Sunday, 19 April 2015

അസ്തമയം



അങ്ങ് ദൂരെ നിന്നെ നോക്കാതെ
തിളങ്ങി നില്‍ക്കുന്നൊരു താരത്തോട്
കൊതിയായിരുന്നല്ലോ നിനക്ക്.
നിനക്കായി ദൂതു പോകാമെന്ന്
ഏറ്റതുമാണല്ലോ അന്ന് ഞാന്‍.
എന്തിനു ദൂത്, എനിക്കിനിയെന്നും
നീ മാത്രം മതിയെന്ന് ചൊല്ലി
ചേര്‍ത്തു പിടിച്ചു നീയെന്നെ.
മടിച്ചോ കൊതിച്ചോ ഞാനും
ചേര്‍ന്ന് നിന്ന് പോയി നിന്നിലേക്ക്‌.
ഒട്ടി നിന്ന് നാമൊരുപാട്
കഥകള്‍ പറഞ്ഞു പരസ്പരം.
ചക്രവാളത്തില്‍ മറയുന്ന സൂര്യനൊപ്പം
ഒടുങ്ങിപ്പോകുന്നതായിരുന്നു
നിന്റെ പ്രണയമെന്നറിഞ്ഞെങ്കില്‍,
ഇരുട്ടിത്തുടങ്ങുമ്പോഴേക്കും വീണ്ടും
നീയാ താരകത്തിന്റെ നാട് തേടി
തിരിഞ്ഞു നോക്കാതെ പോകുമെന്നും
അറിഞ്ഞെങ്കില്‍, പ്രണയമേ,
ഈ സന്ധ്യയില്‍ നാം
ഒരുമിക്കുകയേ ഇല്ലായിരുന്നു.
ഈ കടല്‍തീരത്ത് ഞാന്‍ ഇനി
ഒറ്റക്കാണെന്നു നീ അറിയില്ല.
ഒരു വിഡ്ഢിയാണ് ഞാനെന്നു
തീരത്തെ മണല്‍ത്തരികള്‍
പരസ്പരം പറഞ്ഞെന്നു വരും.
ഇനി ഞാനിറങ്ങട്ടെ,
നീയും നിന്റെ താരങ്ങളുമിനി
പ്രണയമാഘോഷിക്കുക.
ഞാനീ ഇരുട്ടില്‍ തിരമാലകള്‍ക്കൊപ്പം
ഒരു യാത്രക്കിറങ്ങട്ടെ ദൂരേക്ക്,
നിന്റെ പ്രണയമില്ലാത്ത ലോകത്തേക്ക്.

No comments:

Post a Comment