Wednesday, 26 June 2013

ഊയല്‍...

Photo: ഊയല്‍...
------------------

ഇനിയുമുയരത്തില്‍
ആടി നോക്കാം.
ആകാശത്തു മുട്ടാന്‍ 
കൊതിച്ചു കൊണ്ടാടാം.
ഒടുവിലൊരിഷ്ടം തോന്നി,
അവനങ്ങ്‌ വിളിച്ചെങ്കിലോ?

ഇനിയുമുയരത്തില്‍
ആടി നോക്കാം.
ആകാശത്തു മുട്ടാന്‍
കൊതിച്ചു കൊണ്ടാടാം.
ഒടുവിലൊരിഷ്ടം തോന്നി,
അവനങ്ങ്‌ വിളിച്ചെങ്കിലോ?
 

വികലം

ചിന്തകളെ വികലമാക്കിയ ചിലരുണ്ട്.
മനസ്സിന്റെ ഉള്ളിലാണ്
നമ്മളാരും കാണാത്ത ആ വൈകല്യം
അറപ്പ് തോന്നിക്കുന വൈരൂപ്യം
അവരതിനെയവിടെ മറച്ചു വക്കും.
ചീഞ്ഞളിഞ്ഞ വൈകൃതങ്ങള്‍
നിറക്കൂട്ടുകളാല്‍ വാരിപ്പൊത്തും.
ദുര്‍ഗന്ധം മൂടി വെക്കാന്‍
അത്തറുകള്‍ പൂശി പുറത്തിറങ്ങും.
മനസ്സിനെയും ചിന്തകളെയും
വൈകല്യം ബാധിച്ചവര്‍ അങ്ങിനെയാണ്.
എന്നിലും നിന്നിലുമൊക്കെയുള്ള
അദൃശ്യമായ വൈകല്യം,
തല താഴ്ത്തിപ്പിക്കുന്ന വൈരൂപ്യം.
- - - - - - - - - - - - - - - - - - - - - - -

Friday, 7 June 2013

വിരോധാഭാസം


ചന്തക്കുറവിന്‍റെയും
പ്രായക്കൂടുതലിന്‍റെയും
കഴുത്തിലും കാതിലുമണിയാന്‍
പൊന്നില്ലാത്തതിന്‍റെയും
കാര്‍ഡിട്ടാല്‍ പണം കിട്ടാന്‍
ഒരക്കൌണ്ടില്ലാത്തതിന്‍റെയും
അളന്നുവില്‍ക്കാന്‍ സെന്റും ഏക്കറും
കൊടുക്കാനില്ലാത്തതിന്റെയും പേരില്‍
കല്യാണം മുടങ്ങുന്നവളുടെ വീട്ടുമുറ്റത്ത്,
തഴച്ചു വളരുന്ന മൈലാഞ്ചിച്ചെടിയെന്നും
മനസ്സില്‍ പറയുന്നതെന്താവാം?
മരവിച്ച മുഖവുമായവള്‍
തന്നെയങ്ങനെ നോക്കി നില്‍ക്കുമ്പോള്‍
സ്വയം ഒന്നുണങ്ങി ഒടിഞ്ഞു വീഴാന്‍
കഴിഞ്ഞിരുന്നെങ്കിലെന്നാണോ?
മനുഷ്യനായ് മാറുവാന്‍ കഴിവുണ്ടെങ്കില്‍
ഒന്നും ചോദിക്കാതെ,കണ്ണീര് വീഴ്ത്താതെ
സ്വന്തമാക്കിയേനെ എന്നോ?
അതോ, ചെയ്യാനൊന്നുമില്ലാത്തതിനാല്‍
നിസ്സഹായതയോടെ,പ്രാര്‍ഥനയോടെ
തല താഴ്ത്തി നിന്ന് കരയുമോ?
‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’

ബുദ്ധിയില്ലാത്തവര്‍.


തലച്ചോറ് കൊണ്ട് ചിന്തിക്കുന്നവര്‍ക്ക്,
ഹൃദയം കൊണ്ട് ചിന്തിക്കുന്നവരെ
എക്കാലത്തും പുച്ഛം തന്നെയാണ്.
ചിരിക്കുമ്പോള്‍, കരയുമ്പോള്‍,
സ്വപ്നങ്ങള്‍ കാണുമ്പോള്‍
തലച്ചോറുള്ളവന്റെ അസൂയ പറയും.
ഹൃദയമുള്ളവരേ, സ്വപ്ന ജീവികളെ,
നിങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളിലേക്കിറങ്ങി വരൂ,
യന്ത്രങ്ങളെപ്പോലെ ജീവിക്കൂ.
മണ്ടന്മാരെന്നു ബുദ്ധിയുള്ളവര്‍
ഹൃദയമുള്ളവരെ വിളിക്കും.
എല്ലാം കേട്ട് മൌനം പാലിച്ച്,
പുഞ്ചിരിയോടെ ഹൃദയം മിടിപ്പ് തുടരും.
---------------------------------------------------------

മാപിനി.


ദൂരമളക്കാനുണ്ട്,
വല്ല യന്ത്രവുമുണ്ടോ?
അതിരുകളില്‍ നിന്നും
അതിരുകളിലേക്കുള്ളതല്ല,
വേലി കെട്ടിതിരിക്കാനുമല്ല.
അളന്നു തിട്ടപ്പെടുത്തണം,
മനസ്സുകളില്‍ നിന്നും
മനസ്സുകളിലേക്കുള്ള ദൂരം.
'''''''''''''''''''''''''''''''''''''''''''''''''''''''''''''

ഇനിയും മരിക്കാത്ത ഇര.


ഒരിത്തിരി ജീവന്‍ ബാക്കി വെച്ചോണ്ട്
വെറുതെ വിടരുതാരെയും.
ഒറ്റക്കുത്തിന് കൊന്നേക്കണം,
ചോര വാര്‍ന്നു ജീവിക്കാന്‍ വിടരുത്.
ഹൃദയത്തിലേറ്റ മുറിവിനെ
കണ്ണുനീരാവാനും സമ്മതിക്കരുത്.
ചോര വാര്‍ന്നു കൊണ്ടിരിക്കും,
കണ്ണീര്‍ പെയ്തു കൊണ്ടേയിരിക്കും.
ഒടുവില്‍ അത് വറ്റിത്തീര്‍ന്ന്‍,
ജീവശ്വാസം നിലക്കും വരെ.
ഒറ്റക്കുത്തിന് കൊന്നേക്കണം,
അല്ലെങ്കില്‍ നിങ്ങള്‍ മരിച്ചാലും,
നിങ്ങളുടെ പാപം മരിക്കില്ല.
പശ്ചാത്താപങ്ങള്‍ വിലപ്പോവില്ല!

----------------------------------------------

കണ്ണട


കേടു വന്നിട്ടൊന്നുമില്ല,
കണ്ണിന്റെ കാഴ്ചക്ക്.
ഒരിത്തിരി മങ്ങിയിട്ടുണ്ട്,നേര്.
മനുഷ്യനെയും മൃഗത്തെയും
മനുഷ്യ മൃഗത്തെയും
തിരിച്ചറിയാതായിട്ടില്ല.
അതും നേര്....
-------------------------------

ഭയമുറി

-------------------------------------------------------------------------------------------------

ഇടയ്ക്കിടെ അവളുടെ നോട്ടം കുളിമുറിയുടെ മുകളിലത്തെ വെളിച്ചം കടക്കാനുള്ള വിടവിലേക്കു വീഴും. ആരെങ്കിലും എത്തി നോക്കുന്നുണ്ടോ.
പഴയ വാതിലിന്റെ പൊളിഞ്ഞു പോയ ഭാഗത്തെ കൊച്ചു പൊത്തുകളില്‍ അവള്‍ ഒരു കണ്ണിറുക്കി വച്ചു പുറത്തേക്ക് നോക്കി. ‘ഭാഗ്യം, ആരും ഇല്ല’. മനസ്സില്ലാ മനസ്സോടെയെങ്കിലും മുഖത്തും അവള്‍ സോപ്പിട്ടു. എന്നാലും പേടി കാരണം വേഗം വെള്ളമൊഴിച്ച് കഴുകിക്കളഞ്ഞു. എത്ര നേരമാ ഇങ്ങനെ കണ്ണടച്ചു നില്‍ക്കുക.
നിറച്ചു വച്ച ബക്കറ്റില്‍ നിന്നും ഓരോ തവണ കപ്പില്‍ വെള്ളം കോരി ദേഹത്തെക്കൊഴിക്കുമ്പോഴും അവളുടെ നോട്ടം ഓരോ പൊത്തിലെക്കും പഴുതിലേക്കും വിടവിലെക്കും പാറി വീണു.
“കുഞ്ഞോളെ, നീ അതിനകത്ത് എന്തെടുക്കുവാ? ഇന്ന് പ്രവേശനോല്സവമല്ലേ, ഒന്നാം ക്ലാസിലെ ആദ്യത്തെ ദിവസം തന്നെ വൈകില്ലെ.? വെള്ളത്തില്‍ കളിച്ചു നില്‍ക്കാതെ വേഗം ഇറങ്ങി വാ. അമ്മയ്ക്കും കുളിക്കണ്ടേ?”
‘ഈ അമ്മക്കിതെന്തറിയാം, വെള്ളത്തില്‍ കളിക്കുകയാണത്രേ! എത്ര പേടിച്ചിട്ടാ ഒന്ന് കുളിക്കുന്നത്’ ദേഷ്യത്തോടെ കുഞ്ഞോള്‍ മനസ്സില്‍ കരുതി. വേഗം തുവര്‍ത്തി ആശ്വാസത്തോടെ കുളിമുറിയുടെ പുറത്തിറങ്ങി.
അമ്മ കുഞ്ഞോളുടെ തല നല്ലവണ്ണം തുവര്‍ത്തി കൊടുത്ത് പെറ്റിക്കോട്ടിടീപ്പിച്ചു. ‘അമ്മമ്മയോടു പറ ഉടുപ്പിടീക്കുവാന്‍, അമ്മ വേഗം വരാം.’ എന്നും പറഞ്ഞു കുഞ്ഞോളുടെ അമ്മ ഒന്ന് ചുറ്റും നോക്കിയിറ്റു കുളി മുറിയിലേക്ക് കേറി. ഇനി അമ്മയുടെ ഊഴമാണ്... അവര്‍ക്കും ഭയമില്ലാതെ കുളിക്കാന്‍ പറ്റില്ല. ആ ഭയത്തോടെയുള്ള നോട്ടം എന്നും ആവര്‍ത്തിച്ചു കൊണ്ടിരിക്കും....

------------------------------------------------------------------------------------------

സ്വരുക്കൂട്ടല്‍


ഭൂതകാലത്തിന്റെ ആഴങ്ങളില്‍
അടഞ്ഞ അന്ധകാരത്തില്‍
ഒരിത്തിരിയോളം നന്മകള്‍
തിളങ്ങുന്ന വജ്രപൊട്ടുകളായി
ചിതറിക്കിടപ്പുണ്ടിടക്കിടെ.
ഒക്കെക്കൂടി പെറുക്കി കൂട്ടിയാല്‍
ഇനിയുള്ളതും കൂടി ചേര്‍ത്ത്
വലിയൊരു മാളിക പണിയാം.
വജ്ര മാളിക, ഒരു നന്മ മാളിക
അതിന്റെ അതുല്യമാം പ്രഭയില്‍
ഇല്ലാതായ് പോകട്ടെ, പതിയെ,
പഴയ ഇരുട്ട് മുഴുവനും.
പരന്നു വന്നോളും ഭാവിയിലേക്കും
അത് പരത്തുന്ന വെള്ളി വെളിച്ചം.

പിന്‍വിളി...

My 100th poem...!!!
_________________________________________________________


ഇരുട്ടിലൂടെയൊന്നുമല്ല അവന്‍ വരിക
വെളിച്ചമുണ്ടാകും ചുറ്റും
കണ്ണീരൊഴുക്കിയും ഏങ്ങലുയര്‍ത്തിയും
പലരും ചുറ്റും പുലമ്പിക്കൊണ്ടിരിക്കും.
കാതോര്‍ക്കണമെന്ന് കരുതിയാലും
പാളിപ്പോകും അതിനുള്ള ശ്രമങ്ങളും.
ശരിയാണ്, ചുറ്റും വെളിച്ചമുണ്ടാകും,
വെളുത്ത ചിരിയുമായവന്‍ വരുന്നത്
ഇരുട്ടും കയ്യിലേന്തിയാണെന്നു മാത്രം!
രക്ഷിക്കണേയെന്നുള്ള ആര്‍ത്തനാദം
വെറും മൂളക്കം മാത്രമായി മാറും.
കയ്യനങ്ങാതാകും കാലുറച്ചു പോകും
ചുറ്റും കനക്കുന്ന വെളിച്ചം മുഴുവനും
ഇരുളായ് മാറി കണ്ണിലേക്കിരച്ചിറങ്ങും,
അന്ധത തീരെ താങ്ങാനാവാതെ
അശ്രു കണങ്ങള്‍ ഇറ്റി വീഴും.
അടങ്ങാത്ത മോഹങ്ങളൊക്കെയും കൂടി
നാവു കുഴക്കുന്ന ദാഹമായി മാറും.
യാത്ര പറയാന്‍പോലും നേരം നല്‍കാതെ
വലിച്ചു പറിച്ചവന്‍ നമ്മെ കൊണ്ട് പോകും.
നെഞ്ച് പൊട്ടി,പിന്‍വിളി വിളിക്കും പലരും,
നമ്മള്‍ മനസ്സില്ലാ മനസ്സോടെ പുറപ്പെടുമ്പോള്‍...

Tuesday, 28 May 2013

പഴി


മിണ്ടിയാലും പിഴ 
മിണ്ടിയില്ലെങ്കിലും പിഴ, 
മിണ്ടാനോരുപാട് കരുതിയിട്ടും 
കഴിയാതെ പോയാലും പിഴ. 
ചിന്തിച്ചാല്‍ പിഴ 
ചിന്തകളെ വിലക്കിയാലും പിഴ 
പെരുത്തു വരുന്ന ചിന്തകളെ 
ഉച്ചത്തില്‍ വിളിച്ചു പറഞ്ഞാല്‍ പിഴ 
പിഴകളൊക്കെ ചുമത്തപെട്ടിട്ടും 
തള്ളിക്കളഞ്ഞു മുന്നോട്ടാഞ്ഞാലും പിഴ!

കുരുതി

പൊരിച്ചു തിന്നാം
വേണമെങ്കില്‍ ഒറ്റയടിക്ക്
കണ്ണാടിക്കൂട്ടിലിട്ടു
സ്വാതന്ത്ര്യം നിഷേധിച്ചു
ഇഞ്ചിഞ്ചായും കൊല്ലാം
കശാപ്പുകാരന്റെ
ഇഷ്ടം പോലെ....

Saturday, 25 May 2013

ഒരു പഴങ്കഥ




കാറ്റും മഴക്കോളുമുണ്ട്
വലിയൊരു കൊടുങ്കാറ്റിതാ
ഇപ്പോഴിങ്ങെത്തും,
കനത്ത മഴയും തുടങ്ങും
കരിയിലക്കും മണ്ണാങ്കട്ടക്കും  
ഒന്നിക്കുവാനാവില്ലെന്ന്‍;
കരിയിലയാ നശിച്ച
കൊടുങ്കാറ്റിനൊപ്പം പോകും,
മനസ്സില്ലാ മനസ്സോടെ.
മണ്ണിന്റെ കട്ടയാകട്ടെ,
മഴയില്‍ നനഞ്ഞ്,
കുതിര്‍ന്ന്‍ പൊടിഞ്ഞു
മണ്ണിലേക്ക് മടങ്ങും .
പ്രണയത്തിന്റെ ചാറ്റല്‍ മഴ
പെരുമഴയായി മാറുമ്പോഴാണ്
ഇത്രയൊക്കെയും സംഭവിക്കുന്നത്!...

‘’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’’




Thursday, 18 April 2013

പൊതു താല്‍പര്യം


വരമ്പില്‍ നിന്നിറങ്ങിനടന്നാല്‍
കാലില്‍ ചെളി പുരളുമെന്നു
കണ്ടു നില്‍ക്കുന്നോര്‍ പറയും
അപ്പുറവുമിപ്പുറവുമുള്ള
ചെളി മാത്രമല്ലേ അവര്‍ കാണുള്ളൂ!
ചെരുപ്പിട്ട് നടക്കുന്നതു വെറുതെയാണോ
‘അഴുക്കൊ’രല്‍പം പോലും
പുരളാതിരിക്കാനല്ലേ,
അല്ലെങ്കിലും , പണ്ട് തൊട്ടേ
നിറവും ഗന്ധവും കൊള്ളില്ലെങ്കില്‍
വളക്കൂറുള്ള മണ്ണിനെ
വെറും ചെളിയെന്നു വിളിക്കും
നമ്മളൊക്കെക്കൂടി.....

Thursday, 28 March 2013

ദിനരാത്രം



വെള്ളത്തിനൊപ്പം കണ്ണുനീരും
ഒഴുകിത്തീരട്ടെന്നു കരുതി
കുളിമുറിയില്‍
അനങ്ങാതെ നില്‍ക്കും
ഏറെ നേരം.
നാടിന്‍റെയോര്‍മ്മകളും 
നേരം തെറ്റിയെത്തുന്ന 
മേനിച്ചൂടും 
കൂടെയൊലിച്ചിറങ്ങിക്കോളും.
എല്ലാം കൂടി ചേര്‍ന്നിട്ട്
ആ ദ്വാരത്തിനുള്ളില്‍
പോയ്‌ മറയും.
സങ്കടക്കടലിനെ 
മുഴുവനായൊഴുക്കിവിടാന്‍ 
ഹൃദയത്തിലതുപോലൊരു
ഓവില്ലെങ്കിലും 
പരിതപിക്കാന്‍ നില്‍ക്കാതെ 
തണുത്ത ദേഹം
മനസ്സിനെയും കൊണ്ട് 
പുറത്തിറങ്ങും.
പിന്നെ പരിഷ്കാരം 
വാരിത്തേച്ചു പുറപ്പെടുമ്പോള്‍
വറ്റിത്തീരാത്ത ഗൃഹാതുരതയെ
അകത്തു മറന്നു വെക്കും.
മറക്കുന്നതോ അതോ
മനപ്പൂര്‍വ്വമോ!
ആവശ്യമെങ്കില്‍
പരതിയെടുക്കാമെന്നു
തലച്ചോറു പറയും മനസ്സിനോട്.
അവിടെത്തുടങ്ങുന്ന 
പ്രവാസ-ദിനം,
ഉറക്കിനെ പുണരുവാന്‍ 
കൊതിച്ചെത്തുമ്പോള്‍
നിദ്രാവിഹീനമായൊടുങ്ങും ദിനം...




Saturday, 9 March 2013

കലണ്ടര്‍



ദിവസങ്ങളുടെയും
അക്കങ്ങളുടെയും
മാസങ്ങളുടെയും
പേര് കൊടുത്ത്
ഓര്‍മ്മകളെ
മനസ്സില്‍ കുറിച്ചു
തുടങ്ങിയപ്പോളാണ്
കലണ്ടറിനെ ശ്രദ്ധിച്ചത്.
ആലോചിച്ചപ്പോള്‍
ഒടുവിലിങ്ങനെ തോന്നി,
ജീവിതവുമൊരു കലണ്ടറെന്ന്.
കറുപ്പും ചുവപ്പും
നിറങ്ങള്‍ മാത്രമേയുള്ളൂ
ഹൃദയത്തില്‍ കുറിച്ചു വയ്ക്കുന്ന
അക്ഷരങ്ങള്‍ക്കും.
നഷ്ടങ്ങളുടെ കറുത്ത ദിനങ്ങള്‍,
ഒരിറ്റു സന്തോഷവും
ചിലപ്പോള്‍ വേദനയുമാകുന്ന
ചുവപ്പ് ദിനങ്ങള്‍.
അക്കങ്ങളെണ്ണിയെണ്ണി
മാസങ്ങളെ മറിച്ചിട്ട്‌
നമ്മളെക്കാള്‍ മുന്‍പേ
കാലം സഞ്ചരിക്കുമ്പോള്‍
തിരിഞ്ഞു നോക്കാന്‍
കെല്‍പില്ലാതെ കൂടെയോടും.
നിസ്സംഗതയോടെ നോക്കും
പിറകിലേക്കല്ല, മുന്നോട്ട്.
അപ്പോളും നൊമ്പരത്തോടെ
മനസ്സ് പിറുപിറുക്കും,
'അക്കങ്ങളെ മാത്രമല്ലേ
പിറകില്‍ തള്ളാന്‍ കഴിയൂ.
ഓര്‍മ്മകളെയല്ലല്ലോ'!

കല്ലേറ്




അര്‍ഹതയില്ലാത്തതിനാലാണ്
ഞാനെന്റെ ചൂണ്ടു വിരല്‍
ഉയര്‍ത്താത്തത്,
ആര്‍ക്കു നേരെയും
ചൂണ്ടാന്‍ മുതിരാത്തത്.
ചോദ്യം ചെയ്യപ്പെടേണ്ടവര്‍
ഒരുപാടുണ്ട് നിങ്ങളില്‍,
എന്നിട്ടും ഒറ്റപ്പെടുന്നതും
ചോദ്യങ്ങള്‍ക്ക് മുന്‍പില്‍
മിണ്ടാതിരിക്കേണ്ടതും
ഈ ഞാന്‍...

Sunday, 17 February 2013

തിരനോട്ടം

ഉരുവപ്പെടലുകള്‍ക്കിടയില്‍
മടിയുടെ പേരില്‍ നാം
കുറിച്ചു വക്കാതെ പോയ
വരികളെത്ര,
മറവിയുടെ കിടങ്ങിലേക്ക്
വീണുപോയ കവിതകളെത്ര,
അടര്‍ന്നുപോയ ചിന്തകളെത്ര,
കണക്കു കൂട്ടലുകളുടെ 
ആകാശത്തൂന്ന്‍
മാറ്റി വെക്കലുകളാല്‍ 
മാഞ്ഞു പോയ സ്വപ്നങ്ങളെത്ര...




Friday, 8 February 2013

യാഥാര്‍ത്ഥ്യം


കാണരുതാത്തതിനെ
കൌതുകത്തിന്റെ പേരില്‍
കണ്ടു തുടങ്ങും വെറുതെ.
കണ്ടു കണ്ടു പോകുമ്പോള്‍
കാണുന്നവയിലൊക്കെയുമാ
കാഴ്ച മാത്രം തേടുമവന്‍.
കണ്ടതിലൊക്കെയുള്ളവ
കടും സത്യങ്ങളെന്നു ധരിക്കും.
കാരുണ്യമൊഴിഞ്ഞു പോകും
കണ്ണുകളില്‍ നിന്നും,പിന്നവിടെ
കാമമുറഞ്ഞു തുള്ളും.
കാവലാകേണ്ടിടത്തു പോലും
കഴുകന്‍നോട്ടം മാത്രമെറിയും.
കൈപിടിച്ചു കൊണ്ട് വന്നവളെയുമാ
കണ്ണാലെ നോക്കുമ്പോളവള്‍ക്കും
കറുത്ത ഹൃദയമെന്ന് സംശയിക്കും.
കരിപിടിച്ചു പോകും ഭാവി,
കഥയില്ലാത്തവനായ് മാറും.
കരയാന്‍ പോലുമാകാതെ
കറുപ്പില്‍ സ്വയം അടങ്ങിത്തീരും..
.......................................................................................

 യഥാര്‍തത്തില്‍ ‘യാഥാര്‍ത്ഥ്യം’ എന്ന ഈ കവിത അശ്ലീലതകള്‍ കാണുന്നവര്‍, അതിന്നു അടിപ്പെട്ടു പോയാലുണ്ടാകുന്ന ഭവിശ്യത്തുക്കളെ കുറിച്ച ഒരു കവിതയാണ്. ചിത്രങ്ങളും, വീഡിയോകളും, സാഹിത്യങ്ങളുമൊക്കെയായി നമുക്ക് ചുറ്റും നിറഞ്ഞു നില്‍ക്കുന്ന ഒരു ലോകമുണ്ട്. ശ്ലീലമല്ലാത്തതിന്റെ ലോകം.
കൌമാരത്തിന്റെ പിടപ്പില്‍ കൌതുകത്തിന്റെ പേരിലാകും ഒരാള്‍ അതിനെ കണ്ടു തുടങ്ങുക. പക്ഷെ കാലം കടന്നു പോകുമ്പോള്‍ അയാളതിന്റെ അടിമയായി മാറും. ഭര്‍ത്താവിനെ ഒരു വാതിലിലൂടെ യാത്രയയച്ചു മറുവാതില്‍ ജാരന് വേണ്ടി തുറന്നിടുന്ന, ഭര്‍ത്താവില്‍ നിന്ന് ലഭിക്കാത്തതിനെ ജാരനില്‍ തേടുന്ന സ്ത്രീയെ പ്രേക്ഷകന്‍ നന്നായി ആസ്വദിക്കും. അല്ലങ്കില്‍ ഇത്തരം വീഡിയോ/ചിത്ര/സാഹിത്യങ്ങളില്‍ ആളുകള്‍ ഏറ്റവും അധികം ആസ്വദിക്കുന്നത് അവിഹിത ബന്ധങ്ങളിലെ കാര്യങ്ങളായിരിക്കും. കാഴ്ചക്കാര്‍ അതിനെ യാഥാര്‍ത്ഥ്യമായി കരുതി വെക്കും. അന്യന്റെ ഭാര്യയെ മറ്റൊരുത്തന്റെ കൂടെ കാണുകയോ കേള്‍ക്കുമ്പോളോ ഉണ്ടാകുന്ന സുഖം അവര്‍ നന്നായി ആസ്വദിക്കും. രക്ത ബന്ധങ്ങളില്‍ പോലും ശരിയല്ലാത്ത ബന്ധങ്ങളുണ്ടെന്ന് വിശ്വസിക്കും. അമ്മയിലും പെങ്ങളിലും കുടുംബത്തിലെ ഓരോ പെണ്ണിലും അവന്‍ അതിനെ തേടും.
ചിലപ്പോള്‍ മനസ്സില്‍ മാത്രം ഭയം കൊണ്ട് മൂടി വെക്കുന്ന ഈ വികാരങ്ങള്‍ തരം കിട്ടിയാല്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും. അത് സുഹൃത്തിനോടായാലും സഹോദരിയോടായാലും പ്രണയിനിയോടായാലും അത് തിരിച്ചറിയാന്‍ ആകാത്ത വിധം കണ്ണുകളില്‍ കാമത്തിന്റെ മറ വീണിരിക്കും. മറ്റു വികാരങ്ങളൊക്കെ മനസ്സില്‍ നിന്നും ഒലിച്ചു പോയി ത്തുടങ്ങും.
വിവാഹിതരാകുന്ന സുഹൃത്തുകളുടെ ഭാര്യമാരും അങ്ങനെയൊക്കെയാണെന്ന് കരുതി വെക്കും. അവരെപ്പറ്റി കഥകളുണ്ടാക്കും.
കാനുന്നവയെ ഒക്കെ മനസ്സില്‍ പുനര്‍ജനിപ്പിച്ചു സ്വയം സുഖം തേടുമ്പോള്‍ പതിയെ പതിയെ മാനസിക പ്രശ്നങ്ങള്‍ , പിരിമുറുക്കങ്ങള്‍ ഉണ്ടായിത്തുടങ്ങും. പക്ഷെ അവനതു അറിയാതെ പോകും.
പിന്നെ വിവാഹം കഴിക്കും. സന്തുഷ്ടമായ ഒരു ദാമ്പത്യ ജീവിതം മുന്നില്‍ കണ്ടു ജീവിതം ആരംഭിക്കും. പങ്കാളിയെ സ്നേഹം കൊണ്ട് മൂടും. അവളുമായുള്ള നിമിഷങ്ങളില്‍ ‘ആ’ അറിവുകളെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും. അവളും അവനില്‍ വിശ്വാസമര്‍പ്പിക്കാന്‍ തുടങ്ങും. പക്ഷെ കാലം കടന്നു പോകുമ്പോള്‍, സ്വകാര്യതകളിലെ അവളുടെ പെരുമാറ്റങ്ങള്‍, ചിരികള്‍, അശ്ലീലസിനിമാകളിലെ നായികമാരുടെതിനു സാമ്യമുണ്ടെന്ന് അവന്‍ ധരിക്കും. അവള്‍ പുറത്തിറങ്ങുമ്പോള്‍, ആളുകളോട് സംസാരിക്കുമ്പോള്‍, അവരോട് നിഷ്കളങ്കമായി പുഞ്ചിരിക്കുമ്പോള്‍ പോലും അതില്‍ തെറ്റായി പലതുമുണ്ടെന്ന് അവന്‍ വിശ്വസിക്കാന്‍ തുടങ്ങും. അന്യന്റെ ഭാര്യയുടെ കിടപ്പുമുറി രംഗങ്ങള്‍ ആവോളം ആസ്വദിച്ചവന് ഒരിക്കലും സ്വന്തം വിവാഹ ബന്ധത്തില്‍ വിശ്വാസമര്‍പ്പിക്കുവാന്‍ സാധിക്കില്ല. അവന്‍ ഭാര്യയെ വെറുക്കാന്‍ തുടങ്ങും. പെട്ടെന്നൊരു ദിവസം അവനവളെ വേണ്ടെന്നു വെക്കും. ബന്ധമുപേക്ഷിക്കും.
വീണ്ടും പരീക്ഷങ്ങങ്ങള്‍. പക്ഷെ വിജയിക്കുകയില്ല. ഒരിക്കലും ജീവിതത്തില്‍ അവനു ചെറു വിജയം പോലും കൈമുതലാക്കാന്‍ കഴിയുകയില്ല. ഭാവി ഇരുട്ടിലായിപ്പോകും. മാനസിക പിരി മുരുക്കങ്ങള്‍ വനെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കും. അപ്പോളും ഒരു ആസ്വാസമെന്നു കരുതി അവന്‍ ആ അനാവശ്യങ്ങളെ പുണര്‍ന്നു കഴിയും.ഒഴിവാക്കാനാകാത്ത വിധം, ഒരു നീരാളി കണക്കെ അതവനെ പൊതിഞ്ഞു വെക്കും. രക്ഷപ്പെടാനാവില്ല.
ഇതൊക്കെ എന്റെ ഭാവനകലാനെന്നു വായിക്കുന്നയാള്‍ക്ക്‌ തോന്നിയേക്കാം. ആയിരിക്കാം. പക്ഷെ ചില ഭാവനകള്‍ സത്യമായ് പുലരുന്നവയാനെന്നു ഞാന്‍ മനസ്സിലാക്കുന്നു.
പിന്നെ സ്ത്രീകളുടെ സംശയ രോഗം. ഞാനത് സിനിമകളില്‍ കണ്ടിട്ടുണ്ട്. പക്ഷെ അപ്പോളും ഭര്‍ത്താവ് പരസ്ത്രീകളെ തേടുന്നവരായി കണ്ടിട്ടുണ്ട്. സംശയം ഒരു മാരകമായ മാനസിക രോഗമാണ്. ജീവിതം തകര്‍ക്കുന്ന ഒന്ന്. സ്ത്രീകള്‍ സംശയിച്ചാലും അവര്‍ ഒരിക്കലും വഴക്കിടുന്നതിലോ, പിണങ്ങി നടക്കുന്നതിലോ അധികമായി ഒന്നും ചെയ്യില്ല. പക്ഷെ പുരുഷന്‍ സംശയിച്ചാല്‍ ഒന്ന്, രണ്ടു, മൂന്നു, കഴിഞ്ഞു..എല്ലാം ശിഥിലം. ഇത്രയൊക്കെ തുറന്നെഴുതാനുള്ള ധൈര്യം എനിക്ക് ഇപ്പോളും ഇല്ല എങ്കിലും, എന്റെ എഴുത്തിനെ സദാചാരക്കാര്‍ വളഞ്ഞിട്ട് വെട്ടുമെന്ന് അറിയുമെങ്കിലും ഇത്രേം പറയണം എന്നുണ്ടായിരുന്നു. 

Sunday, 3 February 2013

വൈജാത്യം



പെണ്ണക്ഷരങ്ങളിലെ ശൌര്യം
വായനകാരന് കൌതുകം
അഭിനന്ദനത്തിനു പാത്രവും.
പെണ്ണിന്റെ ജീവിതത്തിലെ
കരളുറപ്പുള്ള ശൂരത്വം,
ആണിന്റെ കണ്ണുകള്‍ക്ക്‌
ഹുങ്കിന്റെ ലക്ഷണം
ചിത്തഭ്രമത്തിന്റെ ഭാഗം.
വിചിത്രം ലോക ചിത്രം....