Thursday, 24 May 2012

'ബാല്യ സൂര്യന്‍'


മങ്ങിയിരിക്കുന്നു വാനം
രാവിലെയുദിച്ചുള്ലാര്യന്‍ 
പിണങ്ങിയതായിരിക്കും
പിന്നെയങ്ങോട്ടിരുട്ടാണിവിടം
വിളിച്ചു നോക്കി 
പലവട്ടം പ്രഭാതത്തെ
കോപമാണെന്ന് തോന്നുന്നു
പിണങ്ങിപ്പോയിരിക്കുന്നു പ്രഭാതം
ഞാനിനിയെങ്ങനെ ചിരിക്കും,
വെളിച്ചമില്ലാത്തയീ നേരത്ത്
എന്റെ ചിരിക്കിവിടെയെന്തുണ്ട് കാര്യം
വിസ്മരിക്കപ്പെടേണ്ടവള്‍ ഞാന്‍
ഇനിയെന്തിനൊരു പ്രഭാതത്തെയോര്‍ത്തു
കണ്ണുനീര്‍ വാര്‍ക്കുന്നു,
മടങ്ങി വരാത്ത പ്രകാശത്തെ 
തിരിച്ചു ചെന്ന് പെറുക്കിയെടുത്താല്‍  
ഭ്രാന്തെന്ന് കണ്ടവര്‍ ചൊല്ലും
എങ്കിലും ഉള്ളമറിയാതെ കൊതിക്കുന്നു
വീണ്ടുമാ നല്ല 'കാലത്തെ'..

Saturday, 19 May 2012

ചുവട്

പൂഴിയിലമര്‍ന്ന കാല്‍പാടുകള്‍ക്ക്
ഒരുപാട് കഥകള്‍ പറയാനുണ്ട്
ചെരുപ്പിന്റെ സംരക്ഷണമില്ലാതെ 
മണ്ണിനെ ചുംബിച്ച കഥ,
മണല്‍ത്തരികള്‍ പറഞ്ഞ 
യാത്രകളുടെ കഥ
താണ്ടിയെത്തിയ ദൂരങ്ങളുടെ കഥ
ഓടി നേടിയ  നേട്ടങ്ങളുടെ കഥ
ചവിട്ടിക്കയറിയ സ്വപ്ങ്ങളുടെ കഥ
ഇടര്‍ച്ചകളുടെ കഥ
പിന്തുടര്‍ച്ചകളുടെ കഥ
ഒടുവിലീ ഏകാന്തതയിലവസാനിക്കുന്ന
മടുപ്പുണര്‍ത്തുന്ന  
ചുവടു വെയ്പുകളുടെ കഥയും


Thursday, 17 May 2012

വെളുത്ത വരകള്‍




നരച്ച മനസിലെ 
സ്നേഹവരകള്‍ 
കറുത്ത   കണ്ണുകള്‍ 
കാണാതെ  പോയത് 
കാലം  വിരിച്ചിട്ട 
കറുത്ത മറ  കാരണമാണ് 
നരച്ച  കണ്ണിലെ 
നനവറിയാതെ പോയതും.
കറുത്ത  ശീലയൊരിക്കല്‍  
നരച്ചു പിന്നിപോകും 
കറുത്ത  ലോകമന്നാ 
നരയെ നോക്കി പല്ലിളിക്കും



Thursday, 3 May 2012

രാത്രി ശലഭങ്ങള്‍



ഒരു നുറുങ്ങു വെട്ടമാണ്  
ദൂരെ കാണുന്നതെങ്കിലും  
തേടി പറക്കുമ്പോള്‍ 
കട്ട കുത്തുന്ന ഇരുട്ടില്‍ 
നിശാ ശലഭങ്ങള്‍ക്ക് വഴി തെറ്റാറില്ല
നിറമില്ലായ്മയുടെ വേദനയില്‍
മതിലിനെ പറ്റിപ്പിടിച്ചിരിക്കുമ്പോള്‍ 
ആരെയും പഴിക്കാറുമില്ല
എന്നിട്ടും 
വിളിക്കാതെ വന്നവനെയെന്നപോലെ
വെളുപ്പിന്റെ പ്രതലത്തില്‍ 
പതുങ്ങിയിരിക്കുന്ന  ശലഭത്തെ 
വെറുപ്പോടെ നോക്കാറുണ്ട്  പലരും 
അറിയാതെ വഴി തെറ്റി 
പകലിലെങ്ങാനും പെട്ട് പോയാല്‍
സ്വയം ശപിക്കും രാത്രി ശലഭങ്ങള്‍
പകലിന്റെ ഇരുട്ടില്‍ 
കൌതുകമുള്ള കൊച്ചു വിരലുകളാല്‍ 
ജീവന റ്റു  പോകുന്ന ജന്മത്തെ ഓര്‍ത്ത്‌..

Friday, 27 April 2012

മത സ്നേഹികളേ ഇതിലേ ഇതിലേ..




ഒരുപാട് യുക്തിവാദി സുഹൃത്തുക്കള്‍ എനിക്ക് ഇന്റര്‍നെറ്റ്‌ മുഖേന ഉണ്ട്. അവര്‍ എല്ലാ മതങ്ങളെയും ഒരുപോലെ കാണുകയും വിമര്‍ശിക്കുകയും ചെയ്യുന്നവരാണ്. എന്നാല്‍ ഞാന്‍ എന്റെ  ഓണ്‍ലൈന്‍ സുഹൃത്തുക്കളില്‍ കണ്ടത്തില്‍ വച്ചു  ഏറ്റവും വലിയ  ഇസ്ലാം  വിരോധിയാണ്  സാബിറ ബിന്‍ത് .പല  മുസ്ലിം  സഹോദരങ്ങളും  അവരുടെ അസഭ്യങ്ങള്‍ നിറഞ്ഞ പോസ്റ്റുകള്‍ കാരണവും മറ്റുമായി സഹികേടിലായി  ഫ്രണ്ട് ലിസ്റ്റില്‍ നിന്ന്   ഒഴിവാക്കിയതുമാണ്  അവരെ.. അവര്‍ ഇസ്ലാമിനെതിരെ (മാത്രം) വൃത്തികേടുകള്‍ പറയാനും പ്രകോപിതരാക്കാനും വേണ്ടിയാണ് മുസ്ലിമെന്നു  തോന്നുന്നവര്‍ക്കൊക്കെ റിക്വസ്റ്റ് അയക്കുന്നത്. അവരുടെ പ്രൊഫൈല്‍ കണ്ടപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത് അവര്‍ ഒരു പ്രത്യേക മതത്തെ മാത്രമേ കുറ്റം പറയുന്നുള്ളൂ. ആ കുറ്റം പറയലാകട്ടെ കേള്‍ക്കാനറക്കുന്നതും വളരെ അസഹനീയവുമാണ്‌. സ്വന്തം മതത്തെ ഒരല്‍പമെങ്കിലും സ്നേഹത്തോടെ കാണുന്ന ആള്‍ക്ക് സഹിക്കാവുന്നതിലപ്പുറമാണ് അവരുടെ തെറി വിളികള്‍. അവരുടെ വാള്‍ പോസ്റ്റുകളെല്ലാം പരിശോദിച്ചപ്പോള്‍ ഒരുപാട് പേരുടെ കമന്റുകള്‍ കണ്ടു. പലതും അവരുടെ തെറ്റിദ്ധാരണകള്‍ മാറ്റിക്കൊടുക്കാന്‍ സംയമനത്തോടെ ശ്രമിക്കുന്ന മുസ്ലിം സഹോദരന്മാരുടെയും സഹോദരിമാരുടെയും കമന്റുകള്‍. എന്നാല്‍ സാബിറയാകട്ടെ ആ മറുപടികളെ വളച്ചൊടിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടത്.ചിലരാകട്ടെ സഹിഷ്ണുത കൈവിട്ടു രോഷത്തോടെ പ്രതികരിക്കുകുന്നതായും ആ കമന്റുകള്‍ വീണ്ടും ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കും വിധമായി മാറുന്നതും കണ്ടു. സത്യത്തില്‍ ഇതൊക്കെ കണ്ടപ്പോള്‍ എനിക്കും തിളച്ചു ചോര. പിന്നെ  മനസ്സിലാക്കി. ഇത് സാബിറയുടെ ഇസ്ലാമിനെപ്പറ്റിയുള്ള സംശയങ്ങളോ തെറ്റിദ്ധാരണകളോ അല്ല. മറിച്ചു ഒരു പ്രത്യേക മതത്തെ ചെളി വാരിത്തെക്കാനുള്ള നാണം കേട്ട കുതന്ത്രമാണ്. അവരുടെ കമന്റുകളില്‍ അവര്‍ ഇസ്ലാമിനെ അസഭ്യം പറയുകയും മറ്റു മതങ്ങളെ പാടിപ്പുകഴ്ത്തുകയും ചെയ്യുന്നു. ഇതൊരു വലിയ കളിയുടെ ഭാഗമാണ്.   ഇതിനെതിരെ എങ്ങനെ പ്രതികരിക്കും എന്നാ ആലോചനക്കൊടുവില്‍ ഞാനും അവരുടെ പോസ്റ്റുകള്‍ക്ക്‌ കമന്റ്‌ ഇടാന്‍ തുടങ്ങി.അസഭ്യമോ ചീത്ത വിളികളോ ഒന്നും ഞാന്‍ ഉപയോഗിച്ചില്ല. അവരുടെ സംശയങ്ങള്‍ തിരുത്താനോ നിന്നില്ല. ഒന്ന് രണ്ടു സ്മൈലികള്‍ ( :P , :/, :D, ),പിന്നെ അവരുടെ ശ്രമത്തെ നിഷ്കരുണം അവഗണിക്കും തരത്തിലുള്ള  ഒരു  'ഹിഹിഹി ' ഒപ്പം അവരുടെ പോസ്റ്റുകളെ ശ്രദ്ധിക്കാത്ത തരത്തില്‍ ഉള്ള കമന്റുകള്‍. അത് മാത്രം കാരണമായിക്കൊണ്ട് അത്ഭുതകരമെന്ന് പറയട്ടെ  സാബിറ ഞാന്‍ കമന്റ്‌ ഇടാന്‍ തുടങ്ങി രണ്ടാം ദിവസം എന്നെ ഒഴിവാക്കി. മുസ്ലിം സഹോദരങ്ങളെ പ്രകോപിപ്പിക്കുക, അവരെകൊണ്ട്  ദേഷ്യത്തില്‍ കമന്റ്‌ ചെയ്യിപ്പിച്ചു കൊണ്ട്   ഇസ്ലാമിനെ  വീണ്ടും  തരാം  താഴ്ത്തുക , ഇതൊകെ  ആണ്   ഇത്തരം   ആളുകള്ടെ  ലക്‌ഷ്യം. അതൊരു 'സാബിറ ബിന്‍ത്'  അല്ല.ഒരു യുക്തി വാദിയുമല്ല. തീവ്ര മത വാദം കൊണ്ട് നടക്കുന്ന ചിലരുടെ ആണും പെണ്ണും കെട്ട രൂപമാണ്. അത്കൊണ്ട്   അത്തരം പോസ്റ്കളെ  തീരെ  വില  കൊടുക്കാത്ത   രീതിയില്‍ കമന്റ്‌  ഇടുകയോ ഒഴിവകുകയോ ചെയ്തെകുക , താനേ  താഴ്ന്നു  കൊല്ലും  വിഷം  ചീറ്റുന്ന   അവരുടെ  പത്തികള്‍ ! നമ്മുടെ സഹികെട്ട കമന്റുകളാണ് അവരുടെ ആവശ്യം.അതിലാണ് അവരുടെ ലഹരിയും....!!!
ഇത് ഇതു മത വിഭാഗത്തിന്റെ ഭാഗത്ത് നിന്ന് സംഭവിച്ചാലും ഒരു മോശം സ്വഭാവമാണ്. നമ്മുടെ മതത്തെ സ്നേഹിക്കുന്നത് പോലെ മറ്റു മതങ്ങളെ ബഹുമാനിക്കുകയും വേണ്ടതല്ലേ? ആ ഒരു പാഠം പുസ്തകങ്ങളില്‍ നിന്ന് മാത്രം ലഭിക്കുന്നതല്ല. മത പാഠ ശാലകളിലും കൂടി പഠിപ്പിക്കുന്നതാണ്. ആ ഒരു അറിവിനെ ഉന്മൂലനം ചെയ്തുകൊണ്ട് ഇത്തരം ചെറ്റത്തരത്തിനു ഇറങ്ങി തിരിക്കുന്ന സഹോദരന്മാരോട് എനിക്ക് പറയാനുള്ളതും ഇത് തന്നെയാ. ഇത് എന്റെ കണ്ടെത്തലും കാഴ്ച്ചപ്പാടുമാണ്. നിങ്ങളോട പങ്കു വെക്കുന്നു എന്ന് മാത്രം.....

Thursday, 29 March 2012

സ്വപ്നക്കൂമ്പാരം

 ഒരായിരം സ്വപ്‌നങ്ങള്‍ ചാലിച്ചെഴുതിയ കണ്ണുകളും നിറമുള്ള വളകളില്‍ കിലുങ്ങുന്ന സന്തോഷവും ഉള്ളില്‍ തുടിക്കുന്ന ഹൃദയവുമായവള്‍ കാത്തിരുന്നു.കാത്തു വെച്ച കിനാവുകള്‍ക്ക് ജീവന്‍ നല്കാനെത്തുന്ന കൂട്ടുകാരനെ എല്ലാവരെക്കാളും മുന്‍പേ കാണുവാന്‍ അവളുടെ തിളക്കമുള്ള മിഴികള്‍ കിളി വാതിലിലൂടെ യാത്ര പോയി.നിറഞ്ഞ ചിരിയുമായ് അവന്‍ വന്നെത്തി.കാത്തു വച്ച പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും രൂപമായി തോന്നി അവന്റെ രൂപം. മഷിയിട്ട കണ്ണുകള്‍ ഇടം കണ്ണിട്ടവനെ നോക്കി.വളയിട്ട കൈകള്‍ അവനു നേര്‍ക്ക്‌ ചായക്കപ്പു നീട്ടി.സ്നേഹം നിറഞ്ഞ പാത്രം ചുണ്ടോടടുപ്പിക്കുമ്പോള്‍ ഒരിളം കാറ്റ് വീശി.കുളിരായെത്തിയ മാരുതന്‍ മൂക്കിലെത്തിച്ച ഗന്ധം സഹിക്ക വയ്യാതെ നെറ്റി ചുളിച്ച്  അവളുടെ അച്ഛനെ നോക്കി.സ്വപ്‌നങ്ങള്‍ പടിയിറങ്ങുമ്പോള്‍ കണ്‍കോണിലെവിടെ നിന്നോ ഇറ്റു വീണ കണ്ണ് നീര്‍ തുള്ളി ആരും കാണാതിരിക്കാനവള്‍ തകര്‍ന്ന കിനാവുകള്‍ കൊണ്ട് മൂടിക്കളഞ്ഞു.അപ്പുറത്ത് കൂമ്പാരം കൂടുന്ന മാലിന്യം എന്ത് ചെയ്യണമെന്നറിയാതെ മാനം നോക്കി കിടന്നു.....  

Friday, 23 March 2012

കരുത്ത്‌



മൂക്ക് പൊത്താന്‍ വയ്യിനിയും
കണ്ണടച്ചു പിടിക്കാനും
നാവിനെ തടവിലിടാനും വയ്യ
ഉയരുമീ കൈകളില്‍
അടങ്ങാത്ത രോഷമാണ്‌,
പതറാത്ത പ്രതിഷേധമാണ്
ഞങ്ങള്‍ക്ക് മേല്‍
ഉളുപ്പില്ലാതെ തള്ളുന്ന
മേദസ്സുകളുടെ

അമേദ്യത്തെക്കാള്‍
മലിനമായ മനസ്സുകളെ,
ചുട്ടു കരിക്കാനുള്ള പകയാണ്.
രോദനങ്ങളെ കേട്ടില്ലെന്നു നടിക്കുന്ന,
ഉയരുന്ന ശബ്ദങ്ങളെ
അമര്‍ത്തി പൊടിച്ചു കളയുന്ന,
ഞങ്ങള്‍ക്ക് കരുത്തായ്‌
കൂടെയണയുന്ന പെണ്ണുങ്ങളെയും
പ്രതീക്ഷയായ് നെഞ്ചില്‍ വളര്‍ത്തുന്ന
കുഞ്ഞുങ്ങളെയും വേദനിപ്പിക്കുന്ന ,
നാണമില്ലാത്ത ജന്മങ്ങളെ
തകര്‍ത്ത് പൊടിക്കാനുള്ള
ശക്തിയുള്ള യുദ്ധമാണ്.
സ്വസ്ഥമായ് ശ്വസിക്കാനുള്ള
കരുത്തുള്ള പോരാട്ടമാണിത്
തളരാത്ത പ്രതിഷേധം...



Sunday, 11 March 2012

തീ...


അക്ഷരങ്ങള്‍ വരി വരിയായ്
കടലാസില്‍ കൂട്ടം കൂടി
പേനയല്ലിത് വാളാണെന്നവര്‍
അന്യോന്യം സ്വകാര്യം ചൊല്ലി
വാക്കുകള്‍ ആവേശത്തോടെ
ആര്‍പ്പു വിളികളുമായ്
കത്തുന്ന ചൂടോടെ
പേനക്കുള്ളില്‍ നിന്ന് പുറത്തു ചാടി
കടലാസിനു പൊള്ളുന്നുണ്ടായിരുന്നു
ഭയന്ന് പോയത്
വാക്കുകള്‍ കനലായ് പടര്‍ന്നു
കത്തിച്ചു കളഞ്ഞെങ്കിലോ
പേന ആശ്വസിപ്പിച്ചു
'വിജയത്തിലേക്കാണ് നാം
ഈ കുഞ്ഞനക്ഷരങ്ങള്‍
പൊള്ളുന്ന വാക്കുകള്‍
ആയിരം സൂര്യന്മാരുടെ
ജ്വാലാ പ്രവാഹമാകും
വിജയം,നമ്മുടെതാണ്‌'
സഹിച്ചു കൊടുത്തു കടലാസും
എഴുതി തീരും മുന്‍പേ പക്ഷേ
ചൂട് കൂടിയതുകൊണ്ടാകാം
ഓര്‍മ്മയില്ലാരോ വെള്ളമൊഴിച്ചു
കെടുത്തിക്കളഞ്ഞു
എന്റെയുള്ളിലുറങ്ങുന്ന അക്ഷര തീ...








'



നല്ല പാട്ട്

നല്ലൊരു പാട്ടുണ്ട്
നിറയെ സ്നേഹവും
നിനവില്‍ വസന്തവുമുള്ള
ഒരാളെഴുതിയ പാട്ട്
വരികള്‍ കോര്‍ത്തത്
നന്മയുടെ നിറമുള്ള
നൂലിലാണ്
കാതിനിമ്പമുള്ള പാട്ട്
കേട്ടാലുള്ളു നിറയുന്ന പാട്ട്
പാടാന്‍ പലരും ശ്രമിച്ചു നോക്കി
പാടാന്‍ കഴിഞ്ഞില്ല,പക്ഷെ
നോക്കിയോര്‍ക്കൊട്ടും
ഒടുവില്‍,
തോറ്റവര്‍ ചേര്‍ന്നാ നല്ല പാട്ടിനെ
ഉള്ളിലെ സ്വാര്‍ഥതയില്‍
കുഴി കുത്തി മൂടി.....

ജനാല


തുറന്നിടാത്ത ജനാലകള്‍
പരിതപിക്കാറുണ്ട്
ഓടി വന്നു തട്ടി വീഴുന്ന
പാവം കാറ്റിനെയോര്‍ത്ത്.
സങ്കടപ്പെടാറുണ്ട്,
അകത്തു വീര്‍പ്പു മുട്ടുന്ന
ആത്മാവുള്ള ഇരുട്ടിനെയോര്‍ത്തു
ഉള്ളില്‍ ,
കട്ടിപിടിച്ച ഇരുട്ടിന്റെ ഗന്ധം
ഒഴുകുന്ന കാറ്റിനെ പ്രണയിക്കുന്നുണ്ടാവാം
തടയായ്‌ നില്‍ക്കുന്ന ജനല്പാളികള്‍
സ്വയം ശപിക്കാറുണ്ട്
കൊളുത്തുകള്‍ ഉറച്ചു പോയിരിക്കുന്നു
ഇരുട്ടും തേങ്ങുന്നുണ്ട് ,
എന്നും തേടിയെത്തി തോറ്റു പോകുന്ന
കാറ്റിനെയോര്‍ത്ത്
തന്നെ തളച്ചിട്ടുകളഞ്ഞ
അനക്കമില്ലാത്ത വിധിയെയോര്‍ത്ത്...




നിഴല്‍

നിഴല്‍ ചിരിക്കാറില്ല
ഞാന്‍ തുറന്നു ചിരിച്ചിട്ടും
എന്റെ നിഴലിനു,
പുഞ്ചിരിക്കാന്‍ കൂടി അറിയില്ല
ഊണിലും ഉറക്കിലും
കൂട്ടായിരുന്നിട്ടുമെന്തേ,
എന്റെ ചിരിയില്‍ മാത്രം നീ
ഒറ്റക്കാക്കിക്കളയുന്നു?
ചോദിച്ചതാണ് പലപ്പോഴും
എന്നത്തെയും പോലെ
നിഴല്‍ , പക്ഷെ
മൌനം പാലിച്ചു കളഞ്ഞു
ചിരിയില്‍ നിഴല്‍ പോലുമറിയാതെ
പണിപ്പെട്ടു ഞാനൊളിപ്പിക്കുന്ന
എന്റെ മാത്രം വേദനകള്‍
എപ്പോഴോ കണ്ടു പിടിച്ചത് കൊണ്ടാവാം
ഞാന്‍ ചിരിക്കുമ്പോള്‍
നിഴല്‍ കൂടെ ചിരിക്കാറില്ല,
എന്റെ മനസ്സും....









Tuesday, 28 February 2012

പുല്ല്




ഉള്ളു കാളിയെങ്കിലും 
നേരെ നിന്നു പുല്ലും
പതറാതെ, ഇടറാതെ
നട്ടെല്ല് വളയാതെ.
ഉരുകുന്ന നെഞ്ചിലെ ചൂട്
കരുത്തായ് പുറത്തേക്കൊഴുകി.
അരിയാന്‍ വരുന്നവന്റെ
ഉള്ളിലുമുണ്ടു ഭയം,
'അരമുള്ള പുല്ലിന്റെ 
അരികു കൊണ്ടാലും മുറിയും'.


Saturday, 18 February 2012

കരയാതിരിക്കുക നീ...




കൊതിയായിരുന്നു പണ്ടെനിക്ക്,
മൂടിനില്‍ക്കുമാകാശത്തിന്റെ കീഴില്‍ 
നൂലുനൂലായിറങ്ങുന്ന നീര്‍ത്തുള്ളികളെക്കാത്തു 
കുളിരിന്റെ നിറമുള്ള പെയ്ത്തിനെ പുണരാന്‍ .

ഇലകളില്‍ തട്ടിച്ചിതറിത്തെറിക്കുന്ന, 
ആനന്ദ വെള്ളിപ്പൂത്തിരികളെക്കണ്ടു ,
ചാലുകള്‍ തീര്‍ത്ത്‌ തിമിര്‍ത്തൊഴുകുന്ന
പൊടിമണ്ണിലുണര്‍വ്വിന്റെ നറുമണം പകരുന്ന
ഹൃദയത്തില്‍ നിറവിന്റെ മഴവില്ല് വിരിയിക്കും-
സുഖമുള്ള മഴയിലൊന്നലിയാന്‍ ..

ഭയമാണെനിക്കിന്നു,ഇരുളുമാകാശത്തെ
കരയാന്‍ വിതുമ്പി നില്‍ക്കുന്ന വാനത്തെ
വെറുക്കുന്നയെന്റെ ഉള്ളം കണ്ടാവാം
വീണ്ടും മേഘങ്ങള്‍ സങ്കടമായുരുണ്ടുകൂടുന്നു

കരയാതിരിക്കുക പ്രിയേ,
നിന്റെയീ പെയ്ത്തില്‍,തകര്‍ന്നുള്ളോഴുക്കില്‍ 
ഇന്നെന്റെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു പോയേക്കാം
അണ പൊട്ടാതിരിക്കുക സഖിയെ,
നിന്റെ ഹൃദയത്തില്‍ നിന്നുതിരുന്ന കണ്ണുനീര്‍,
ഒരുപക്ഷെ ഇന്നെന്റെ ജീവന്‍ തുലച്ചേക്കാം..

സ്വാര്‍ത്ഥതയല്ലിത് ഹുങ്കുമല്ല,
ഉരുകുമീ ചൂടിലും നിന്നെ 'വെറുക്കുന്നത്'
കുളിരായ് നീ വന്നാല്‍,നനവായ് പടര്‍ന്നാല്‍,
പെരുകുന്ന 'വിള്ളലിനെ' മാത്രമോര്‍ത്താണ്.

സ്വപ്‌നങ്ങള്‍ മഴവില്ലില്‍ വരച്ചു നീയന്നെങ്കിലും
ഇന്നെന്റെ പെടിസ്വപ്നമായുള്ളില്‍ നീ.
അണപൊട്ടി നില്‍ക്കുന്ന ആത്മ നൊമ്പരങ്ങളെ
പൊലിയാന്‍ ഭയക്കുന്ന,പിരിയാന്‍ ഭയക്കുന്ന,
പുലരാന്‍ മിടിക്കുന്ന സ്നേഹമനസ്സുകളെ
താഴയാതിരിക്കുക ,നീ..
ഭയമാണുള്ളത്തിലെങ്കിലും എന്റെ-
സ്വപ്നങ്ങളില്‍ നീ മാത്രം,നിന്റെ കുളിരും....

Monday, 26 December 2011

സ്നേഹത്തിരി



രണ്ടറ്റങ്ങളിലായിരുന്നു നാം 
പുണരാന്‍ കൊതിച്ചു നാളുകളേറെയായ്  
ആ ചൂടിലമരാന്‍ ,പാല്‍മണം നുകരാന്‍
സ്വപ്നങ്ങളേറെ ഞാന്‍ കണ്ടിരുന്നു
രാവും പകലും കടന്നു പോയേറെയാ 
കണ്ണുകള്‍ അക്കങ്ങളെണ്ണി കഴിഞ്ഞു പോല്‍
നെഞ്ചോട്‌ ചേര്‍ത്ത് ലാളിക്കുവാനക്കൈകള്‍
ഏറെ കൊതിച്ചു നിനച്ചിരുന്നെന്നതും 
രണ്ടറ്റങ്ങളിലായിരുന്നു നാം 
പുണരാന്‍ കൊതിച്ചു നാളുകളേറെയായ്  
വേദനകളേറെ സഹിച്ചെന്റെ-കുഞ്ഞു
മോഹങ്ങളൊക്കെയും സഫലമാക്കാന്‍
പ്രാണന്‍ പൊളിക്കുന്ന വേദനയിലുമെന്റെ 
ഓമല്‍ മുഖം കണ്ട് കോരിത്തരിക്കുവാന്‍
കൊതിയോടെ നിറവോടെ കാത്തിരുന്നു
ഒടുവില്‍ തലകുത്തി ഞാനിങ്ങു വഴുതി വീണു
പൊട്ടിക്കരഞ്ഞുള്ളെന്‍  കുഞ്ഞു സ്വരം കേട്ട്
അമ്മിഞ്ഞ വേദനയേറി പുളഞ്ഞതും
തുടി കൊട്ടും ഹൃദയത്തില്‍ ചേര്‍ത്ത് കിടത്തിയെന്‍ 
ചെറു ചുണ്ടില്‍ മധുരം പകര്‍ന്നു നല്കിയതും 
സ്നേഹമൂട്ടിത്തന്നും,സ്നേഹം പഠിപ്പിച്ചു-
മെന്നിലെ ജീവനില്‍ സ്നേഹമായ് മാറിയോള്‍
നീല വിഹായസ്സില്‍ നീ നെയ്ത സ്വപ്‌നങ്ങള്‍
നീലിമയാര്‍ന്നുള്ളെന്‍ കണ്ണുകളില്‍ കണ്ടു 
ജീവ ഞരമ്പുകളിലൂറിയ രക്തത്തില്‍
ഞാനെന്ന സ്വപ്നം മാത്രമലിഞ്ഞതും
കഥകളും പാട്ടുമായെന്നുള്ളിലേക്ക് നീ 
നന്മകള്‍ മാത്രം തൊടുത്തങ്ങു വിട്ടതും 
ഓര്‍മ്മകളിലൊരു നൂറു സ്നേഹത്തിരികളായ്
ഊറുന്നു പാല്‍മധുരമേറും നിനവുകള്‍
ഇടറാതെ വളയാതെ കാല്‍ത്തടം നോവാതെ
വഴികാട്ടിയായവളെന്നെ  നയിച്ചതും
വാരിപ്പുണര്‍ന്നെന്റെ കവിളുകളിലൊരുനൂറു
മധു മുത്തം നല്‍കി ചിരിപ്പിച്ചിരുന്നതും
മായ്ക്കാന്‍ കഴിയാത്ത വരികളായ് ഹൃദയത്തില്‍
താരാട്ട് പാട്ടേറെ കുത്തിക്കുറിച്ചതും 
സ്നേഹം പഠിപ്പിച്ചും, സ്നേഹമൂട്ടിത്തന്നു-
മെന്നിലെ ജീവനില്‍ സ്നേഹമായ് ചേര്‍ന്നവള്‍ 
പൂവാംകുരുന്നില നുള്ളിയെടുക്കുന്നപോല്‍
നുള്ളിയെടുത്തെന്റെ ജീവിതത്തില്‍ നിന്നും
യാത്ര പറയാതെ, ഒരു മുത്തം നല്‍കാതെ
ചിരി മാത്രം നല്‍കി മാഞ്ഞു പോയെന്നമ്മ
രണ്ടറ്റങ്ങളിലാണിന്നു  നാം
പുണരാന്‍ കൊതിച്ചു വെറുതെ
ഓര്‍മ്മകളെ മാത്രം പുണര്‍ന്നിരിപ്പൂ ഞാനും 


Sunday, 4 December 2011

ഏകാന്തത



നേര്‍ത്ത കാലടി ശബ്ദമായ്
ഇടനാഴിയിലൂടെ സമയം നടന്നകലുകയായ്
ചിതലരിച്ചടര്‍ന്നു തുടങ്ങിയ 
പഴകിയ മച്ചിന്റെ മുകളിലായ് 
ദ്രവിച്ചു വീഴാറായ ഓര്‍മ്മകള്‍ 
പരസ്പരം കുശലം പറഞ്ഞു ചിരിക്കുന്നു
കൊല്ലുന്ന നിശബ്ദതക്കു കൂട്ടായ
മങ്ങുന്ന കാഴ്ച്ചയുടെ ജാലകം മാത്രം

എന്നോ ചിണുങ്ങിയ. പുഞ്ചിരിപ്പൂക്കള്‍
ഇന്നിന്റെ ഓര്‍മ്മകള്‍ മാത്രമായ് മാറി
അന്ന് പൊട്ടിച്ചിതറിയ കിലുക്കം പെട്ടികള്‍
ഇന്ന് രാവേറെ ചെല്ലുമ്പോള്‍
ഹൃദയത്തില്‍ പെരുമ്പറ കൊട്ടിപ്പാടി
വരണ്ട ജീവ ഞരമ്പുകള്‍ക്കിടക്കിടെ 
തെളിനീരായ്‌ കണ്ണുനീര്‍ മാത്രമൊഴുകി
ഓര്‍മ്മകള്‍ ഉള്ളില്‍ കുളിര്‍മഞ്ഞു വീഴ്ത്തുമ്പോള്‍
ഈ മൌനക്കയത്തില്‍ വെണ്മയുടെ മുട്ടുകള്‍ വിരിയുന്നു
കൊഴിഞ്ഞുപോയ് വസന്ത രാവുകള്‍
പൊഴിഞ്ഞുപോയ് പുലര്‍കാല യാമങ്ങള്‍ 
രാത്രിയേറെ ഇരുളുമ്പോള്‍ 
കണ്ണുകളില്‍ നിദ്ര പീഡയാകുന്നു
ഒറ്റക്കല്ല കൂട്ടിന്നു ജീവന്റെ തുടിപ്പുമുണ്ടുള്ളില്‍
ഒറ്റക്കല്ല  പാടുവാന്‍ മറവിയുടെ രാഗങ്ങളുമുണ്ടേറെ

Sunday, 4 September 2011

ഓണമെന്നാലെനിക്ക്.....

ഓണത്തെക്കുറിച്ചോര്‍ക്കാന്‍ എനിക്ക്‌ ഓര്‍മകളൊന്നുമില്ല. ഓണപ്പാട്ടും പുലികളിയും മാവേലിയുമെല്ലാം എനിക്ക്‌ പുസ്തകതാളുകളിലെ വര്‍ണങ്ങളായിരുന്നു. കഥയിലെ കഥാപാത്രങ്ങള്‍ എന്നതിലുപരി വാമനനും മാവേലിയുമൊന്നും എനിക്കൊന്നുമല്ല. ഏകാന്തമായ ബാല്യത്തില്‍ പൂതേടി വീട്ടിലെത്തിയ കുട്ടികള്‍ക്കൊപ്പം ആരും കാണാതെ പൂ പറിയ്ക്കാന്‍ കൂട്ടിനിറങ്ങിയത് മറക്കാനാകാത്ത ഓണക്കാല സാഹസികത. അന്ന് ഞാന്‍ പറിച്ചു കൊടുത്ത തുമ്പപ്പൂക്കള്‍ക്ക് അന്നത്തെ എന്റെ മനസിനോളം നൈര്‍മ്മല്യമുന്ടായിരുന്നു. അന്നിന്റെ പുഞ്ചിരികള്‍ക്ക് തുമ്പപ്പൂവിനെക്കാള്‍ വെളുപ്പായിരുന്നു. ഇന്നും അതിരാവിലെ വീട്ടുമുറ്റത്തെത്തി പൂ പറിയ്ക്കാന്‍ അനുവാദം ചോദിക്കുന്ന കുട്ടികളെക്കാണുമ്പോള്‍ ഹൃദയം തുടിക്കും, അവരോടൊപ്പം പൂ പറിയ്ക്കാന്‍ കൂടാന്‍...കലപില കൂട്ടാന്‍... എങ്കിലും, എനിക്കായ് ആരോ പണിത കോട്ടക്കുള്ളില്‍ ഞാന്‍ തടവിലെന്നറിയുമ്പോള്‍ മോഹങ്ങള്‍ ഉള്ളിലേക്ക് വലിയും. കൃത്രിമമായുണ്ടാക്കിയ നിറപ്പൊലിമയോടെയെങ്കിലും, പണ്ടത്തെ ഓണത്തിന്റെ നിറവും മണവും രുചിയും ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെ മുന്നിലെതതുമ്പോള്‍ എന്റെയുള്ളിലും പാട്ടുണരുകയാണ്‌... 'മനസ്സിനുള്ളിലൊരോണം... വിരുന്നുവരും നേരം... ഞാനുമെന്നോര്‍മ്മയും കാത്തിരിപ്പൂ മൂകം....'

Monday, 29 August 2011

ചെറിയ പെരുന്നാള്‍






വിശപ്പ്‌ സഹിച്ചും ഉറക്കമൊഴിച്ചും സംഭരിച്ച ഊര്‍ജ്ജം കൈമുതലാക്കിയവശേഷിപ്പിച്ചുകൊണ്ട് റമദാന്‍ വിട പറയുകയായി. പകലുകളില്‍ നാമനുഭവിച്ച ക്ഷീണത്തിന്നും രാവുകളില്‍ നാമൊഴുക്കിയ കണ്ണ് നീരിനും പരിസമാപ്തി. റമദാന്‍ അധ്വാനിക്കാനുള്ള പ്രചോദനമായിരുന്നു, നാളത്തെ സുഖത്തിലേക്കുള്ള പ്രലോഭാനവും. ഒരു കുഞ്ഞചാരിപ്രാവിന്റെ ചിറകടിയൊച്ച പോലെ എളുപ്പം കൊഴിഞ്ഞുപോയൊരു റമദാന്‍ നമ്മില്‍ ബാക്കി വച്ചത് വരും വര്‍ഷത്തെക്കുള്ള ഇന്ധനമാണു. കണ്ണീരോടെ വിടപറയാം നമുക്ക് റമദാനോട്...നമ്മില്‍ സ്നേഹത്തിന്റെ മുളപാകിയ പ്രിയ റമദാന്‍...
ഈദ്, ആഘോഷമെന്നര്‍ത്ഥം. ആഘോഷം ഇബാദത്താണെന്ന് പഠിപ്പിച്ച മതമാണ്‌ നമ്മുടേത്. അണിഞ്ഞൊരുങ്ങി സുഗന്ധം പൂശി ഈദ്ഗാഹിലെക്ക് പുറപ്പെടുമ്പോള്‍ ഉള്ളില്‍ മുഴങ്ങേണ്ടത് തക്ബീര്‍ധ്വനികളാണ്‌. സന്തോഷത്തിന്റെ, സ്നേഹത്തിന്റെ പെരുന്നാള്‍. ചിറകുവിടര്‍ത്തി പറന്നുയരുന്ന പറന്നുയരുന്ന തക്ബീര്‍ ധ്വനികള്‍ക്ക് കാതോര്‍ക്കാം നമുക്ക്‌ . ആര്‍ഭാടമില്ലാത്ത ആഘോഷമെന്താണെന്ന് സ്വസഹോദരങ്ങള്‍ക്ക്‌ കാണിച്ചു കൊടുക്കാം. കെട്ടിപ്പിടിയ്ക്കാം.... പൊട്ടിച്ചിരിക്കാം... നാഥനെ മറക്കാതിരിക്കാം...

“അല്ലാഹു അക്‍ബര്‍, അല്ലാഹു അക്‍ബര്‍, ....
.... .... വ ലില്ലാഹില്‍ ഹംദ്”

Monday, 15 August 2011

chora




ഷെയറിംഗ്














ഉതിര്‍ന്നു വീണ ചൂടുള്ള കണ്ണുനീര്‍
കീബോര്‍ഡില്‍ പിറന്ന സാന്ത്വനത്തിലാഴ്ന്നു
വിരിയാന്‍ മറന്ന പൂവിനെപ്പോലവള്‍
വരാതിരുന്ന വണ്ടിനെക്കുറിച്ചു പാടി

ചിറകൊന്നറ്റ കൊച്ചുപൂമ്പാറ്റയുടെ 
 ചിത്രമവളെന്റെ 'വാള്ളില്‍' പോസ്റ്റി 
ചലിക്കാത്ത ചിറകുകള്‍ കാണിച്ചു
നിലക്കാതുള്ളെന്റെ ഹുങ്കിനെ കൊന്നു 
തിളങ്ങുന്ന കണ്ണുകള്‍ ജീവിതത്തിന്റെ
പുത്തന്‍ പ്രതീക്ഷകളായ് തോന്നി
ഒന്നൊന്നായ് മൊഴിഞ്ഞ വാക്കുകള്‍ 
പിന്നെ എല്ലാത്തിനും നാഥനെ വാഴ്ത്തി..!



Thursday, 4 August 2011

കുതിപ്പ്

വിയര്‍പ്പിന്റെ മണം പറ്റി
മുഷിഞ്ഞു പോയൊരു കൈലേസ്,
കാത്തിരിപ്പിന്റെ വിയര്‍പ്പ്
പരിഭ്രമത്തിന്റെ, ആകാംക്ഷയുടെ,
നിരാശയുടെ വിയര്‍പ്പില്‍-എന്നും
കീശയില്‍ കൂട്ടായിരുന്ന  കൈലേസ്
അപമാനത്തിന്റെ,നഷ്ടത്തിന്റെ
സ്വയം ചെറുതാകലിന്റെ വിയര്‍പ്പ്
വിശപ്പിന്റെ,അലച്ചിലിന്റെ,
മനോ വേദനകളുടെയുരുക്കമായീ-

വിയര്‍പ്പിനെ പുണരുന്ന കൈലേസ്
ഉള്ളം നോവുമ്പോള്‍
കൈക്കുള്ളിലമരുന്ന കൈലേസ്
വിയര്‍പ്പിന്റെ മണം പറ്റി
മുഷിഞ്ഞു പോയൊരു കൈലേസ്,
ഇന്നിതാ ചവറ്റുകുട്ടയിലുപേക്ഷിക്കട്ടെ
ഇനി വിയര്‍പ്പുണ്ടാകില്ല,
ശീതീകരിണിയുടെ തണുപ്പില്‍ 
ഈ വിയര്‍പ്പ്,ഓര്‍മ്മകളുടെ വിയര്‍പ്പ്
മുഷിപ്പായി മാറിക്കൊള്ളും,ഉറപ്പ്..!