Saturday, 30 August 2014

പോരാളി



തണുപ്പിന്റെ സുഖമുള്ള
വെള്ളത്തിലിത്തിരി നേരം
കാലുകളിറക്കി വക്കാന്‍,
ആവോളം കയ്യില്‍ കോരി
മുഖവും മേനിയും
കുളിര്‍ക്കാന്‍ വേണ്ടി മാത്രം
അരുവിയുടെയോരത്ത്
വന്നണയുന്ന യാത്രക്കാരാ.
കൈകള്‍ കൊണ്ട് നീ ലാളിച്ച്,
ഇക്കിളിപ്പെടുത്തി മോഹിപ്പിച്ച്,
ചിരിപ്പിച്ചിട്ടുണ്ട് അരുവിയെ.
എന്നും തന്റെ ചാരത്ത്,
എങ്ങും പോകാതിരിക്കുമെന്നവള്‍
കരുതിക്കാണും,യാത്രികാ.
ഒഴുകിയുണങ്ങിപ്പിടിച്ച വിയര്‍പ്പും,
കാലില്‍ പറ്റിയ അഴുക്കും
വെള്ളത്തില്‍ കലര്‍ത്തി,
കുളിരും സുഖവുമറിഞ്ഞ്
നീ അകലേക്ക് മറഞ്ഞല്ലോ.
അരുവിയിപ്പോള്‍ ചിരിക്കാറില്ല.
ചിലങ്കയുടെ ശബ്ദം മാഞ്ഞ്,
പകരമവിടെ ചെറുതായുയരുന്ന
പിറുപിറുക്കല്‍ മാത്രമേയുള്ളൂ.
എന്നിട്ടുമവള്‍ നീങ്ങുന്നുണ്ട്.
അങ്ങേയറ്റത്ത് കാത്തിരിക്കുന്ന
ആഴങ്ങളിലുള്ള പൊട്ടിച്ചിതറലിന്റെ
നിര്‍വൃതിയും തേടി ധൃതിയില്‍.
ചേറൊഴുക്കിയവരുടെ
സ്മരണകളില്‍ കുടുങ്ങി
നിലച്ചു പോകാതെ, പൊരുതി,
തോല്‍ക്കാതെ,തളരാതെ അരുവി.....

1 comment: