ഞാന്‍
നിശബ്ദമായി ജീവിക്കട്ടെ.

Monday, 23 February 2015

സ്വാര്‍ത്ഥം


ചുറ്റു നിന്നും തേടി വരുന്ന
വിശപ്പ്‌ കത്തുന്ന ഗന്ധവും,
ചീന്തിയെറിയപ്പെടുന്നതിന്റെ
കൊളുത്തി വലിക്കുന്ന തേങ്ങലുകളും ,
മരുന്ന് തേടുന്ന മുറിവില്‍ നിന്നും
ഒഴുകിക്കൊണ്ടിടിക്കുന്ന രോദനവും.
ഞാനെനിക്കായ്‌ തീര്‍ത്ത
സ്വസ്ഥതക്കോട്ടയുടെ ചുവരുകളില്‍
ആഞ്ഞടിച്ച്, ശ്രദ്ധ തിരിച്ച്,
തിളച്ചു തുടങ്ങുന്ന ചോരയിലേക്ക്
കനല്‍ പാകി ആളിക്കത്തിക്കുമെന്ന
ഭയം കൊണ്ട് തന്നെയാണ് ,
തണുത്ത വെള്ളം കോരിയൊഴിച്ചത്.
കോട്ടയുടെ വാതിലുകള്‍
ഉറപ്പു കൂട്ടി കൊട്ടിയടച്ചതും....

Sunday, 22 February 2015

വാക്കുകളും വര്‍ണ്ണങ്ങളും
നിലക്കുകയില്ലെന്ന് പ്രതീക്ഷിക്കാം.
എങ്കിലുമീ നാല് മൂലകളില്‍ തട്ടി
തിരിച്ച് വരുന്ന നെടുവീര്‍പ്പുകളെ,
മടുത്തു തുടങ്ങിയിരിക്കുന്നു എനിക്ക്...

Saturday, 21 February 2015

ആമിനാ ബീവി തന്‍...

പണ്ട് മദ്രസയില്‍ പഠിക്കുമ്പോള്‍ കേട്ട് പഠിച്ചു മജ്ലിസ് ഫെസ്റ്റിന് പാടിയ പാട്ടാണ്... ഓര്‍മ്മയുള്ള പോലെ പാടിയതാണ്...

https://soundcloud.com/shabna-sumayya/5oai9uivd5ws
വൈകി വന്നതെങ്കിലും
ഇപ്പോഴും പോകാനോരുങ്ങാതെ
പുണര്‍ന്നു നില്‍ക്കുന്ന കൌമാരം.
തുടങ്ങണോ അതോ ഒടുങ്ങണോ എന്ന്
സംശയിച്ചു നില്‍ക്കുന്ന യൌവനം.
അനുഭവങ്ങള്‍ മനസ്സിന് നല്‍കിയ
അകാലത്തിലുള്ള വാര്‍ധക്യം.
നേരം തെറ്റിയ വേളകളില്‍
തികട്ടി പുറത്തു വരുന്ന ബാല്യം.
എല്ലാം കൂടെ ചേര്‍ന്ന്
നീറിയും ചീറിയും ചിരിച്ചും കിതച്ചും
നിര്‍വചനമില്ലാത്ത ജീവിതം...

Friday, 20 February 2015

മാറ്റം

നീയറിയാതെ നിന്നെ നോക്കുന്ന
തിളക്കം തീരെയും കുറഞ്ഞ
താരകമായിരുന്നു ഞാനന്നുവരെ.
അറിയാതെ വിണ്ണില്‍ നിന്നടര്‍ന്നു
നിന്റെ വഴിയിലേക്ക് വീഴും വരെ.
അപശകുനമെന്ന് കരുതി
വഴി മാറി നീ പോകും വരെ.
വെറുമൊരു കല്ലാണ് ഞാനിപ്പോള്‍,
എന്നെ കടന്നു നീ പോയതുമുതല്‍.
നിന്റെ ഓര്‍മ്മകളില്‍ ഉരഞ്ഞെന്റെ
മിനുക്കമെല്ലാം പോയത് മുതല്‍.

Thursday, 19 February 2015

നീ

നീ തരുന്ന മുറിവിനു മാത്രമേ
ഇത്രയേറെ ആഴമുള്ളൂ,
കുത്തിയിറങ്ങുന്ന വേദനയുള്ളൂ.
നീ പകരുന്ന സ്നേഹത്തിനു മാത്രം
മറ്റെവിടുന്നും കിട്ടാത്തത്ര
മധുരമുള്ളതു പോലെത്തന്നെ.
നിനക്ക് വേണ്ടി മാത്രമേ ഞാന്‍
പരിധിയില്ലാതെയിങ്ങനെ
വേദന സഹിക്കാറുമുള്ളൂ.

Tuesday, 17 February 2015

തുളുമ്പി വീഴുന്ന ചുടുനീരിനറിയാം
എന്തിനതു കവിളിനോട് ചേര്‍ന്ന്
ഒഴുകിക്കൊണ്ടേ ഇരിക്കുന്നുവെന്ന്‍..

Sunday, 8 February 2015

പ്രതീക്ഷ

നനച്ചു കൊടുക്കാഞ്ഞിട്ടും
പ്രകാശം തടഞ്ഞിട്ടും
മുരടിക്കാന്‍ തയ്യാറല്ലാത്ത
ചെടി പോലെയെനിക്കീ പ്രതീക്ഷ.
വളക്കൂറില്ലാത്ത മണ്ണിലും,
വളര്‍ന്നു മുന്നേറുന്ന ചെടി.

Thursday, 22 January 2015

കുരുക്ക്

എത്ര ശ്രമിച്ചിട്ടും അയഞ്ഞു കിട്ടാത്ത
കുരുക്കുകളാണ് നിന്റെ ഓര്‍മ്മകള്‍.
അഴിക്കാന്‍ ശ്രമിക്കുന്തോറും
മുറുകിക്കൊണ്ടേ ഇരിക്കുന്നവ.
നീ വരിഞ്ഞു കെട്ടിയതൊക്കെയും
മടങ്ങി വന്നഴിച്ചെടുക്കില്ലെന്നറിയാം.
എന്നിട്ടും നിശ്ചലം നില്‍ക്കുന്നത്
അവയില്‍ കുടുങ്ങി ഞാന്‍
പിടഞ്ഞു മരിക്കുമെന്ന് ഭയന്നിട്ടാണ്.

Wednesday, 21 January 2015

വഴി

ഏതു വാക്കുകള്‍ അടുക്കി വച്ചാണ്
ഞാനിനി നിന്നിലേക്കുള്ള
പടവുകള്‍ പണിയേണ്ടത്?
ഉള്ളിലുള്ള നോവത്രയും
ശബ്ദമില്ലെങ്കിലും കേള്‍ക്കുന്ന
ശക്തിയാണ് നീയെങ്കിലും,
മിഴിയിണകളില്‍ നിന്നൊഴുകുന്ന
നിറമില്ലാത്ത ചോരയില്‍
ഈറനണിഞ്ഞു ഞാന്‍ ചോദിക്കട്ടെ,
ഏതു വഴി പോകണം?
മുന്‍പില്‍, കൂരിരുട്ടു മാത്രം
കനത്തു നില്‍ക്കെ?

അന്ധത

ഒരു കവിത മുഴുവനെഴുതിയിട്ടും
അതിനു നിന്റെ പേര് കൊടുത്തിട്ടും
തീരെയുമെന്നെ വായിക്കാതിരിക്കാന്‍
ആരാണിത്ര കടുപ്പത്തില്‍
നിന്റെ കണ്ണുകള്‍ അടച്ചു കെട്ടിയത്!




Sunday, 18 January 2015

പ്രണയരക്തം

നീ തന്ന മുറിവില്‍ നിന്നും
ഇറ്റി വീഴുന്ന പ്രണയമുണ്ടല്ലോ,
സമയമെടുത്തിട്ടാണെങ്കിലും
അത് വറ്റിത്തന്നെ തീരണം,
ഇനിയുമൊരിക്കല്‍ കൂടെ
ഉറവയെടുക്കാത്തവണ്ണം,
ഇതിലുമേറെയിനി
മുറിവുകളുണ്ടാകാത്ത വിധം!

ജാഗ്രത



നെഞ്ചു തുളച്ചു കടന്നു പോയ
ചില്ല് ചീളുകളില്‍ പറ്റിപ്പിടിച്ചിട്ടുണ്ട്,
ഇനിയുമുണങ്ങാതെന്റെ പ്രണയരക്തം.
അറിയാതെ പോലുമതില്‍ ചവിട്ടേണ്ട,
നിനക്കേറ്റ മുറിവിലേക്കിനിയുമെന്റെ
പ്രണയാണുക്കള്‍ കടക്കേണ്ട.

Wednesday, 7 January 2015

വിശ്വാസം

കണ്ണുകള്‍ ഇറുക്കിയടക്കുമ്പോള്‍
എന്റെ മുന്നിലെന്ന പോലെ
നിന്നെ അറിയുന്നുണ്ട് ഞാന്‍.
പതിഞ്ഞ സ്വരത്തില്‍
നിന്റെ പേര് വിളിക്കുന്നുണ്ട്.
നീ വിളി കേള്‍ക്കുന്നുവെന്നു
സ്വയം ആവര്‍ത്തിച്ചു പറയുന്നുമുണ്ട്.
അടച്ച കണ്ണുകള്‍ തുറന്നാല്‍
നീ എന്നില്‍ നിന്നും മുഴുവനായ്
മായുമോ എന്ന് ഭയന്നിട്ടാണ്
പകല് വന്നു വിളിച്ചിട്ടും
ഞാനീ ഉറക്കത്തില്‍ തന്നെ
ഒളിച്ചിരിക്കുന്നത്.

Monday, 5 January 2015

പൂപ്പല്‍

ചിലപ്പോള്‍ തീര്‍ത്തും ഏകാന്തത.
മനസ്സിന്റെ തളിര്‍ ഭിത്തികളില്‍ അത്,
പൂപ്പല്‍ പോലെ പടരുന്നു.
ഇടക്ക്, ഇളവെയില്‍ പോലെ
നിന്റെ ഓര്‍മ്മകള്‍ കൂട്ട് വരും.
കണ്ണീര്‍ നനവിറങ്ങി
പൂപ്പല്‍ പൊതിഞ്ഞ ഭിത്തിയെ
ഉണക്കാന്‍ ശ്രമിക്കും വെയില്‍.
എന്നിട്ടും, നിന്നെക്കുറിച്ചുള്ള
ഓര്‍മ്മകള്‍ക്ക് പോലും
എനിക്കവകാശമില്ലെന്ന തിരിച്ചറിവില്‍
വീണ്ടും ആ പൂപ്പലില്‍ ചവിട്ടി
വഴുതി വീഴും, പിന്നെയുമൊറ്റക്ക്!

Sunday, 4 January 2015

കല

മറക്കുക എന്നതൊരു കലയാണ്‌,
നീയാണെങ്കിലോ, പതിയെ ആ കലയില്‍
നൈപുണ്യവും നേടിക്കഴിഞ്ഞു.