Wednesday, 29 July 2015

ധൃതി.



തൂക്കിലേറ്റപ്പെടേണ്ടവരെ
ചുമലുകളിലേറ്റി,അവര്‍
സിംഹാസനത്തിലിരുത്തി.
അത് വരെയും ചുട്ടെരിക്കപ്പെട്ട
ആത്മാക്കളെയോ
എല്ലാവരും ചേര്‍ന്ന്
ചെരിപ്പിനടിയിലിട്ടു ഞെരിച്ചു.
അന്നേ മരിച്ചതായിരുന്നു
നീതിയുമതിനൊപ്പം.
പണ്ടേ മരിച്ച നീതിക്കായ്
ഇനിയും വിലാപമെന്തിന്?
മുഖം മൂടിയണിഞ്ഞവരെത്തേടി
നിയമമെത്തില്ല, അതിനാല്‍
നിങ്ങള്‍ക്കാഹ്ലാദിക്കാം,
കരഘോഷമുയര്‍ത്താം.
ധൃതിപ്പെട്ട് കയര്‍ മുറുക്കുമ്പോള്‍
ശ്രദ്ധിക്കണം,
ആരാച്ചാരന്മാരുടെ കൈകളില്‍
രക്തക്കറ പുരണ്ടിട്ടുണ്ടോയെന്ന്‍,
സിംഹാസനസ്ഥരുടെ മുഖങ്ങളില്‍
വന്യമാമൊരു ചിരി,
തെളിഞ്ഞുവരുന്നുണ്ടോയെന്നും.

Friday, 24 July 2015

ചിറകറ്റു വീഴുന്ന ശലഭങ്ങള്‍




കുഞ്ഞുങ്ങളുടെ ചിരി , അവരുടെ സംസാരം, കളികള്‍, കുസൃതികള്‍ ഒക്കെ എത്ര സുന്ദരമാണ്. മക്കളുടെ കുസൃതിയെപ്പറ്റി പരാതി പറയുമ്പോളും മനസ്സ് നിറഞ്ഞ സന്തോഷത്തോടെയാണ് പലപ്പോഴും മാതാപിതാക്കള്‍ അത് വര്‍ണ്ണിക്കുക. അത്രയ്ക്ക് ഇഷ്ടമാണ് നമുക്ക് നമ്മുടെ കുട്ടികളെ. എന്നാല്‍ വളരെ സന്തോഷമായി കഴിഞ്ഞിരുന്ന മക്കള്‍ പെട്ടെന്നൊരു ദിവസം അങ്ങേയറ്റം ഖിന്നരായിഇരിക്കുന്നത് കണ്ടാല്‍ എന്തുപറ്റി എന്ന് ചോദിക്കാന്‍ എല്ലാ മാതാപിതാക്കള്‍ക്കും കഴിയാറുണ്ടോ? അല്ലെങ്കില്‍ അവരില്‍ ഉണ്ടാകുന്ന ഏതെങ്കിലും നെഗറ്റീവ് മാറ്റങ്ങളെ ശിയായ രീതിയില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞെന്നു വരാറുണ്ടോ? തങ്ങളുടെ മക്കളെ തങ്ങള്‍ക്കു നന്നായറിയാം എന്നും അവരില്‍ ഉള്ള ചെറിയ മാറ്റങ്ങള്‍ പോലും തങ്ങള്‍ക്കു തിരിച്ചറിയാന്‍ കഴിയും എന്ന് മേനി നടിക്കുന്നവരാകും മിക്കവാറും മാതാപിതാക്കളും.സത്യത്തില്‍ അങ്ങനെയാണോ?വളരെ ചുറുചുറുക്കോടെ പാറി നടക്കുന്ന വര്‍ണ്ണശലഭങ്ങള്‍ നിനച്ചിരിക്കാതെ ചിറകറ്റു വീഴുന്നത് പോലെ, കുഞ്ഞുങ്ങളിലെ കളി ചിരികള്‍ പൊഴിഞ്ഞു വീണു അവര്‍ വെറും മിണ്ടാപ്പൂച്ചകളായി മാറുന്നത് മുതിര്‍ന്നവര്‍ പലപ്പോഴും ശ്രദ്ധിക്കാറില്ല, എന്നതാണ് സത്യം.

വീട്ടില്‍ അതിഥികള്‍ വരുമ്പോള്‍, മറ്റെവിടെയെങ്കിലും വിരുന്നിനു പോകുമ്പോള്‍, കുടുംബക്കാരും സുഹൃത്തുക്കള്‍ ഒത്തു ചേരുന്നിടത്ത്‌ ചെല്ലുമ്പോള്‍, കുശലം ചോദിക്കുമ്പോള്‍ മറുപടി ഒന്നും പറയാതെ മിണ്ടാതെ നില്‍ക്കുന്ന കുട്ടികള്‍ എല്ലാവരും ‘വലിയ നാണക്കാര്‍’ എന്ന ലേബലില്‍ നാം പെടുത്തും. സ്വഭാവത്തില്‍ വളരെ അധികം ദ്വേഷവും ഗുരുതരമായ അക്രമവാസനയുമായി നടക്കുന്ന കുട്ടികളെ, മുതിര്‍ന്നവര്‍ അതി രൂക്ഷമായി കൈകാര്യം ചെയ്യും.തങ്ങളില്‍ നിന്ന് ദൂരേക്ക് ഹോസ്റ്റലില്‍ പറഞ്ഞു വിടും. പഠനത്തില്‍ പിറകോട്ടായി വരുന്ന മക്കളെ അടിച്ചും ശകാരിച്ചും നിര്‍ബന്ധിച്ചു ട്യൂഷന് വിട്ടും പഠനത്തില്‍ മുന്‍പന്തിയിലാക്കാന്‍ കിണഞ്ഞു ശ്രമിക്കും.

എപ്പോഴെങ്കിലും ഈ മാറ്റങ്ങള്‍ക്കു പിന്നിലുള്ള കാരണങ്ങള്‍ ആരെങ്കിലും അന്വേഷിക്കാറുണ്ടോ? മക്കളെ സ്നേഹത്തില്‍ അടുത്തു വിളിച്ചിരുത്തി എന്താണ് അവരില്‍ പുകഞ്ഞു നീറുന്ന പ്രശ്നമെന്ന് ചോദിക്കാന്‍ അച്ഛനമ്മമാര്‍ക്ക് കഴിയാറില്ല. അല്ലെങ്കില്‍ അങ്ങനെയൊരു കാര്യത്തെപ്പറ്റി അവര്‍ ചിന്തിക്കാറു പോലുമില്ല. ഒരു സൈക്കോളജി വിദഗ്ദന്റെ സഹായം ആവശ്യമായി വരുന്ന പല സന്ദര്‍ഭങ്ങളും കുഞ്ഞു മക്കളുടെ ജീവിതത്തില്‍ ഉണ്ടാകുമ്പോഴും സ്വന്തം പിന്തുണ പോലും നല്‍കാതെ പലരും മക്കളെ ഒറ്റപ്പെടുത്തുകയാണ് ചെയ്യുക.

കുട്ടികള്‍ക്കെന്തു മാനസിക പിരിമുറുക്കം എന്നായിരിക്കും പലരും ചിന്തിക്കുക. നിങ്ങളുടെ കണ്‍വെട്ടത്തു വച്ചും അല്ലാതെയും നമ്മുടെ കുട്ടികളില്‍ ചിലരെങ്കിലും പല തരം പീഡനങ്ങള്‍ക്ക് വിധേയരാകാറുണ്ട്‌ എന്ന യാഥാര്‍ത്യത്തെ അംഗീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ? ഉണ്ടാവില്ല. ബാലപീഡനങ്ങള്‍ എപ്പോഴും നിങ്ങള്‍ക്ക് പത്രങ്ങളിലോ മാഗസിനുകളിലോ വരുന്ന വാര്‍ത്തകളും സംഭവങ്ങളും മാത്രമാണ്. സ്വന്തം ചുറ്റുപാടുകളില്‍ അങ്ങനെ ഒന്ന് സംഭവിക്കുമെന്ന് കരുതാന്‍ പോലും ആരും തയ്യാറല്ല.
*****************************************************************

‘10 വയസ്സായിരുന്നു അവള്‍ക്ക്, അമ്മായിയുടെ വീട്ടില്‍ വിരുന്നിനു പോയതാണ് അവള്‍. അമ്മായിയുടെ ഭര്‍ത്താവിന്റെ ബാപ്പ ഒരുപാട് വിശേഷങ്ങള്‍ ചോദിച്ചു. തമാശകള്‍ പറഞ്ഞു. അന്ന് അവള്‍ ഉറങ്ങാന്‍ കിടന്നു. ഉറക്കത്തില്‍ ആരോ ശരീരത്തില്‍ അമര്‍ത്തുന്നത് പോലെ തോന്നിയപ്പോള്‍ അവള്‍ കണ്ണ് തുറന്നു. ഉടുപ്പിനുള്ളിലൂടെ കുഞ്ഞു ശരീരത്തിലൂടെ കയ്യോടിക്കുകയായിരുന്നു അയാള്‍. പേടിച്ചു വിറച്ചു കണ്ണടച്ചു കിടക്കുമ്പോള്‍ അയാള്‍ കട്ടിലില്‍ അടുത്തു വന്നിരുന്നു. അവളുടെ ചുണ്ടില്‍ അമര്‍ത്തി ഉമ്മ വക്കാന്‍ ശ്രമിച്ചു. ആ കുഞ്ഞു ഹൃദയം ഭയം കൊണ്ട് തളര്‍ന്നു. അവള്‍ ഒച്ച വെക്കുമെന്ന് തോന്നിയപ്പോള്‍ അയാള്‍ എഴുന്നേറ്റു. ആരോടും പറയരുതെന്ന് പറഞ്ഞിട്ട് എഴുന്നേറ്റു പോയി. അന്നത്തെ പേടിയില്‍ അവള്‍ക്കു പനി പിടിച്ചു. പക്ഷെ ആരോടും പറയാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. എല്ലാവരെയും പേടി, വെറുപ്പ്, അവള്‍ക്കൊപ്പം ആ വെറുപ്പും ഭയവും വളര്‍ന്നു..’


‘വികൃതി കാരണം ദര്‍സില്‍ കൊണ്ട് ചെന്നാക്കിയതാണ് ഉപ്പ അവനെ. വേണ്ടാ എന്ന് ഒരുപാട് കരഞ്ഞു പറഞ്ഞു നോക്കി, ഉപ്പ കേട്ടില്ല. ഓത്തും പഠിത്തവും ഹോസ്റ്റല്‍ ജീവിതവും. അവനു ഇഷ്ടമേ ആയിരുന്നില്ല, വീട് വിട്ടു നില്‍ക്കാന്‍. അങ്ങനെയിരിക്കെ ഒരു ദിവസം ഉറങ്ങാതെ കിടക്കുന്ന രാത്രിയില്‍ മുതിര്‍ന്ന ഒരു ഇക്ക അവന്റെ അടുത്തു വന്നു. അവനെ വിളിച്ചുകൊണ്ട് മറ്റൊരു മുറിയില്‍ അവിടെ ചെന്നപ്പോള്‍ പറയാന്‍ അറക്കുന്ന പലതും ഇക്ക അവനെക്കൊണ്ട്‌ ചെയ്യിപ്പിച്ചു. ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന ഭീഷണിയും. പിന്നെ അതൊരു പതിവായി. അവന്റെ ജീവിതം തകര്‍ന്നു തുടങ്ങി... ആരും കേള്‍ക്കാനില്ലാതെ, ആരും ആശ്വസിപ്പിക്കാന്‍ ഇല്ലാതെ...’

‘അവന്റെ അമ്മാവന് അവനെ ഭയങ്കര ഇഷ്ടമാണ്. എപ്പോളും വരുമ്പോള്‍ മിട്ടായി കൊണ്ട് വരും, കെട്ടിപ്പിടിക്കും ഉമ്മ വെക്കും. അവനും അയാളെ ഭയങ്കര ഇഷ്ടം. പക്ഷെ ആരും ഇല്ലാത്ത സമയങ്ങളില്‍ അയാള്‍ അവനു ഇഷ്ടമല്ലാത്ത എന്തൊക്കെയോ ചെയ്യാന്‍ തുടങ്ങി. ചില സമയത്ത് ഓര്‍ക്കുമ്പോള്‍ അവനു ഓക്കാനം വന്നു. ആ എട്ടു വയസ്സില്‍ അവനു എന്ത് മനസ്സിലാവാന്‍. ആരോടും പറയാന്‍ വയ്യാതെ പേടിച്ചു അവന്‍ ജീവിച്ചു. അയാളെ കാണുമ്പോള്‍ മാറി നടക്കാന്‍ അവന്‍ ശ്രമിക്കുന്നത് വരെ അയാളുടെ വൃത്തികേടുകള്‍ അവന്‍ സഹിച്ചു.’

‘അനാഥയായിരുന്നു അവള്‍. 2 കൊല്ലമായി ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്. ഇപ്പോള്‍ ഏഴാം ക്ലാസിലാണ് അവള്‍.അമ്മായിയുടെ വീട്ടില്‍. അവള്‍ക്ക് ദുരിതം ഒന്നുമില്ല. അമ്മായി സ്നേഹം ഉള്ള സ്ത്രീയാണ്. അമ്മായിയുടെ മകന് അതിനേക്കാള്‍ സ്നേഹമാണ്. ആദ്യമൊന്നും അവളെ തീരെ ഇഷ്ടമില്ലായിരുന്നു അവന്. അവള്‍ക്കപ്പോള്‍ വല്യ സങ്കടവും ആയിരുന്നു. ആങ്ങള ഇല്ലാത്ത അവള്‍ക്ക് ഇപ്പൊ സന്തോഷമായി. അവന്‍ എന്നും അവള്‍ക്ക് മിട്ടായി കൊടുക്കും. അവന്റെ പഴയ കളിപ്പാട്ടങ്ങള്‍ തപ്പിയെടുത്ത് അവള്‍ക്ക് കൊടുത്തപ്പോള്‍ അവള്‍ എന്ത് മാത്രം സന്തോഷിച്ചെന്നോ. പിന്നെ ഒരു ദിവസം അവന്‍ അവളെ മുറിയില്‍ വിളിച്ചു കൊണ്ട് പോയി. പ്ലസ് 2 കഴിഞ്ഞ അവനു സമ്മാനമായി കംപ്യൂട്ടര്‍ ആണ് കിട്ടിയത്. സിനിമ കാണാം എന്ന് അവന്‍ പറഞ്ഞു. സിനിമയില്‍ കണ്ടതൊന്നും അവള്‍ക്ക് ഇഷ്ടമായില്ല. എന്തൊക്കെയോ വൃത്തികേടുകള്‍. പക്ഷെ അവനവളുടെ നിഷ്കളങ്കതയെ ചൂഷണം ചെയ്യുന്നതില്‍ അതി വിദഗ്ദമായി വിജയിച്ചു. പേടിച്ചും വീര്‍പ്പു മുട്ടിയും ആരും ഒന്ന്‍ മനസ്സു പങ്കു വെക്കാനില്ലാതെ അവള്‍ ആ വീട്ടില്‍ ജീവിച്ചു എല്ലാം സഹിച്ച്...’
******************************************************************

ഇതൊക്കെ ഭാവനയില്‍ വിരിയുന്ന കഥകള്‍ മാത്രം ആണെന്ന് കരുതിയെങ്കില്‍ വായനക്കാരന് തെറ്റി. ഇത്തരം വിഷയങ്ങള്‍ വായിക്കുമ്പോള്‍ പോലും ലൈംഗീക ചിന്തകള്‍ ഉടലെടുക്കുന്നവര്‍ ഒരുപക്ഷെ ഉണ്ടാകും എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഇതൊക്കെ ഇവിടെ രേഖപ്പെടുത്തുന്നത്. എങ്കിലും മറിച്ച് ചിന്തിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കിലോ. ഒരു പക്ഷേ വായിക്കുന്നവരില്‍ ഇത്തരം ഇര/പീഡക മാനസിക അവസ്ഥകളിലൂടെ കടന്നു പോയവര്‍ ഉണ്ടാകും. ഇത്തരം അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും പ്രയാസങ്ങളും ഒരിക്കലും ഉപദ്രവിക്കുന്നവര്‍ കരുതുന്നത്ര ചെറുതല്ല. ഇങ്ങനെയുള്ള പീഡനങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ മരണം വരെയും അതില്‍ പശ്ചാത്താപം ഉള്ളവര്‍ ആയിരിക്കില്ല എന്നാണു വിഷയത്തില്‍ ഗവേഷണം നടത്തുന്ന പലരും പറയുന്നത്. എങ്കിലും ഈ കുറിപ്പ് ആരുടെയെങ്കിലും മനസ്സ് മാറാനോ, ആര്‍ക്കെങ്കിലും ശബ്ദം ഉയര്‍ത്തി നീതി തേടാനോ പ്രചോദനം ആകുമെന്ന പ്രതീക്ഷയില്‍ എഴുതുന്നു.

വീടിനു പുറത്തുള്ള ലോകത്താണ് ഇത്തരം ദുരന്തങ്ങള്‍ നടക്കുന്നതെന്നും അപരിചിതരോട് സംസാരിക്കരുതെന്നും കുട്ടികളെ പറഞ്ഞു പഠിപ്പിക്കുകയും കൂട്ടിലടച്ച പോലെ അവരെ വളര്‍ത്തുകയും ചെയ്യുമ്പോള്‍ കുടുംബത്തിനകത്തും കരുതലോടെ ജീവിക്കണം എന്ന് മക്കളെ പഠിപ്പിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. മാതാപിതാക്കളുടെ കൈകളില്‍ പോലും കുട്ടികള്‍ സുരക്ഷിതര്‍ അല്ലാത്ത ഈ കാലത്ത് പലതരം ദുരന്തങ്ങളെ നേരിടാന്‍ , തടുക്കാന്‍ പ്രാപ്തരാക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. ബലാല്‍സംഗങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും എരിവും പുളിയും ചേര്‍ത്ത് ചര്‍ച്ച ചെയ്യുന്നവരാണ് മലയാളികള്‍. അപ്പോളും കുട്ടികള്‍ അനുഭവിക്കുന്ന പീഡനങ്ങളെപ്പറ്റി പരസ്പരം സംസാരിക്കാന്‍ , അതെപ്പറ്റി കുട്ടികളോട് സംസാരിക്കാന്‍ ഒരു തരം വിമുഖതയാണ്‌ ആളുകള്‍ക്ക്. എന്നാല്‍ ഈ പിന്‍വലിയല്‍ ഒരുപക്ഷെ ഈ കുരുന്നുകളുടെ ഭാവിയെത്തന്നെ ബാധിക്കുന്ന പ്രശ്നം ആയി മാറിയേക്കാം എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.ഇത്തരം സംഭവങ്ങള്‍ വെറും കെട്ടുകഥകള്‍ അല്ലെന്നത് ഞെട്ടിക്കുന്ന യാതാര്‍ത്ഥ്യം തന്നെയാണ്.ഇവിടെ ഏറ്റവും വേദനാജനകമായ കാര്യം, പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികളും ലൈംഗീകപീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ട്‌ എന്നതാണ്.2007-ല്‍ കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിന്റെ (Ministry of Women and Child Development) കീഴില്‍ പ്രമുഖ NGO ആയ PRAYAS നടത്തിയ ഒരു സര്‍വേയില്‍ കണ്ടെത്തിയ കണക്കുകള്‍ ഞെട്ടിക്കുന്നതായിരുന്നു. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീകാതിക്രമങ്ങളെപ്പറ്റിയുള്ള സര്‍വെയില്‍ പങ്കെടുത്തതില്‍ 53.22% പേരും ഒന്നിലധികം തരം ലൈംഗീക പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടായിരുന്നു. ഇവരില്‍ 52.94% ആണ്‍കുട്ടികളും 47.06% പെണ്‍കുട്ടികളും ആയിരുന്നു. പെണ്‍കുട്ടികളേക്കാള്‍ അധികമാണ് ഇത്തരത്തില്‍ ഉപദ്രവിക്കപ്പെടുന്ന ആണ്‍കുട്ടികളുടെ കണക്ക് എന്നത് ശ്രദ്ധേയമാണ്. കേരളത്തില്‍ അത് ആണ്‍കുട്ടികള്‍ 55.04% , പെണ്‍കുട്ടികള്‍ 44.96% എന്ന നിരക്കിലാണ്.കുട്ടികളില്‍ 80% പേരും ഇത് പുറത്തു പറയാറില്ല എന്നും സര്‍വേയില്‍ വ്യക്തമാണ്. കുട്ടികളില്‍ മിക്കവാറും പേര്‍ ഇതിനു ഇരയാകുന്നത് 5 വയസ്സ് മുതല്‍ 10 വയസ്സ് വരെ പ്രായത്തിലാണ്. ഇവരില്‍ സമൂഹത്തിലെ വിവിധ ക്ലാസുകളില്‍ ഉള്ള കുട്ടികള്‍ ഉണ്ട്. പഠിക്കാന്‍ പോകുന്ന, നല്ല ജീവിത ചുറ്റുപാടുകള്‍ ഉള്ള കുട്ടികളും , ദാരിദ്രം അനുഭവിക്കുന്ന തെരുവോര ബാല്യങ്ങളും ബാല വേലക്ക് നിര്‍ബന്ധിതരാകുന്ന കുട്ടികളും മാനസിക ശാരീരിക പീഡനങ്ങള്‍ക്കും പുറമേ ചെറുതും വലുതുമായ ലൈംഗീക പീഡനങ്ങള്‍ക്ക് വിധേയരാകുന്നു.മേല്പറഞ്ഞ സര്‍വേ പ്രകാരം കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കുന്നവരില്‍ 50% പേരും കുട്ടിയുടെ കുടുംബവുമായി ഏറ്റവും അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ അയല്‍ക്കാരോ ആണ്.WHO കണക്കുകള്‍ അനുസരിച്ച് 18 വയസ്സില്‍ താഴെ ഉള്ള 150 ദശലക്ഷം പെണ്‍കുട്ടികളും 73 ദശലക്ഷം ആണ്‍കുട്ടികളും നിര്‍ബന്ധിത ലൈംഗീക വേഴ്ചക്കോ, ലൈംഗീക അതിക്രമങ്ങള്‍ക്കോ ഇരകളായവരാണ്. ഇവരില്‍ ഇത്തരം ക്രൂരതകള്‍ ചെയ്യുന്നവരില്‍ അധിക പേരും കുട്ടിയുടെ സംരക്ഷകര്‍ തന്നെയാണെന്നും പഠനങ്ങള്‍ പറയുന്നു.

ഇതൊരു അതിഗുരുതര പ്രശ്നമായി ഉയര്‍ന്നു വന്നിട്ടും കുട്ടികളിലും മാതാപിതാക്കളിലും ശരിയായ അവബോധം ഉണ്ടാക്കുന്ന തലത്തിലേക്ക് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ അധികമാരും മുതിരുന്നില്ല. ലജ്ജയോ വിഷയത്തിന്റെ സ്വഭാവമോ കാരണമാകാം കുട്ടികള്‍ക്ക് ഇതേപ്പറ്റി പറഞ്ഞു കൊടുക്കാന്‍ പോലും മുതിര്‍ന്നവര്‍ മുന്നോട്ടു വരുന്നില്ല.പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുപോലെ പീഡിപ്പിക്കപ്പെടുന്നു എങ്കിലും ഇതിന്റെ പരിണിതഫലങ്ങള്‍ പലപ്പോഴും ഇരു കൂട്ടരിലും വ്യത്യസ്തമായിരിക്കും. പെണ്‍കുട്ടികള്‍ വളരുന്തോറും ഭയം കൂടുകയും ഈ ഓര്‍മ്മകള്‍ അവരെ വിഷാദ രോഗി ആക്കുകയോ പുരുഷന്മാരോട് മുഴുവന്‍ വെറുപ്പ് ഉണ്ടാക്കുന്ന തരത്തില്‍ അവരുടെ മാനസിക അവസ്ഥയെ ആക്കിതീര്‍ക്കുകയും ചെയ്യുന്നു . കൂടുതല്‍ പീഡനങ്ങള്‍ ഉണ്ടാകുമ്പോള്‍ ശബ്ദിക്കാന്‍ കഴിയാത്ത വിധം തളര്‍ന്നു പോകുകയും ചെയ്തേക്കാം. ആണ്‍കുട്ടികളിലും ഇത് വിഷാദ രോഗത്തിനു കാരണമാകാം. എന്നാല്‍ വളര്‍ന്നു വരുന്ന ആണ്‍കുട്ടികളില്‍ അവര്‍ക്ക് മുന്‍പുണ്ടായ അനുഭവങ്ങള്‍ മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള കാരണമാകാനും സാധ്യത ഉണ്ട്. തനിക്ക് മേല്‍ സംഭവിച്ചത് ഒരു തെറ്റല്ല , അതൊരു സാധാരണ സംഭവം മാത്രമാണ് എന്ന് ചിന്തിക്കുകയും അതെ പോലെ ലൈംഗീകതിക്രമങ്ങള്‍ക്ക് മറ്റുള്ളവരെ വിധേയരാക്കുകയും ചെയ്യുന്ന മനോഭാവം ഉണ്ടായേക്കാം. ജീവിതത്തില്‍ പ്രതിസന്ധീ ഘട്ടങ്ങളെ നേരിടാന്‍ കഴിയാതെ തളര്‍ന്നു പോകാനും ചെറിയ പ്രായത്തിലെ ഉണ്ടാകുന്ന ശാരീരികവും മാനസികവും ലൈംഗീകാവുമായ പീഡനാനുഭവങ്ങള്‍ കാരണമായെന്ന് വരാം.

ഏതൊക്കെ തരത്തിലാണ് കുട്ടികള്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെടുന്നത് എന്നതു പീഡകരുടെ ഉള്ളിലെ ക്രൂരത അനുസരിച്ചിരിക്കും. എങ്കിലും പ്രധാനമായും സംഭവിക്കുന്ന ചിലത് എഴുതുന്നു. കുട്ടികള്‍ക്ക് മനസ്സിലാവുന്ന തരത്തില്‍ പറഞ്ഞു കൊടുക്കുകയും അവര്‍ക്ക് ശരിയായ അവബോധം നല്‍കുകയും കുട്ടികള്‍ക്ക് ചുറ്റുമുള്ളവരെപ്പറ്റി ജാഗ്രത പുലര്‍ത്തുകയും ചെയ്യുക.രഹസ്യഭാഗങ്ങളില്‍ തൊടാന്‍ ശ്രമിക്കുക. കുട്ടിയെ അമിതമായി ലാളിക്കുകയും അതെ സമയം ആരുമറിയാതെ കുട്ടിയുടെ രഹസ്യ ഭാഗങ്ങളില്‍ ബലമായി തൊടാന്‍ ശ്രമിക്കുകയും ചെയ്യുക.

വിവസ്ത്രരാകാന്‍ പറയല്‍, വിവസ്ത്രരാക്കാന്‍ ശ്രമിക്കല്‍: കുട്ടിയെ ഒറ്റക്ക് കിട്ടുന്ന അവസരങ്ങളില്‍ വസ്ത്രമൂരാന്‍ ആവശ്യപ്പെടുകയും അവരുടെ രഹസ്യ ഭാഗങ്ങളില്‍ തൊടാന്‍ ശ്രമിക്കുകയും ചെയ്യല്‍.

സ്വയം വിവസ്ത്രരായി പ്രദര്‍ശിപ്പിക്കല്‍: മറ്റാരുമില്ലാത്ത അവസരങ്ങളില്‍ സ്വന്തം വസ്ത്രം ഊരി കുട്ടിയുടെ മുന്‍പില്‍ സ്വന്തം ലൈംഗീകാവയവം പ്രദര്‍ശിപ്പിക്കല്‍.

ബലം പ്രയോഗിച്ചു ചുംബിക്കല്‍: കുട്ടികളോടുള്ള വാത്സല്യം പ്രകടിപ്പിക്കുക അവരുടെ കവിളുകളില്‍ ചുംബിച്ചുകൊണ്ടാണ്. എന്നാല്‍ ബലപ്രയോഗത്താല്‍ ചുണ്ടില്‍ കുഞ്ഞിനെ ഉമ്മ വെക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അത്തരക്കാരെയും സൂക്ഷിക്കുക.

അശ്ലീല ചിത്രങ്ങളും വീഡിയോകളും നിര്‍ബന്ധിച്ചു കാണിക്കല്‍: പലതരം porn വീഡിയോകളും ചിത്രങ്ങളും കുട്ടിയെ കാണിക്കല്‍.

ലൈംഗീക വേഴ്ച: ഏറ്റവും ക്രൂരമായ പീഡനവും ഇത് തന്നെയാണ്. മുതിര്‍ന്ന സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ മാത്രം നടക്കേണ്ട ലൈംഗീക വേഴ്ചക്ക് കുട്ടികളെ ഉപയോഗിക്കല്‍.

ഇവ കൂടാതെ മറ്റനവധി മാര്‍ഗ്ഗങ്ങളിലൂടെ കുഞ്ഞുങ്ങള്‍ പീടിപ്പിക്കപ്പെടാം. യാത്രാ വേളകളിലും ആഘോഷ വേളകളിലും വിവാഹമോ മറ്റേതെങ്കിലും ചടങ്ങുകളിലോ വച്ചും നിങ്ങളുടെ മക്കള്‍ ഇത്തരം പീഡനങ്ങള്‍ക്ക് വിധേയരായെന്നു വരാം. കുട്ടികളെ ബലം പ്രയോഗിച്ചു മടിയില്‍ അമര്‍ത്തി ഇരുത്താന്‍ ശ്രമിക്കുന്നതും , അനാവശ്യമായി കുട്ടിയുടെ ശരീരത്തില്‍ തൊട്ടു തലോടുകയും ചെയ്യുന്നതും കുട്ടിയില്‍ അസ്വസ്ഥത പരത്തുന്നതും പീഡനം തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം ചെറുതും വലുതുമായ സാഹചര്യങ്ങളെപ്പറ്റി കുട്ടിക്ക് പറഞ്ഞു കൊടുക്കുക.മാതാവിന് മാത്രമല്ല പിതാവിനും ഇത്തരം വിഷയങ്ങളില്‍ കുട്ടികളെ കരുതേണ്ട ചുമതല ഉണ്ട്. അമ്മ മാത്രമാണ് ഇതുപോലുള്ള വിഷയങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യേണ്ടത് എന്ന് നിങ്ങള്‍ കരുതുന്നു എങ്കില്‍ തെറ്റി. പിതാവിന്റെ സ്നേഹവും കരുതലും കുട്ടികളില്‍ ഉണ്ടാക്കുന ആത്മ വിശ്വാസം ചെറുതൊന്നുമല്ല. മറിച്ച് കുട്ടി മാനസികമായി ഇതോ ഇതുപോലുള്ള മറ്റെന്തെങ്കിലും വിഷയം കാരണം വിശാദാവസ്ഥയില്‍ ഇരിക്കെ അവരെ കൂടുതല്‍ പ്രയാസപ്പെടുത്തുന്ന തരത്തില്‍ അവരോടു ദേഷ്യപ്പെടാനും ഒച്ച വെക്കാനും ഒരിക്കലും നിങ്ങള്‍ ശ്രമിക്കരുത്. അത് കുട്ടിയുടെ മനസിനെ അതി ഗുരുതരമായി ബാധിച്ചെന്നു വരും. മുതിര്‍ന്ന സഹോദരന്മാരും സഹോദരിമാരും തങ്ങളുടെ കുഞ്ഞു അനുജനും അനുജത്തിക്കും ഇതൊക്കെ സംയമനത്തില്‍ പറഞ്ഞു കൊടുക്കാന്‍ സാധിക്കണം. അവരുടെ സ്വഭാവത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളെ സ്നേഹപൂര്‍വ്വം ചോദിച്ചു മനസ്സിലാക്കാന്‍ അമ്മയും അച്ഛനും ജ്യേഷ്ഠ സഹോദരങ്ങളും മറ്റു മുതിര്‍ന്ന ബന്ധുക്കളും മാത്രമല്ല അവര്‍ പഠിക്കുന്ന വിദ്യാലയങ്ങളിലെ അധ്യാപകരും സന്നദ്ധരാകണം. ശരിയായ അവബോധം നല്‍കുകയും വേണം.

ഇനിയെങ്കിലും നമുക്ക് ശബ്ദിക്കാം. ഒരു കുഞ്ഞും മുറിവേല്‍പിക്കപ്പെടാത്ത ഒരു കാലം വരുമെന്ന് ഉറപ്പിക്കാന്‍ കഴിയുകയില്ലെങ്കിലും നമ്മളാല്‍ കഴിയുന്ന രീതിയില്‍ നാം പ്രവൃത്തിക്കുക. പീഡകര്‍ നിയമത്തിന്റെ കയ്യില്‍ നിന്നും ഇത് വിധേന രക്ഷപ്പെട്ടാലും വിധിയുടെ കൈകളാല്‍ അവര്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. മരണത്തിനു മുന്‍പേ..


Friday, 17 July 2015

അടുത്തെത്തി നീയെന്നെ
വാരിപ്പുണരണമെന്നില്ല,
അരികിലുണ്ടെന്നൊരു
തോന്നല്‍ മാത്രം മതിയാവും
സങ്കടപ്പേമാരിയടങ്ങി പിന്നവിടെ
ഹര്‍ഷത്തിന്‍ ചെറുമഴ ചാറാന്‍

Monday, 15 June 2015

നീതി

കൊന്നവനെന്നോ
കുറ്റവിമുക്തനായിരിക്കുന്നു.
കൊല്ലപ്പെട്ടിട്ടുമാത്മാവിപ്പോഴും
ഗതിയില്ലാതെ അലയുന്നു.

Thursday, 21 May 2015

കളിപ്പാട്ടം



പക്വതയില്ലാത്ത കയ്യിലെ
കൌതുകമുണര്‍ത്തുന്ന
കളിക്കോപ്പ് മാത്രമായിരുന്നു
അന്ന് നിനക്ക് ഞാന്‍..
പുതിയതൊന്നു കിട്ടിയപ്പോഴേക്കും
മണ്ണിലേക്ക് വലിച്ചെറിയപ്പെട്ട
പുതുമ നഷ്ടപ്പെട്ട കളിപ്പാട്ടം.
ചെളി പുരണ്ടു അടര്‍ന്നു തുടങ്ങി
ഒരിക്കല്‍ നീയെന്നെ കണ്ടെത്തും,
ഓര്‍മ്മകള്‍ കിളച്ചു മറിക്കെ.
പൊട്ടിത്തുടങ്ങിയ വക്കിനാല്‍
നിന്റെ കാലു മുറിയുമ്പോള്‍
വേദനിക്കാതിരുന്നിട്ടും
കണ്ണ് നിറഞ്ഞൊഴുകുന്നതും
നീ മാത്രമറിയും.

Wednesday, 20 May 2015

എളുപ്പം.



മറക്കുക എന്നതെളുപ്പമാണ്,
മരണമൊരു പിടച്ചിലാല്‍
നെഞ്ചില്‍ നിന്നാത്മാവിനെ
പിരിച്ചു കളയുന്നത്ര എളുപ്പം,
അതെ, അത്രയേറെ എളുപ്പം.

Monday, 4 May 2015

ആഴം



ആളും ആരവവുമുള്ളിടത്തേക്ക്
ഓര്‍മ്മകളെ പേടിച്ചു ഞാന്‍
ഓടിയൊളിച്ചതാണ്.
ചിരിപ്പൂക്കള്‍ക്ക് നടുവില്‍
ഒരു മരുഭൂമിയെ മുഴുവനായ്
ഉള്ളിലൊളിപ്പിച്ചു നിന്നതുമാണ്‌.
എന്നിട്ടും എങ്ങനെയെന്നറിയില്ലാ,
മൂടി വച്ച ചുടുമണല്‍പ്പരപ്പിലെക്ക്
ഓര്‍മ്മകളുടെ നദിയൊഴുക്കി
നീയിതാ പ്രണയത്തിന്റെ കെട്ടുവള്ളം
തുഴഞ്ഞു പതുക്കെയണയുന്നു,
തുറക്കാന്‍ മടിക്കുന്ന കണ്ണുകളില്‍
നിന്റെ മാത്രം കാഴ്ചയുമായി ഞാന്‍,
നിനക്കഭിമുഖമായിരുന്നിതാ
അങ്ങേയറ്റത്ത്‌ കാത്തിരിക്കുന്ന
താഴ്ചയിലേക്ക് ചലിക്കുന്നു....

Sunday, 3 May 2015

താടി വച്ചവര്‍ കള്ളക്കേസില്‍ പെട്ടാല്‍ മുന്‍പേജില്‍ തന്നെ വെണ്ടക്കാ അക്ഷരത്തില്‍ അവരുടെ വീടുകാരുടെ വരെ കളര്‍ഫോട്ടോ സഹിതം വാര്‍ത്ത വരികയും 'കൊറേ കൊറേ കൊറേ' കാലം കഴിഞ്ഞു അവര്‍ നിരപരാധികള്‍ എന്ന് കണ്ടു മോചിപ്പിക്കപ്പെട്ടാല്‍ അതൊരു വാര്‍ത്തയല്ലാതെ ആവുകയും ചെയ്യുന്ന സുന്ദര മതേതര കാലഘട്ടത്തിലാണ് നമ്മളൊക്കെ ധൈര്യായിട്ട് ജീവിക്കണത്...... സമ്മയ്ക്കണം നമ്മളെത്തന്നെ..

Wednesday, 29 April 2015

പാലം



എത്ര എളുപ്പത്തില്‍ നീ
മറവിയുടെ പാലം താണ്ടിക്കടന്നു,
ഞാനിതാ ഇപ്പോഴുമീ അറ്റത്ത്
ഒരു ചുവടു പോലും വക്കാനാവാതെ
വേച്ചു വേച്ചു നില്‍ക്കുന്നു.
നേര്‍ത്ത പാലങ്ങളൊരുപാട്
താണ്ടിയാണിത്രടം വന്നതെങ്കിലും
താഴെ ഓര്‍മ്മകളുടെ നാഗങ്ങള്‍
കാലില്‍ ചുറ്റാന്‍ കാത്തു നില്‍ക്കെ
എങ്ങിനെ ഞാനപ്പുറം കടക്കും,
എത്ര നേരമിവിടെ ഭയന്ന് നില്‍ക്കും?

കോമാളി




സ്വയമൊരു കോമാളിയായി
നോക്കി നില്ക്കുന്നവരെ ചിരിപ്പിച്ച്
അവര്‍ക്കൊപ്പം ചിരിക്കാനായ്‌
കിണഞ്ഞു ശ്രമിച്ച്,ചിരിച്ച് ചിരിച്ച്
ഇനി എത്ര നാള്‍ എന്നറിയില്ല,
മുഖംമൂടിയൊന്നഴിച്ച് കണ്ണ് തുടക്കാന്‍
ഒരു ഇരുള്‍ മൂല പോലും കിട്ടാതെ
ആള്‍ക്കൂട്ടത്തിനിടയിലെങ്ങാനും വച്ച്
ഹൃദയം പൊട്ടി നിലക്കുമോയെന്നും...

------------------------------------
The show must go on :)

Monday, 27 April 2015

തോൽവി



ഒറ്റക്കായെന്നു തോന്നുമ്പോൾ
നിന്റെ ഓർമ്മകളെ കൂട്ട് വിളിച്ചിരുന്നു.
ഇപ്പോളെത്ര ഓടിയൊളിച്ചിട്ടും
ഒറ്റക്കാകാൻ ശ്രമിച്ചിട്ടും ,ഓർമ്മകൾ
എന്നെ പൊതിയാനോടി വരുന്നു,
നിന്റെ മാത്രമോർമ്മകൾ...

മതില്‍



ചേര്‍ച്ചയില്ലായ്മയാണ്
നമുക്കിടയിലെ മതിലെന്നു നീ.
ചേര്‍ന്നിരുന്ന്‍ നാം പരസ്പരം
കുളിര് പകര്‍ന്നപ്പോള്‍
എവിടെയായിരുന്നാ മതിലെന്നു
ഏകാന്തതയില്‍ എന്റെ ആത്മഗതം.

കരവിരുത്



പ്രണയത്തിന്റെ ചായം മുക്കിയ
കനത്ത പന്തുകള്‍കൊണ്ടു നീ
എത്ര വേണമെങ്കിലും അമ്മാനമാടുക.
അത് കണ്ടു കയ്യടിക്കാന്‍
കാണികളെയും കൂടെക്കൂട്ടുക.
ഒരു പതര്‍ച്ച പോലുമില്ലാതെ
അവയങ്ങനെ മാറിമറിയുന്നത്
കൌതുകത്തോടവര്‍ വീക്ഷിക്കട്ടെ.
ഒരിക്കല്‍ നിന്റെ താളം തെറ്റും,
പിന്നെയവ ഉരുണ്ടു താഴെ വീഴും.
താഴെയുള്ള കണ്ണുനീര്‍ നനവില്‍
വീണിട്ടവയുടെ നിറം ഒലിച്ചുപോകും,
അതിനുള്ളില്‍ നീ നിറച്ചു വച്ച
കറുത്ത സത്യത്തെ മുഴുവന്‍
എല്ലാവരും കാണുന്ന നാളാവും അത്,
നിന്റെ അമ്മാനമാടുന്ന കൈകള്‍
തളര്‍ന്ന്, നീ തലകുനിച്ചു പോകുന്ന നാള്‍.

Sunday, 26 April 2015

പിടിക്കാനായി കൈ നീട്ടുമ്പോഴേക്കും
കച്ചിത്തുരുമ്പുകള്‍ ഓരോന്നും
പിറകോട്ടു വലിഞ്ഞു പിന്മാറുന്നു.
ഞാനീ ചതുപ്പില്‍ ആരുമറിയാതെ
മുങ്ങിത്തീരാന്‍ പോകുന്നു.

Thursday, 23 April 2015

തീ

നിന്റെ ഓര്‍മ്മകള്‍ ഒരുമിച്ചു കൂട്ടി
വെറുപ്പിന്റെ തുമ്പിനാല്‍ തീ കൊളുത്തി,
അടുത്തെങ്ങും നില്‍ക്കാന്‍ പോലും
കഴിയാത്തത്ര ചൂടാണതിനെങ്കിലും
കത്തിത്തീരും വരെ കരുത്തോടെ
നോക്കി നില്‍ക്കാമെന്നു കരുതി.
അതിന്റെ തീയിനാലെന്റെ മുഖം
പ്രകാശാത്തിലാകുമെന്നും കരുതി.
എത്ര ആളിക്കത്തിച്ചിട്ടും
ഒരിത്തിരി പോലും കരിയാതെ
പച്ചയായി കിടക്കുന്നവയാ തീയില്‍,
പിന്നെയെന്റെ മനസ്സിലും.
കരിക്കാന്‍ ശ്രമിക്കുന്ന തീ പോലും
തോറ്റ തീപ്പൊരികളായ്
ചിതറിത്തെറിക്കുമ്പോള്‍, പൊള്ളുന്നു,
ഞാനീ ചൂടിനാല്‍ തളരുന്നു.

Wednesday, 22 April 2015

പ്രതിഷേധം.



ലോകത്തോട്‌ മുഴുവനുമായി
പുകയുന്ന പ്രതിഷേധം ,
പൊന്നു പോല്‍ കാക്കുന്ന
നീണ്ട മുടി കഴുത്തോളം വെട്ടി
സ്വന്തത്തോട്‌ തന്നെ
തീര്‍ത്ത്‌ കളയുന്ന പെണ്‍കുട്ടീ,
പ്രിയപ്പെട്ട ഓരോന്നിനെയും
മുറിച്ചും വലിച്ചെറിഞ്ഞും
ചിരിക്കാന്‍ ശ്രമിക്കുന്ന നിന്റെ
വിഭ്രാന്തിയെപ്പൊതിഞ്ഞും
കണ്ണുനീര്‍ മാത്രമാണുള്ളത്.
കടുപ്പത്തിന്റെ പുറംചട്ടയൊന്ന്‍
ഹൃദയത്തിനു മേലെ സ്ഥാപിച്ച്
മുഖമെത്ര വലിച്ചു മുറുക്കി
ചിരിമുഖം നീ നടിച്ചുകാണിച്ചാലും.
നിനക്കിനി ശബ്ദമുണ്ടാക്കാതെ
കരയുകയെ നിവൃത്തിയുള്ളൂ...

Sunday, 19 April 2015

നിശബ്ദകൊലയാളി



മൌനം കൊണ്ട് ഹൃദയം തകര്‍ത്ത്.
അകലം കൊണ്ട് ചവിട്ടിപ്പിടിച്ച്.
വെറുപ്പ് കൊണ്ട് ഹൃദയത്തില്‍ കുത്തി,
അവസാന മിടിപ്പിനെയും പുറത്തിട്ട്,
ശബ്ദമില്ലാതെ കൊന്നു നീയെന്നെ.

ഉരുക്കം



മുന്നറിയിപ്പില്ലാതെ പെയ്തൊരു
മഴയായിരുന്നു നീയെനിക്ക്.
കനലില്‍ ചവിട്ടി ഞാന്‍ നടക്കുമ്പോള്‍
കൂടെ നടന്നു നീ കുളിരു പാകിത്തന്നു .
വെയില്‍ വഴിയോരത്തു നീ
എന്നെ കാത്തു നിന്ന തണല്‍മരമായി.
പ്രതീക്ഷ വറ്റിയ എന്റെ മുറ്റത്ത്
പൊടുന്നനെ വന്ന വസന്തമായി നീ.
ഒക്കെയും ഒരു കിനാവ്‌ മാത്രമെന്ന്‍
തിരിച്ചറിയുമ്പോള്‍ ഞാനിപ്പോഴും
ഈ വേനലില്‍ ഉരുകിത്തന്നെ നില്‍ക്കുന്നു.

അസ്തമയം



അങ്ങ് ദൂരെ നിന്നെ നോക്കാതെ
തിളങ്ങി നില്‍ക്കുന്നൊരു താരത്തോട്
കൊതിയായിരുന്നല്ലോ നിനക്ക്.
നിനക്കായി ദൂതു പോകാമെന്ന്
ഏറ്റതുമാണല്ലോ അന്ന് ഞാന്‍.
എന്തിനു ദൂത്, എനിക്കിനിയെന്നും
നീ മാത്രം മതിയെന്ന് ചൊല്ലി
ചേര്‍ത്തു പിടിച്ചു നീയെന്നെ.
മടിച്ചോ കൊതിച്ചോ ഞാനും
ചേര്‍ന്ന് നിന്ന് പോയി നിന്നിലേക്ക്‌.
ഒട്ടി നിന്ന് നാമൊരുപാട്
കഥകള്‍ പറഞ്ഞു പരസ്പരം.
ചക്രവാളത്തില്‍ മറയുന്ന സൂര്യനൊപ്പം
ഒടുങ്ങിപ്പോകുന്നതായിരുന്നു
നിന്റെ പ്രണയമെന്നറിഞ്ഞെങ്കില്‍,
ഇരുട്ടിത്തുടങ്ങുമ്പോഴേക്കും വീണ്ടും
നീയാ താരകത്തിന്റെ നാട് തേടി
തിരിഞ്ഞു നോക്കാതെ പോകുമെന്നും
അറിഞ്ഞെങ്കില്‍, പ്രണയമേ,
ഈ സന്ധ്യയില്‍ നാം
ഒരുമിക്കുകയേ ഇല്ലായിരുന്നു.
ഈ കടല്‍തീരത്ത് ഞാന്‍ ഇനി
ഒറ്റക്കാണെന്നു നീ അറിയില്ല.
ഒരു വിഡ്ഢിയാണ് ഞാനെന്നു
തീരത്തെ മണല്‍ത്തരികള്‍
പരസ്പരം പറഞ്ഞെന്നു വരും.
ഇനി ഞാനിറങ്ങട്ടെ,
നീയും നിന്റെ താരങ്ങളുമിനി
പ്രണയമാഘോഷിക്കുക.
ഞാനീ ഇരുട്ടില്‍ തിരമാലകള്‍ക്കൊപ്പം
ഒരു യാത്രക്കിറങ്ങട്ടെ ദൂരേക്ക്,
നിന്റെ പ്രണയമില്ലാത്ത ലോകത്തേക്ക്.

Friday, 17 April 2015

അനുഗ്രഹം



ജീവിത വണ്ടിയിലെ യാത്രയില്‍
ജനാലക്കരികിലിരിക്കാന്‍
ഭാഗ്യം കിട്ടിയവരാണ് ചിലര്‍,
അധികമാര്‍ക്കും കിട്ടാത്ത
കാഴ്ചകള്‍ കിട്ടിയവര്‍.
മറ്റാരെയും പുല്കാത്ത
തെന്നലിനെ അറിഞ്ഞവര്‍.
നിറങ്ങളിലും മഷിയിലുമവ
കോറി വച്ചു കടന്നു പോയവര്‍.
ജീവിതവണ്ടിക്കുള്ളില്‍
ഓരത്തിരുന്നു യാത്ര ചെയ്തവര്‍.