Wednesday, 31 December 2014

മടി

വരച്ചു തുടങ്ങിയിട്ടും
എന്തെ പൂര്‍ത്തിയാക്കാത്തത്?
മടുപ്പോ? മടിയോ?
ചിത്രം മോശമായെങ്കിലോ
എന്ന പേടിയോ?
വരക്കാന്‍ കഴിയുന്നില്ലെന്ന്
മാത്രം പറയരുത്.
കഴിയാത്തതെങ്കില്‍
തുടങ്ങരുതായിരുന്നു.
ഈ ലോകവും
അതിന്റെ വര്‍ണ്ണങ്ങളും
പ്രകൃതിയും ജീവനും
ഒക്കെയും കൂടെ നിന്നിട്ടും
വരക്കാന്‍ കഴിയുന്നില്ലെന്ന്,
അങ്ങിനെ മാത്രം പറയരുത്.

Saturday, 27 December 2014

കവിതകള്‍

വെളിപ്പെടുത്തല്‍

കണ്ണാരം പൊത്തിക്കളിയില്‍
കപ്പു മോഹിച്ച കുട്ടിയെപ്പോലെ,
ഒളിച്ചിരിക്കുകയല്ല ഞാന്‍,
തേടി അലഞ്ഞു തളരുമ്പോള്‍
കളി മടുത്തവരെപ്പോലെ
എന്നെ മറന്നു പോകുകയുമില്ല നീ.
-------------------------------------------

മുറിയാത്ത ബന്ധം

നിനക്ക് കാണാന്‍ ,
നിനക്ക് മാത്രം കേള്‍ക്കാന്‍
ചുറ്റും ഞാന്‍ നിറഞ്ഞു നിന്നിട്ടും,
പറഞ്ഞയക്കാന്‍ വെമ്പിയത്
നീ തന്നെ ആയിരുന്നുവല്ലോ.
ഇപ്പോളും ഞാനുണ്ട്,
നിന്നെ വലയം ചെയ്ത്,
നിന്നെക്കണ്ട്, നിന്റെ മിടിപ്പറിഞ്ഞ്.
നീയെന്നെ കാണുന്നില്ലെന്ന് മാത്രം!
------------------------------------------

കരുതല്‍

ജയിക്കാന്‍ വേണ്ടി
പറന്നകന്നിട്ടില്ല ഞാന്‍,
നാം തോല്‍ക്കാതിരിക്കാന്‍
മാറി നിന്നതാണ്.
പ്രണയത്തിന്റെ മധുരമിങ്ങനെ
സിരകളിലൊരു തരം
ലഹരിയായ് പടര്‍ന്ന്‍,
പ്രണയമിറങ്ങിപ്പോകുമ്പോള്‍,
തളര്‍ന്നു വീഴാതിരിക്കാന്‍
കരുതി ചുവടു വച്ചതാണ്,
പരിണയം കാത്തിരിക്കുകയാണ്.

Wednesday, 24 December 2014

പ്രതിഷേധം



സമ്മതമല്ലത്രേ ഈ ലോകത്തിന്,
നാമിങ്ങനെ കൈ കോര്‍ത്ത്
സ്നേഹത്തിന്റെ വഴിയില്‍
ഒരുമിച്ചു നടക്കുന്നത് കാണാന്‍.
മനസ്സുകള്‍ കൊണ്ട് പുണര്‍ന്നവര്‍ നാം,
ശരീരം കൊണ്ടെത്ര അകന്നാലും
പ്രണയത്തിന്റെ ഭാഷയാലെഴുതിയ
വരികളിലൂടെ ഒരുമിച്ചൊഴുകും,
കവിതയുടെ ഉറവ് വറ്റും വരെ..

Sunday, 21 December 2014

ഇത്തിരി നേരം

വന്ന്‍, ഒരിത്തിരി നേരം നിന്ന്‍,
പിന്നെയകന്നു പോകുന്ന
മേഘക്കൂട്ടത്തെപ്പോലെ
പോകാനോരുങ്ങുകയാണോ,
കവിതേ, നീയും?

Thursday, 18 December 2014

യാഥാര്‍ത്ഥ്യം



നിന്റെ അസാന്നിദ്ധ്യത്തിന്റെ
നിമിഷങ്ങളിലാണ് ഞാന്‍,
സ്വപ്ന വാനത്തില്‍ നിന്നും
ഭൂമിയിലേക്ക് വീണു പോകുന്നത്,
വെയിലിന്റെ ചൂടറിയുന്നത്,
തണുപ്പേറ്റു വിറക്കുന്നത്,
മഴയുടെ കടുപ്പമറിയുന്നത്,
പഴയ മുറിവുകളില്‍
പതിയെ നീറ്റലറിയുന്നത്,
ആള്‍ക്കൂട്ടത്തില്‍ പോലും
വിജനതയുടെ ഇരുട്ടില്‍ പെടുന്നത്.
നിന്റെ അസാന്നിധ്യത്തിലാണ്
നിന്റെ പ്രണയമെനിക്കെത്ര
വിലപിടിച്ചതെന്നു ഞാനറിയുന്നതും.

Wednesday, 17 December 2014

നീ മാത്രം



ചിന്തകളുടെ നനഞ്ഞ മണ്ണില്‍
നീ പ്രണയത്തിന്റെ
വിത്തെറിഞ്ഞതുമുതല്‍
എന്നിലെ വെള്ളവും വളവും
ഊറ്റിയെടുത്തത് വളരുകയാണ്.
വള്ളിപോലെ വളഞ്ഞു പിരിഞ്ഞും
പൂക്കള്‍ വിടര്‍ത്തിയുമടര്‍ത്തിയും
കനവുകളുടെ വെയില്‍ കൊണ്ട്
മുകളിലേക്ക് വിളിച്ചുയര്‍ത്തിയും
നീയെന്നില്‍ നിറയുമ്പോള്‍
ഞാനിതാ മുഴുവനായും
നീയെന്ന പൂക്കാലത്തിലേക്ക്
അലിഞ്ഞില്ലാതാകുന്നു,
ഞാനില്ലാതാകുന്നു,നമ്മളൊന്നാകുന്നു.
പൂത്തുലഞ്ഞുകൊണ്ടേയിരിക്കുന്നു

Tuesday, 16 December 2014

പരമാനന്ദം



നിനക്ക് മാത്രമായെഴുതപ്പെട്ട
കവിതയാകുന്നതിലുണ്ട്,
ഒരുപാട് കവിതകള്‍
തിരഞ്ഞാലും കിട്ടാത്ത നിര്‍വൃതി.
ഒരായിരം വരികളെഴുതിയാലും
തീര്‍ന്നു പോകാത്ത പ്രണയം.

Sunday, 14 December 2014

സഹയാത്രികര്‍



യാത്ര ചെയ്തു തളര്‍ന്നിട്ടും
യാത്ര തുടങ്ങിയതിന്റെ പേരില്‍
പരസ്പരം പഴിച്ചിട്ടും,
ഒറ്റക്കാക്കി നടന്നിട്ടും ,
നാമിപ്പോഴും ഒരേ വഴിയില്‍
ഒരുമിച്ചു യാത്ര ചെയ്യുന്നു.
കൈകള്‍ കോര്‍ത്ത് പിടിച്ച്
ഒരു ലക്ഷ്യത്തിലേക്ക് തന്നെ...

Monday, 8 December 2014

ഒറ്റ



എന്നെ ഒറ്റക്കാക്കാന്‍
നിനക്ക് കഴിഞ്ഞെന്നിരിക്കും,
നിന്റെയോര്‍മ്മകള്‍ക്കതിനാവില്ല,
അവയെന്നെ ചുറ്റിപ്പറ്റി തന്നെയുണ്ട്‌,
തീരെയും എന്നെ പിരിയാതെ.

Tuesday, 2 December 2014

നിശ്ചലം


ചാര നിറം
മൌനസ്വരം,
വരണ്ട ഗന്ധം,
മരിച്ച ചിന്ത
മരവിച്ച ജീവിതം.

Friday, 28 November 2014

തിരുത്തപ്പെടാത്തവ



എന്റെ സ്നേഹത്താല്‍ ശ്വാസം മുട്ടുന്നെന്നു
നീ പറഞ്ഞ നിമിഷം മുതല്‍ക്കേ,
മൌനത്തെ ആഭരണമാക്കിയതാണ്.
ദൂരേക്ക് നീയെന്നെ തള്ളി നീക്കുമ്പോഴും
ഒരു ചുടുകടല്‍ ഉള്ളില്‍ തിളച്ചു മറിഞ്ഞിട്ടും
അടക്കിപ്പിടിക്കാന്‍ പഠിച്ചു ഞാന്‍.
പറഞ്ഞതൊക്കെയും കെട്ടുകഥകളെന്നു
സ്വയം പഠിപ്പിക്കാന്‍ ശ്രമിച്ചു.
എന്റെ ചുറ്റും നീ പരന്നു നിന്നിട്ടും
വേലി കെട്ടി .എന്നെ മാത്രം അകറ്റിയിട്ടും
സഹിക്കാന്‍ തന്നെ ഞാന്‍ ഉറച്ചു.
നിന്നെ തേടി വരാതിരിക്കാനും.
ഇടക്കൊക്കെ എന്റെയോര്‍മ്മകള്‍
നിന്നെ തേടി വരാറുണ്ടെന്നും
കണ്ണും കാതുംനീ അടച്ചു വക്കാറുണ്ടെന്നും
നന്നായി തന്നെ അറിയാമെനിക്ക്.
ഭീരുവായിക്കൊള്ളുക, ഒളിച്ചോടുക
കഴിയുന്നത്ര ദൂരേക്ക്,
എന്റെ നിഴലും , ഓര്‍മ്മകളും
തേടി വരാത്തത്ര അകലേക്ക്.
പിന്നീടൊരു തിരിഞ്ഞു നോട്ടം
അരുതെന്നു മാത്രം, അത്ര മാത്രം!
ഞാന്‍ വരച്ചു വളര്‍ത്തിയ
സ്നേഹവരകളെ മുഴുവന്‍ മായ്ച്ചിട്ട്
ഇനിയിതിലെവിടെ കലയെന്നു ചോദിച്ച്,
പരിഹസിക്കാതിരിക്കുക,കാലമേ!

Tuesday, 25 November 2014

കവിതകള്‍

ധൈര്യം
-----------------

കനവുകള്‍ കണ്ണില്‍ നിറച്ച്
താരകളെ നോക്കിയല്ലാ,
എന്റെ ഇമകളില്‍ നോക്കി
നിന്റെ പ്രണയം പറയുക.
എന്റെ ഹൃദയത്തില്‍ നിന്നും
മിടിച്ചുയരുന്ന നേരറിയുക.
*********************************

വെളിച്ചം
---------------
നിന്നെക്കുറിച്ച് ചെറിയൊരു ചിന്ത
പതുക്കെയൊന്നു തിളങ്ങിയാല്‍ മതി,
അതിന്റെ ചുറ്റും
ഓര്‍മ്മകള്‍ ഈയല് പോലെ
ചുറ്റിപ്പറക്കാന്‍.
*********************************

സ്വാതന്ത്ര്യം
--------------------

നാമിനി അന്യോന്യം ആരുമല്ല
പ്രണയത്തിന്റെ ആകാശം നിനക്കും
ഭൂമിയിതാ എനിക്കുമെന്നു
നാം പങ്കു വെച്ച് കഴിഞ്ഞുവല്ലോ!
ഇനിയുമെന്തിനു മടിക്കണം
ചിറകു വീശി ഉയരാന്‍,
സ്വതന്ത്രമായി പറക്കാന്‍?
***********************************

മുറിവ്
------------------
നീ ഞെരുക്കിപ്പൊട്ടിച്ച
കുപ്പിവളപ്പൊട്ടിനാല്‍
മുറിഞ്ഞതാണെന്റെ കൈത്തണ്ട.
ഉണങ്ങാത്ത ആ മുറിപ്പാടിനെ
വിധി സമ്മാനം തരുന്ന
ഒരുപാട് വളകള്‍ കൊണ്ട്
മറച്ച്പിടിച്ചോളാം ഞാന്‍.

Monday, 24 November 2014

മലമുകളില്‍ നിന്നാരോ തള്ളിവിട്ട
ഉരുളന്‍ കല്ല്‌ പോലെ ജീവിതം.
എവിടെ നില്‍ക്കുമെന്നറിയാതെ
പതിയെ, പിന്നെ വേഗത്തില്‍
ഉയര്‍ച്ച താഴ്ചകളില്‍ പോലും
തങ്ങി നില്‍ക്കാനാവാതെ
ഉരുണ്ടും പാഞ്ഞും യാത്ര.
ഒടുവിലാരും കരുതാത്തിടത്ത്
നിശ്ചലമാകാന്‍ മാത്രം
മനസ്സില്ലാ മനസ്സോടെ ജീവിതം.

Sunday, 23 November 2014

ശ്വാസം



കനത്തില്‍ കാലടി വച്ചു നീ നടന്നകലവേ
മണ്ണ് തെറിച്ചെന്റെ കണ്ണുകളില്‍ വീണു,
കണ്ണ് കലങ്ങുന്നതു വരെ ഞാന്‍ പിറകെ വന്നു.
അത്രമേല്‍ നിന്റെ പാദങ്ങള്‍ക്കരികില്‍
മുഖം ചേര്‍ത്തു കണ്ണീരാലവ നനച്ചു.
മുഖമുയര്‍ത്തി ചേര്‍ത്തു നിര്‍ത്തി,
എന്റെ കവിളിണയില്‍ നീ പഴയപോലെ,
ആശ്വാസങ്ങള്‍ തരുമെന്ന് കരുതി.
ഇനിയൊരിക്കലും വരില്ലെന്ന് ചൊല്ലി
തിരിഞ്ഞു നോക്കാതെ നീ പോകുമ്പോള്‍,
എന്നെക്കണ്ട് നീയെഴുതിയ വരികളും
നിനക്ക് ഞാനെഴുതിയ സത്യങ്ങളും മാത്രം,
എന്റെ ശ്വാസോച്ഛ്വാസങ്ങളില്‍
ഞാന്‍ മാത്രം കേള്‍ക്കെ നിറയുന്നു.

Saturday, 22 November 2014

പാത




ചരല്‍കല്ലുകള്‍ പോലെ
കാല്‍വെള്ളയില്‍ അമര്‍ന്ന്,
ഒട്ടിപ്പിടിച്ച് , പാടുകള്‍ വീഴ്ത്തി,
അടര്‍ന്നു വീണ്, വീണ്ടുമമര്‍ന്ന്‍,
ഓരോ ചുവടുവയ്പ്പിലുമുണ്ട്,
നിന്നോടുള്ള പ്രണയാനുഭൂതി

Friday, 21 November 2014

കാത്തിരിപ്പ്




ഈ രാത്രി കൊഴിയും,
പകലോന്‍ ഉദിച്ചുയരും.
ഞാനിവിടെ നിന്നെയും കാത്ത്
ഉറങ്ങാതെയിരിക്കും.
ക്ഷീണിതയായൊടുവില്‍
ഉറക്കിലേക്ക് വഴുതും വരെ!

Thursday, 20 November 2014

ഓര്‍മ്മ



കുറച്ചു നേരത്തേക്ക് മാത്രം
പൂത്തുലഞ്ഞ പൂവുകള്‍,
തുടുത്ത ഇതളുകള്‍,
സൌരഭ്യമായി വന്ന,
അദൃശ്യ ചുംബനങ്ങള്‍.
പിന്നെ കരിഞ്ഞ്,
ഉണങ്ങിപ്പൊടിഞ്ഞ്,
എല്ലാം വളരെപ്പെട്ടെന്ന്‍.
വസന്തത്തിന്റെ
മുള്ളോര്‍മ്മകള്‍ മാത്രം,
കുത്തി നോവിക്കാന്‍ ബാക്കി

രോഗം



എന്റെ ജീവനില്‍ നിന്നും
ഞാന്‍ നിന്നെ പറിച്ചു മാറ്റി.
വളര്‍ന്നു പടര്‍ന്ന്‍,
ഒടുവില്‍ വേദനയായി
എന്നെ മുഴുവനായും
തിന്നു തീര്‍ക്കും മുന്‍പേ.

വേരുകള്‍ ഒരുപാടു
ആഴ്ന്നിറങ്ങിയതിനാലാവാം
രക്തമിങ്ങനെ അളവില്ലാതെ
പ്രവഹിച്ചുകൊണ്ടേ ഇരിക്കുന്നത്.

പക്ഷെ ഒരു രഹസ്യം നിന്നോട്
പറയാനുണ്ട് കേട്ടോ.

നമ്മുടെ പ്രണയവേരിന്റെ
അവശേഷിപ്പുകള്‍ ഇവിടെ,
എന്റെ ഹൃദയത്തിന്റെ
മൃദുഭിത്തികളില്‍ ഇപ്പോഴുമുണ്ട്.

മരവിച്ച്, വളര്‍ച്ച നിന്ന്.
പ്രതീക്ഷയുടെ നനവിനാല്‍
ഞാനതിനെ തീരെയും
ഉണര്‍ത്തുന്നില്ലെന്നു മാത്രം...

Wednesday, 19 November 2014

എഴുത്ത്




മനസ്സിലെ തൂലിക
പരിഭ്രാന്തമായി
ചലിച്ചുകൊണ്ടേ ഇരിക്കുന്നുണ്ട്‌.
ഉച്ചത്തില്‍ ഉയരുന്ന
അതിന്റെ നിലവിളി
നീ കേള്‍ക്കാതിരിക്കനാണ്
ഞാന്‍ മൂടി വക്കുന്നത്.
ഹൃദയത്തില്‍ വരഞ്ഞു വരഞ്ഞു
മുറിവ് നീറിത്തുടങ്ങി.
ചോര പൊടിഞ്ഞു തുടങ്ങി.
ഹൃദയ വാതില്‍ ഞാനിതാ
കൊട്ടിയടക്കുന്നു.
ഇനി നീ ഒന്നും കേള്‍ക്കില്ല,
എന്റെ നോവിന്റെ വരികള്‍
തേടി വരികയുമില്ല.
നീ ചുരുട്ടിക്കൂട്ടിയ
കടലാസ് നിവര്‍ത്തി,
അതില്‍ തന്നെ എഴുതാം.
എഴുതിക്കൊണ്ടേ ഇരിക്കാം.
മടങ്ങി നീയെത്തും വരെ.
അല്ലെങ്കില്‍,
മറവിയില്‍ നീ എന്നെ
തളക്കും വരെ.