കൊന്നവനെന്നോ
കുറ്റവിമുക്തനായിരിക്കുന്നു.
കൊല്ലപ്പെട്ടിട്ടുമാത്മാവിപ്പോഴും
ഗതിയില്ലാതെ അലയുന്നു.
Monday, 15 June 2015
Thursday, 21 May 2015
കളിപ്പാട്ടം
പക്വതയില്ലാത്ത കയ്യിലെ
കൌതുകമുണര്‍ത്തുന്ന
കളിക്കോപ്പ് മാത്രമായിരുന്നു
അന്ന് നിനക്ക് ഞാന്‍..
പുതിയതൊന്നു കിട്ടിയപ്പോഴേക്കും
മണ്ണിലേക്ക് വലിച്ചെറിയപ്പെട്ട
പുതുമ നഷ്ടപ്പെട്ട കളിപ്പാട്ടം.
ചെളി പുരണ്ടു അടര്‍ന്നു തുടങ്ങി
ഒരിക്കല്‍ നീയെന്നെ കണ്ടെത്തും,
ഓര്‍മ്മകള്‍ കിളച്ചു മറിക്കെ.
പൊട്ടിത്തുടങ്ങിയ വക്കിനാല്‍
നിന്റെ കാലു മുറിയുമ്പോള്‍
വേദനിക്കാതിരുന്നിട്ടും
കണ്ണ് നിറഞ്ഞൊഴുകുന്നതും
നീ മാത്രമറിയും.
Wednesday, 20 May 2015
എളുപ്പം.
മറക്കുക എന്നതെളുപ്പമാണ്,
മരണമൊരു പിടച്ചിലാല്‍
നെഞ്ചില്‍ നിന്നാത്മാവിനെ
പിരിച്ചു കളയുന്നത്ര എളുപ്പം,
അതെ, അത്രയേറെ എളുപ്പം.
Monday, 4 May 2015
ആഴം
ആളും ആരവവുമുള്ളിടത്തേക്ക്
ഓര്‍മ്മകളെ പേടിച്ചു ഞാന്‍
ഓടിയൊളിച്ചതാണ്.
ചിരിപ്പൂക്കള്‍ക്ക് നടുവില്‍
ഒരു മരുഭൂമിയെ മുഴുവനായ്
ഉള്ളിലൊളിപ്പിച്ചു നിന്നതുമാണ്.
എന്നിട്ടും എങ്ങനെയെന്നറിയില്ലാ,
മൂടി വച്ച ചുടുമണല്‍പ്പരപ്പിലെക്ക്
ഓര്‍മ്മകളുടെ നദിയൊഴുക്കി
നീയിതാ പ്രണയത്തിന്റെ കെട്ടുവള്ളം
തുഴഞ്ഞു പതുക്കെയണയുന്നു,
തുറക്കാന്‍ മടിക്കുന്ന കണ്ണുകളില്‍
നിന്റെ മാത്രം കാഴ്ചയുമായി ഞാന്‍,
നിനക്കഭിമുഖമായിരുന്നിതാ
അങ്ങേയറ്റത്ത് കാത്തിരിക്കുന്ന
താഴ്ചയിലേക്ക് ചലിക്കുന്നു....
Sunday, 3 May 2015
താടി വച്ചവര്‍ കള്ളക്കേസില്‍ പെട്ടാല്‍ മുന്‍പേജില്‍ തന്നെ വെണ്ടക്കാ അക്ഷരത്തില്‍ അവരുടെ വീടുകാരുടെ വരെ കളര്‍ഫോട്ടോ സഹിതം വാര്‍ത്ത വരികയും 'കൊറേ കൊറേ കൊറേ' കാലം കഴിഞ്ഞു അവര്‍ നിരപരാധികള്‍ എന്ന് കണ്ടു മോചിപ്പിക്കപ്പെട്ടാല്‍ അതൊരു വാര്‍ത്തയല്ലാതെ ആവുകയും ചെയ്യുന്ന സുന്ദര മതേതര കാലഘട്ടത്തിലാണ് നമ്മളൊക്കെ ധൈര്യായിട്ട് ജീവിക്കണത്...... സമ്മയ്ക്കണം നമ്മളെത്തന്നെ..
Wednesday, 29 April 2015
പാലം
എത്ര എളുപ്പത്തില്‍ നീ
മറവിയുടെ പാലം താണ്ടിക്കടന്നു,
ഞാനിതാ ഇപ്പോഴുമീ അറ്റത്ത്
ഒരു ചുവടു പോലും വക്കാനാവാതെ
വേച്ചു വേച്ചു നില്‍ക്കുന്നു.
നേര്‍ത്ത പാലങ്ങളൊരുപാട്
താണ്ടിയാണിത്രടം വന്നതെങ്കിലും
താഴെ ഓര്‍മ്മകളുടെ നാഗങ്ങള്‍
കാലില്‍ ചുറ്റാന്‍ കാത്തു നില്‍ക്കെ
എങ്ങിനെ ഞാനപ്പുറം കടക്കും,
എത്ര നേരമിവിടെ ഭയന്ന് നില്‍ക്കും?
കോമാളി
സ്വയമൊരു കോമാളിയായി
നോക്കി നില്ക്കുന്നവരെ ചിരിപ്പിച്ച്
അവര്‍ക്കൊപ്പം ചിരിക്കാനായ്
കിണഞ്ഞു ശ്രമിച്ച്,ചിരിച്ച് ചിരിച്ച്
ഇനി എത്ര നാള്‍ എന്നറിയില്ല,
മുഖംമൂടിയൊന്നഴിച്ച് കണ്ണ് തുടക്കാന്‍
ഒരു ഇരുള്‍ മൂല പോലും കിട്ടാതെ
ആള്‍ക്കൂട്ടത്തിനിടയിലെങ്ങാനും വച്ച്
ഹൃദയം പൊട്ടി നിലക്കുമോയെന്നും...
------------------------------------
The show must go on :)
Monday, 27 April 2015
തോൽവി
ഒറ്റക്കായെന്നു തോന്നുമ്പോൾ
നിന്റെ ഓർമ്മകളെ കൂട്ട് വിളിച്ചിരുന്നു.
ഇപ്പോളെത്ര ഓടിയൊളിച്ചിട്ടും
ഒറ്റക്കാകാൻ ശ്രമിച്ചിട്ടും ,ഓർമ്മകൾ
എന്നെ പൊതിയാനോടി വരുന്നു,
നിന്റെ മാത്രമോർമ്മകൾ...
മതില്‍
ചേര്‍ച്ചയില്ലായ്മയാണ്
നമുക്കിടയിലെ മതിലെന്നു നീ.
ചേര്‍ന്നിരുന്ന്‍ നാം പരസ്പരം
കുളിര് പകര്‍ന്നപ്പോള്‍
എവിടെയായിരുന്നാ മതിലെന്നു
ഏകാന്തതയില്‍ എന്റെ ആത്മഗതം.
കരവിരുത്
പ്രണയത്തിന്റെ ചായം മുക്കിയ
കനത്ത പന്തുകള്‍കൊണ്ടു നീ
എത്ര വേണമെങ്കിലും അമ്മാനമാടുക.
അത് കണ്ടു കയ്യടിക്കാന്‍
കാണികളെയും കൂടെക്കൂട്ടുക.
ഒരു പതര്‍ച്ച പോലുമില്ലാതെ
അവയങ്ങനെ മാറിമറിയുന്നത്
കൌതുകത്തോടവര്‍ വീക്ഷിക്കട്ടെ.
ഒരിക്കല്‍ നിന്റെ താളം തെറ്റും,
പിന്നെയവ ഉരുണ്ടു താഴെ വീഴും.
താഴെയുള്ള കണ്ണുനീര്‍ നനവില്‍
വീണിട്ടവയുടെ നിറം ഒലിച്ചുപോകും,
അതിനുള്ളില്‍ നീ നിറച്ചു വച്ച
കറുത്ത സത്യത്തെ മുഴുവന്‍
എല്ലാവരും കാണുന്ന നാളാവും അത്,
നിന്റെ അമ്മാനമാടുന്ന കൈകള്‍
തളര്‍ന്ന്, നീ തലകുനിച്ചു പോകുന്ന നാള്‍.
Sunday, 26 April 2015
Thursday, 23 April 2015
തീ
നിന്റെ ഓര്‍മ്മകള്‍ ഒരുമിച്ചു കൂട്ടി
വെറുപ്പിന്റെ തുമ്പിനാല്‍ തീ കൊളുത്തി,
അടുത്തെങ്ങും നില്‍ക്കാന്‍ പോലും
കഴിയാത്തത്ര ചൂടാണതിനെങ്കിലും
കത്തിത്തീരും വരെ കരുത്തോടെ
നോക്കി നില്‍ക്കാമെന്നു കരുതി.
അതിന്റെ തീയിനാലെന്റെ മുഖം
പ്രകാശാത്തിലാകുമെന്നും കരുതി.
എത്ര ആളിക്കത്തിച്ചിട്ടും
ഒരിത്തിരി പോലും കരിയാതെ
പച്ചയായി കിടക്കുന്നവയാ തീയില്‍,
പിന്നെയെന്റെ മനസ്സിലും.
കരിക്കാന്‍ ശ്രമിക്കുന്ന തീ പോലും
തോറ്റ തീപ്പൊരികളായ്
ചിതറിത്തെറിക്കുമ്പോള്‍, പൊള്ളുന്നു,
ഞാനീ ചൂടിനാല്‍ തളരുന്നു.
വെറുപ്പിന്റെ തുമ്പിനാല്‍ തീ കൊളുത്തി,
അടുത്തെങ്ങും നില്‍ക്കാന്‍ പോലും
കഴിയാത്തത്ര ചൂടാണതിനെങ്കിലും
കത്തിത്തീരും വരെ കരുത്തോടെ
നോക്കി നില്‍ക്കാമെന്നു കരുതി.
അതിന്റെ തീയിനാലെന്റെ മുഖം
പ്രകാശാത്തിലാകുമെന്നും കരുതി.
എത്ര ആളിക്കത്തിച്ചിട്ടും
ഒരിത്തിരി പോലും കരിയാതെ
പച്ചയായി കിടക്കുന്നവയാ തീയില്‍,
പിന്നെയെന്റെ മനസ്സിലും.
കരിക്കാന്‍ ശ്രമിക്കുന്ന തീ പോലും
തോറ്റ തീപ്പൊരികളായ്
ചിതറിത്തെറിക്കുമ്പോള്‍, പൊള്ളുന്നു,
ഞാനീ ചൂടിനാല്‍ തളരുന്നു.
Wednesday, 22 April 2015
പ്രതിഷേധം.
ലോകത്തോട് മുഴുവനുമായി
പുകയുന്ന പ്രതിഷേധം ,
പൊന്നു പോല്‍ കാക്കുന്ന
നീണ്ട മുടി കഴുത്തോളം വെട്ടി
സ്വന്തത്തോട് തന്നെ
തീര്‍ത്ത് കളയുന്ന പെണ്‍കുട്ടീ,
പ്രിയപ്പെട്ട ഓരോന്നിനെയും
മുറിച്ചും വലിച്ചെറിഞ്ഞും
ചിരിക്കാന്‍ ശ്രമിക്കുന്ന നിന്റെ
വിഭ്രാന്തിയെപ്പൊതിഞ്ഞും
കണ്ണുനീര്‍ മാത്രമാണുള്ളത്.
കടുപ്പത്തിന്റെ പുറംചട്ടയൊന്ന്‍
ഹൃദയത്തിനു മേലെ സ്ഥാപിച്ച്
മുഖമെത്ര വലിച്ചു മുറുക്കി
ചിരിമുഖം നീ നടിച്ചുകാണിച്ചാലും.
നിനക്കിനി ശബ്ദമുണ്ടാക്കാതെ
കരയുകയെ നിവൃത്തിയുള്ളൂ...
Sunday, 19 April 2015
നിശബ്ദകൊലയാളി
മൌനം കൊണ്ട് ഹൃദയം തകര്‍ത്ത്.
അകലം കൊണ്ട് ചവിട്ടിപ്പിടിച്ച്.
വെറുപ്പ് കൊണ്ട് ഹൃദയത്തില്‍ കുത്തി,
അവസാന മിടിപ്പിനെയും പുറത്തിട്ട്,
ശബ്ദമില്ലാതെ കൊന്നു നീയെന്നെ.
ഉരുക്കം
മുന്നറിയിപ്പില്ലാതെ പെയ്തൊരു
മഴയായിരുന്നു നീയെനിക്ക്.
കനലില്‍ ചവിട്ടി ഞാന്‍ നടക്കുമ്പോള്‍
കൂടെ നടന്നു നീ കുളിരു പാകിത്തന്നു .
വെയില്‍ വഴിയോരത്തു നീ
എന്നെ കാത്തു നിന്ന തണല്‍മരമായി.
പ്രതീക്ഷ വറ്റിയ എന്റെ മുറ്റത്ത്
പൊടുന്നനെ വന്ന വസന്തമായി നീ.
ഒക്കെയും ഒരു കിനാവ് മാത്രമെന്ന്‍
തിരിച്ചറിയുമ്പോള്‍ ഞാനിപ്പോഴും
ഈ വേനലില്‍ ഉരുകിത്തന്നെ നില്‍ക്കുന്നു.
അസ്തമയം
അങ്ങ് ദൂരെ നിന്നെ നോക്കാതെ
തിളങ്ങി നില്‍ക്കുന്നൊരു താരത്തോട്
കൊതിയായിരുന്നല്ലോ നിനക്ക്.
നിനക്കായി ദൂതു പോകാമെന്ന്
ഏറ്റതുമാണല്ലോ അന്ന് ഞാന്‍.
എന്തിനു ദൂത്, എനിക്കിനിയെന്നും
നീ മാത്രം മതിയെന്ന് ചൊല്ലി
ചേര്‍ത്തു പിടിച്ചു നീയെന്നെ.
മടിച്ചോ കൊതിച്ചോ ഞാനും
ചേര്‍ന്ന് നിന്ന് പോയി നിന്നിലേക്ക്.
ഒട്ടി നിന്ന് നാമൊരുപാട്
കഥകള്‍ പറഞ്ഞു പരസ്പരം.
ചക്രവാളത്തില്‍ മറയുന്ന സൂര്യനൊപ്പം
ഒടുങ്ങിപ്പോകുന്നതായിരുന്നു
നിന്റെ പ്രണയമെന്നറിഞ്ഞെങ്കില്‍,
ഇരുട്ടിത്തുടങ്ങുമ്പോഴേക്കും വീണ്ടും
നീയാ താരകത്തിന്റെ നാട് തേടി
തിരിഞ്ഞു നോക്കാതെ പോകുമെന്നും
അറിഞ്ഞെങ്കില്‍, പ്രണയമേ,
ഈ സന്ധ്യയില്‍ നാം
ഒരുമിക്കുകയേ ഇല്ലായിരുന്നു.
ഈ കടല്‍തീരത്ത് ഞാന്‍ ഇനി
ഒറ്റക്കാണെന്നു നീ അറിയില്ല.
ഒരു വിഡ്ഢിയാണ് ഞാനെന്നു
തീരത്തെ മണല്‍ത്തരികള്‍
പരസ്പരം പറഞ്ഞെന്നു വരും.
ഇനി ഞാനിറങ്ങട്ടെ,
നീയും നിന്റെ താരങ്ങളുമിനി
പ്രണയമാഘോഷിക്കുക.
ഞാനീ ഇരുട്ടില്‍ തിരമാലകള്‍ക്കൊപ്പം
ഒരു യാത്രക്കിറങ്ങട്ടെ ദൂരേക്ക്,
നിന്റെ പ്രണയമില്ലാത്ത ലോകത്തേക്ക്.
Friday, 17 April 2015
അനുഗ്രഹം
ജീവിത വണ്ടിയിലെ യാത്രയില്‍
ജനാലക്കരികിലിരിക്കാന്‍
ഭാഗ്യം കിട്ടിയവരാണ് ചിലര്‍,
അധികമാര്‍ക്കും കിട്ടാത്ത
കാഴ്ചകള്‍ കിട്ടിയവര്‍.
മറ്റാരെയും പുല്കാത്ത
തെന്നലിനെ അറിഞ്ഞവര്‍.
നിറങ്ങളിലും മഷിയിലുമവ
കോറി വച്ചു കടന്നു പോയവര്‍.
ജീവിതവണ്ടിക്കുള്ളില്‍
ഓരത്തിരുന്നു യാത്ര ചെയ്തവര്‍.
ഉറപ്പ്
മൌനത്തില്‍ മധുരം പൂക്കുന്ന
ഏതോ സുന്ദര നിമിഷത്തില്‍
നീയെന്റെ മോതിരവിരലില്‍
പതിയെ നല്‍കിയൊരു
നനുത്ത ചുംബനം മാത്രം മതി
മടുപ്പൊരല്‍പം പോലും തോന്നാതെ
ഇനിയുമേറെ തുടുത്ത സന്ധ്യകളില്‍
കണ്‍പാര്‍ത്തു നിന്നെ മാത്രം
കാത്തു കാത്തിരിക്കാന്‍
Wednesday, 15 April 2015
അപ്പൂപ്പന്‍താടി
ദൂരയെവിടെ നിന്നോ പറന്നു വന്ന്‍
മുടിത്തുമ്പില്‍ തടഞ്ഞു നിന്ന
അപ്പൂപ്പന്‍ താടിയാണു നീ.
ഇനിയുമേതോ അകലങ്ങളിലേക്ക്
പറന്നകലും മുന്‍പേ
കഥകള്‍ പറയാന്‍
കൂട്ട് തേടിയണഞ്ഞോരപ്പൂപ്പന്‍താടി
Monday, 13 April 2015
ആ ശലഭത്തോട് മാത്രം
എത്രയോ വണ്ടുകൾ വട്ടമിട്ടു പറന്നിട്ടും
എത്ര വസന്തങ്ങൾ വന്നു പോയിട്ടും
നിന്നെ കാത്തു മാത്രമാണ്
ഇനിയും വിരിയാതെ നില്ക്കുന്നത്.
വിരിയാതെ വാടിപ്പോകുന്നൊരു
വിഡ്ഢിപ്പൂവെന്നു വണ്ടുകൾ വിളിച്ചാലും,
സ്നേഹത്താൽ വേരുമിലകളും
വിടരാനായ് പറഞ്ഞിട്ടും
നിനക്ക് മാത്രമായ് വിടർന്ന് പരത്താൻ
പ്രണയ സുഗന്ധം നിറച്ചു കാത്തിരിക്കുന്നു,
നീ വരും വഴി നോക്കിയിരിക്കുന്നു.......
Subscribe to:
Posts (Atom)