Tuesday, 17 June 2014

രാവ്

ഉറക്കം തന്നെന്നെ
മയക്കിക്കിടത്താന്‍
ശ്രമിച്ചുകൊണ്ടേയിരിക്കുന്ന
രാത്രിക്കെന്നോട്
പ്രണയമോ ,അതോ
അനുകമ്പയോ?

കുപ്പി



ജീവിതമെന്ന ലഹരി,
ആവോളമാവേശത്തോടെ
അരുതായ്മകളുടെ
പാനപാത്രത്തില്‍ പകര്‍ന്ന്‍
ഇടതടവില്ലാതെ നുകരും.
കാലിക്കുപ്പിയുടെ ഉള്ളിലെ
അടിത്തട്ടിലെവിടെയോ
ഒടുവിലെ തുള്ളിയെങ്കിലും
നാവു നീട്ടി നക്കുന്ന
അവസാന നിമിഷങ്ങളുടെ
വിഭ്രാന്തിയില്‍
വരണ്ട തൊണ്ടയിലൂടെ
ശബ്ദമില്ലാതെ,
എന്നാലുച്ചത്തില്‍
ഒരവസരം കൂടെ
ഒരിത്തിരി സമയം കൂടെയെന്ന്
വിധിയോടു അലറിച്ചോദിക്കും
നാം മനുഷ്യര്‍.

അതിര്


പറത്തി വിടാം ചിന്തകളെ
ഇഷ്ടം പോലെ പാറട്ടെ
അറ്റത്തൊരു നൂല് കെട്ടി,
ഇങ്ങേയറ്റം പിടിച്ചു വക്കണം,
ഇല്ലെങ്കില്‍
വലിച്ചടുപ്പിക്കാന്‍ നോക്കുമ്പോള്‍
കിട്ടാതെ വന്നാലോ?!

Thursday, 22 May 2014

കിലുക്കം




നിറയെ മണികളുള്ള
കിലുങ്ങുന്ന പാദസ്വരം,
അതിനേക്കാള്‍ കിലുക്കമുള്ള
പൊട്ടിച്ചിരിയും കുറുമ്പും.
ആരും കാണാതെ
അയല്‍പക്കങ്ങളില്‍ കൊഴുക്കുന്ന
കണ്ണാരം പൊത്തിക്കളിയുടെ
ആരവത്തിലലിയാന്‍
പമ്മിപ്പമ്മിപ്പോകും വഴിയില്‍
ച്ചിലും ശബ്ദം കേട്ട്
വഴി മുടക്കാനെത്തുന്ന
ഉരുട്ടിയ കണ്ണുകളും
വെട്ടിയ പേര വടിയും.
പിന്നെ കരച്ചിലും
കണ്മഷി കലങ്ങലും
പിണക്കം കാണിച്ചൊരു
മൂലയിലിരിപ്പും.

ഓട്ടവും വീഴ്ചയും
മുട്ടുകാലില്‍ ചോരയൊലിപ്പിച്ച്
പേടിച്ചരണ്ടു കരച്ചിലും,
അത് വേണം ഇത് വേണമെന്ന്
അവസരം നോക്കാതെ വാശിയും,
തിരക്കിന്റെയിടയിലും
സ്നേഹം പൊതിഞ്ഞു ഉരുളയുരുട്ടി
വായില്‍ വയ്ക്കുന്ന ചോറില്‍,
നാവുകൊണ്ട്
മീന്‍ വറുത്ത കഷ്ണം തിരഞ്ഞു
കിട്ടാതെ വരുമ്പോള്‍ രോഷവും,

ഒറ്റക്കാണെന്നും
കളിക്കാന്‍ കൂട്ടില്ലെന്നും
തന്നോട് തന്നെ
എണ്ണിപ്പെറുക്കുന്ന നാളുകളില്‍
കൂട്ടിനൊരു ഇളയത്
വരുന്നതിന്റെ സന്തോഷം,
അത്ര നാളും എന്തിലും ഏതിലും
പ്രഥമ സ്ഥാനം
എന്ന് കരുതിയോടത്ത്,
പുതുതായോരാള്‍ വന്നിട്ട്
പുന്നാരമൊക്കെ സ്വന്തമാക്കിയത്തില്‍
കെറുവും കുശുമ്പും.

ചിരിയും കുറുമ്പും കുശുമ്പും
കള്ളക്കരച്ചിലും നോവിന്റെ കണ്ണീരും
ഇടക്കൊക്കെ ഇരുട്ടില്‍ വരുന്ന
ഭയപ്പെടുത്തുന്ന പലതും
സ്വപ്നത്തിലണയുന്ന പൂക്കളും
വര്‍ണ്ണങ്ങളും
പ്രേത കഥകളുടെ ബാക്കികളും
കൂട്ടുകാരോടോത്തുള്ള
വീമ്പു പറച്ചിലുകളും,
പിന്നെ,
ഇനിയും ഓര്‍ത്തിട്ടു കിട്ടാത്ത
പറഞ്ഞാല്‍ തീരാത്ത പലതുമാണ്
ബാല്യം,
ഇനിയൊരിക്കലും തിരികെ വരാത്ത
നിറം വാര്‍ന്നുപോയ
ഓര്‍മ്മകള്‍....

Monday, 19 May 2014

യാത്ര



രാത്രിയാത്രയാണ് ജീവിതം
ഓരോ ചുവടു വയ്പിലും
ഒരു വഴി വിളക്കിനെ തേടുന്ന
ഭയ-പരിഭ്രമങ്ങളുടെ
തുടികൊട്ടല്‍ കൂട്ടായ യാത്ര.
അണഞ്ഞു പോകുന്നവയെ
ഭയത്തോടും നിരാശയോടും
നോക്കി തളരുമ്പോള്‍,
ഓര്‍ക്കണം,
എല്ലാ വിളക്കും കെട്ടൊടുങ്ങിയാലും
ഹൃദയത്തിനകത്തൊരു
കെടാ വിളക്കുണ്ട്.
ആകാശ ഭൂമികളുടെയെല്ലാം
വെളിച്ചമായവന്‍
ഉള്ളിന്റെയുള്ളില്‍ നാട്ടിത്തന്ന
വെള്ളി വെളിച്ചം.
നമ്മള്‍ പോലുമറിയാതെ
നാം മൂടി വെച്ച പ്രകാശം.
പൊതിഞ്ഞു വച്ച കറുപ്പിനെ
വലിച്ചെറിഞ്ഞു കളഞ്ഞേക്ക,
പ്രകാശിക്കട്ടെ,
പ്രഭ പരന്നൊഴുകട്ടെ,
ആ വെളിച്ചത്തില്‍
നമ്മളും മുന്നോട്ടു ചലിക്കട്ടെ.
==========================

"അല്ലാഹു ആകാശഭൂമികളുടെ വെളിച്ചമാണ്. അവന്റെ വെളിച്ചത്തിന്റെ ഉപമയിതാ: ഒരു വിളക്കുമാടം; അതിലൊരു വിളക്ക്. വിളക്ക് ഒരു സ്ഫടികക്കൂട്ടിലാണ്. സ്ഫടികക്കൂട് വെട്ടിത്തിളങ്ങുന്ന ആകാശനക്ഷത്രം പോലെയും. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നുള്ള എണ്ണ കൊണ്ടാണത് കത്തുന്നത്. അഥവാ, കിഴക്കനോ പടിഞ്ഞാറനോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍നിന്ന്. അതിന്റെ എണ്ണ തീ കൊളുത്തിയില്ലെങ്കില്‍ പോലും സ്വയം പ്രകാശിക്കുമാറാകും. വെളിച്ചത്തിനുമേല്‍ വെളിച്ചം. അല്ലാഹു തന്റെ വെളിച്ചത്തിലേക്ക് താനിച്ഛിക്കുന്നവരെ നയിക്കുന്നു. അവന്‍ സര്‍വ ജനത്തിനുമായി ഉദാഹരണങ്ങള്‍ വിശദീകരിക്കുന്നു. അല്ലാഹു സകല സംഗതികളും നന്നായറിയുന്നവനാണ്." (വി. ഖുര്‍ആന്‍ 24:35)

വിളക്കുമാടം




കൊടുങ്കാറ്റില്‍ ആടിയുലയുമ്പോഴും
രാക്ഷസ തിരമാലകള്‍
അമ്മാനമാടി പേടിക്കുമ്പോഴും
തകര്‍ന്ന്‍, ആഴങ്ങളിലേക്ക്
താഴ്ന്നു പോകുമോയെന്ന്
ഭയപ്പെടുമ്പോഴുമെല്ലാം
അങ്ങകലെയിരുട്ടില്‍
ഒരു വിളക്കു മാടമുണ്ടെന്ന്
പ്രതീക്ഷയെങ്കിലുമുണ്ടായിരുന്നു,
എങ്ങനെയെങ്കിലും തീരമണയുമെന്ന്
മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.
ഇപ്പോഴിതാ എത്ര അലഞ്ഞിട്ടും
കണ്ടെത്താനാവാത്തത്ര ദൂരത്തേക്ക്
കൂറ്റന്‍ തിരമാലകളെന്നെ
വലിച്ചെറിഞ്ഞു കൊണ്ടേ ഇരിക്കുന്നു.
അകലമിങ്ങനെ നമുക്കിടയില്‍
വളര്‍ന്നുകൊണ്ടേ ഇരിക്കുന്നു.
ഇനിയെന്ത് , ഇനിയെന്ത് എന്ന്
അടര്‍ന്നു തുടങ്ങിയ ഭാഗങ്ങളെന്നോട്
ആവര്‍ത്തിച്ചു ചോദിക്കുമ്പോള്‍,
എനിക്കുത്തരം ഒന്നേയുള്ളൂ.
രാത്രിയെ തോല്‍പ്പിച്ച്,
തെളി വെളിച്ചവുമായി,
സൂര്യനുദിക്കാന്‍ കാക്കാം.
മുഴുവനും ചിതറി
അഗാധങ്ങളിലേക്ക് പതിക്കും മുന്നേ...

ചിറക്



ഉയര്‍ന്നു പറന്നിട്ടൊരു
രക്ഷ നേടലില്ല
താഴ്ന്നു പാറിയാലും
വിജയമില്ല.
ഇകാറസിന്റെ ചിറകുകളെ
ഓര്‍മ്മയില്ലേ?
ഉരുക്കി കളയാന്‍
ഉയരങ്ങളില്‍ സൂര്യനും
ഈര്‍പ്പത്താല്‍ നനച്ച്
വിഴുങ്ങിയെടുക്കാന്‍
സമുദ്രത്തിന്റെ
അഗാധ ഗര്‍ത്തങ്ങളുമുണ്ട്.
സ്വപ്നങ്ങളും കണ്ണീരും
കൂട്ടിത്തുന്നിയ ചിറകുകള്‍
അമിതാവേശത്തിനെ
പുണരാനുള്ളതല്ല.
അപകര്‍ഷതയാല്‍
താഴാനുമല്ല.
മിതമായി പറക്കാമല്ലോ.
മതിയാവോളം
നന്മ നേടാമല്ലോ.

സത്യം

എവിടെയോ മറഞ്ഞിരിക്കുന്ന
ആ രൌദ്ര സത്യത്തെക്കാള്‍
എത്രയോ ഭയാനകമാണ്
നിന്നില്‍ നിന്നും എന്നെ
പറിച്ചു മാറ്റുമോ എന്ന
അലട്ടിക്കൊണ്ടേ ഇരിക്കുന്ന ചോദ്യം

മറുവശം



"കീബോര്‍ഡിലെ
തെളിഞ്ഞു കാണുന്ന
വിരുന്നു വന്ന അക്ഷരങ്ങളില്‍
വേഗത്തില്‍ അമരുന്ന
വിരലുകള്‍,
യൂണിക്കോഡ് ഫോണ്ടുകളില്‍
ഒളിഞ്ഞിരുന്നും മറഞ്ഞിരുന്നും
ബഹളം കൂട്ടിയും
വിസ്മയം തീര്‍ത്തും
വിപ്ലവമെഴുതിയും
വിടുവായത്തങ്ങള്‍ എഴുതിക്കൂട്ടിയും
ഒരുപാട് ചിന്തകളെ
ഒഴുക്കി വിട്ടും
മത്സരിച്ചും പാരവെച്ചും
പുകഴ്ത്തിയും തളര്‍ത്തിയും
വീണും വീഴ്ത്തിയും
മുന്നേറുമ്പോള്‍
അതേ വിരലുകള്‍
മനസ്സിനോട് പറയുന്നു,
പേന പിടിച്ച്
എഴുതിയ കാലം മറന്നിരിക്കുന്നു.
മനസ്സു വിരലുകളോട്
രഹസ്യമായി പറയുന്നു,
സ്വന്തം കയ്യക്ഷരം
മറന്നു തുടങ്ങിയിരിക്കുന്നു.
പണ്ടെന്നോ എഴുതിപ്പഠിച്ച
വടിവൊത്ത അക്ഷരങ്ങള്‍
കയ്യിലോതുങ്ങാതെ
തെന്നി മാറുന്നു"
കണ്ണുകള്‍ കൊണ്ട്
ഒപ്പിയെടുക്കുന്ന വായനയെ
വിരലുകളും കീബോര്‍ഡും
പങ്കുവെച്ചെടുത്തപ്പോള്‍
ഉള്‍ക്കോണില്‍ ഇരുന്നാരോ
പതുക്കെ പറഞ്ഞത്.

കടലാസ്.



ഇടക്ക് മാത്രം വന്നു
ഒന്നോ രണ്ടോ വരകള്‍
എന്റെ ഹൃദയത്തില്‍ തന്നെ
അമര്‍ത്തി വരച്ച്, നോവിച്ച്,
എന്തിനാണിങ്ങനെ?
മുഴുവനുമങ്ങ്
വരച്ചു തീര്‍ക്കാതെ
എന്തേ ഇടയ്ക്കു മാത്രം?
എഴുതി തീര്‍ക്കാന്‍
കഴിയില്ലെന്നറിഞ്ഞതിനെ
എന്തിനാണെന്റെ മേല്‍
ഒരു മുറിവായ്‌
ഉണങ്ങാത്ത നോവായ്‌
തുടങ്ങി വക്കുന്നത്?
തുടര്‍ച്ചയില്ലാത്ത സ്വപ്നങ്ങളെ
ഇടയ്ക്കു മാത്രം വന്ന്
ചൊരിഞ്ഞു പോകുന്നത്?
നീ തന്നിട്ട് പോയ
കറുത്ത വരകളും
മുഷിഞ്ഞ ഈ നിറവും മാത്രം
ബാക്കിയായി കിട്ടുന്ന
ഒന്നുമില്ലാത്ത ഒടുക്കം
ഞാനിന്നു ഭയക്കുന്നുണ്ട്
വല്ലാതെ.

കീറി കഷ്ണങ്ങളാക്കി
വലിച്ചെറിഞ്ഞു കളഞ്ഞൂടായിരുന്നോ?
മുഴുമിക്കാനൊക്കാത്തതിനെ
തുടങ്ങി വക്കും മുന്‍പേ?

അനിവാര്യം

അടുത്തുണ്ടെന്നു
ആണയിട്ടു പറഞ്ഞാലും
തുണയാകുമെന്നു
പറയാതെ മൊഴിഞ്ഞാലും
ചില അകല്‍ച്ചകള്‍
ജീവിതത്തിന്റെ
അനിവാര്യതയാണ്
എത്ര വേണ്ടെന്നു വച്ചാലും
വിട്ടു നില്‍ക്കാതെ
നിവൃത്തിയില്ലാതാകും.
ഒഴിഞ്ഞു മാറി
അകന്നു പോകേണ്ടി വരും.
ചാര്‍ത്തിക്കൊടുക്കാന്‍
പേരുകള്‍ വേറൊന്നും
കിട്ടാതെ വന്നതോണ്ടാകും
സൌഹൃദമെന്നു നാം
പേരിട്ടു വിളിച്ചതിനു
നടുവിലായ്,
നമുക്കിടയിലായ്,
അദൃശ്യമായൊരു മതില്‍
തനിയെ ഉയര്‍ന്നു വരും.
അനിവാര്യത മാത്രം.
ചിലപ്പോള്‍
നിസ്സഹായതയും.

അവസാന വാക്ക്




പറഞ്ഞു പിരിയാമായിരുന്നിട്ടും
നല്ലതിന്റെ കുരുക്കുകള്‍
അഴിച്ചു കളഞ്ഞിട്ടെങ്കിലും
സുഖത്തിന്റെ കറുപ്പില്‍
നിനക്കഴിഞ്ഞാടാമായിരുന്നിട്ടും
എന്തിനാണിവിടെ
രക്തമൊഴുക്കിയത്?
എന്തിനാണീ മാതൃത്വത്തെ
ഇങ്ങനെ അപമാനിച്ചത്?
ഒരു കുഞ്ഞു തുമ്പിയെപ്പോലെ
നിനക്ക് ചുറ്റും പാറി നടന്ന
നൈര്‍മ്മല്യത്തിന്റെ
ചിറകു മുറിച്ചല്ലോ നീ.
ചേതനയെടുത്ത് കളഞ്ഞല്ലോ.
ചോര ചീറ്റി പിടഞ്ഞു തീരുന്ന
അവസാന നിമിഷത്തിലും
വിളിച്ചു പോയ നാമം
നിന്റേതു തന്നെ ആയിരുന്നിരിക്കണം.
'അമ്മേ' എന്ന്,
ആദ്യത്തെ വാക്ക്,അവസാനത്തേതും.

Wednesday, 16 April 2014

ഭാവം



നടപ്പാതയുടെ ഓരത്ത് ഒരു തുണ്ട് തുണി മാത്രമുടുത്ത് കിടക്കും അയാള്‍. ഞാന്‍ കാണുമ്പോഴൊക്കെ ആ കറുത്ത ശരീരം ഈ ലോകത്തില്ലാത്ത പോലെ ഉറക്കത്തിലായിരിക്കും. വ്രണങ്ങള്‍ പഴുത്ത കയ്യിലും കാലിലും ഈച്ചകള്‍ പറന്നും ഇരുന്നുമിരിക്കുന്നു. ഓരോ ദിവസവും അയാളെ കടന്നു പോകുമ്പോള്‍ വല്ലാത്ത ഒരസ്വസ്ഥതയോടും അത്ര തന്നെ സഹതാപത്തോടും കൂടെ നോക്കി കടന്നു പോകും. എല്ലാവരുടെ കണ്ണുകളിലും ഒരേ ഭാവം. വ്രണങ്ങള്‍ മൂടിയ അര്‍ദ്ധ നഗ്നമായ ആ മനുഷ്യ ശരീരത്തിന് മുന്‍പില്‍ വിരിച്ചിട്ട തുണിയില്‍ നാണയത്തുട്ടുകളും ഉണ്ടാകും. വിരലുകള്‍ പോലും ഇല്ലാത്ത അയാളെങ്ങനെ ആ തുണിയിലെ നാണയങ്ങളുംകൊണ്ട് അടുത്തിരിക്കുന്ന ചക്രമുള്ള പലകയിലിരുന്നു നിരങ്ങി പോകുമെന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിരുന്നു.
ഒരിത്തിരി നേരത്തേക്കുള്ള എന്റെ ഭാവനയുടെ സഞ്ചാരം. പിന്നെ ഓഫീസ്, വീട്, എന്റെ തിരക്കുകള്‍, എന്റെ ലോകങ്ങള്‍...അതില്‍ മുഴുകി ഞാന്‍..
രണ്ടു മാസം മുന്പ് വാങ്ങിയ മണികള്‍ തൂക്കിയ, ഉള്ളിലും പുറത്തുമായി ഒരുപാട് കീശകളുള്ള എന്റെ ഹാന്‍ഡ് ബാഗില്‍ ഏറ്റവും ഉള്ളിലെ കള്ളിയിലാണ് ഞാന്‍ പൈസ കരുതാറുള്ളത്. തൊങ്ങലുകളും ഞൊറിയലുകളുമുള്ള എന്റെ മറൂണ്‍ കളറിലെ പൊങ്ങച്ച ബാഗില്‍ എച്ചില്‍ പോലെ ബാക്കി വരുന്ന ചില്ലറകള്‍ അലക്ഷ്യമായി ഇട്ടതു ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാതേ കനം കൂടിയതില്‍ അത്ഭുതമൊന്നും തോന്നിയില്ല. അല്ലെങ്കിലും നമുക്കൊക്കെയെന്നും നോട്ടുകളോടാണല്ലോ പ്രിയം. കണ്ടക്ടര്‍ക്കു പോലും പുച്ഛത്തിന്റെ പേരില്‍ ചില്ലറ കൊടുക്കാത്ത സാധാരണക്കാരിയായതോണ്ടും കൂടിയാകാം. എന്നാലും കയ്യെത്തിച്ച് തുട്ടുകള്‍ പെറുക്കാന്‍ വല്ലാത്ത മടി തന്നെയുണ്ട്.വേഗത്തിലുള്ള നടത്തത്തിനിടയില്‍ ഉള്ളിലേക്ക് കയ്യിട്ടു ചില്ലറ തപ്പിയെടുത്ത് പുറത്തെടുത്തു നോക്കി അതെത്ര രൂപയാണ്, രണ്ടോ , മൂന്നോ, എന്ന് തിട്ടപ്പെടുത്തല്‍ മാത്രമല്ല ആ ഭിക്ഷക്കാരന്റെ മുന്‍പിലെ തുണിയിലേക്കിടാന്‍ ഞാന്‍ പ്രയാസമായും ഒഴികഴിവായും കണ്ടത്. ചുറ്റുമുള്ള ആളുകള്‍ ഒരു നിമിഷം നടത്തം പതുക്കെയാക്കി ചില്ലറയിടാന്‍ കൈ നീട്ടുന്ന എന്നെ ശ്രദ്ധിക്കുമല്ലോ , അവര്‍ കാണുമല്ലോ എന്നാ എന്തോ ഒരു വല്ലായ്കയും കൂടിയായിരുന്നു.

ആ വല്ലായ്ക തന്നെയാണ്, ബസ് കാത്തു നില്‍ക്കുമ്പോള്‍ ഓരോരുത്തരുടെയും മുന്‍പില്‍ വന്നു മുഖത്തേക്ക് നോക്കി കൈ നീട്ടി നില്‍ക്കുന്ന കൂനുള്ള വൃദ്ധയുടെ നേരെ ഒന്ന് നോക്കുക പോലും ചെയ്യാതെ ബസ് വരുന്നുണ്ടോ എന്ന് മാത്രം ശ്രദ്ധിച്ചു നില്‍ക്കാറുള്ളതും. ഇടം കണ്ണിട്ടു നോക്കുമ്പോഴും അവരുടെ മുഖത്തു സങ്കടമോ ദൈന്യതയോ ഒന്നും കാണാറില്ല. നിറഞ്ഞ നിര്‍വ്വികാരത മാത്രം.
അപ്പോഴാണ്‌ ഇന്ന് വരെയും ഭിക്ഷ ചോദിച്ചു വഴിയോരത്തിരിക്കുന്ന മനുഷ്യ ജീവികളുടെ കണ്ണുകളിലോ മുഖത്തോ ഒരു ഭാവവും എനിക്കിത് വരെയും വായിച്ചെടുക്കാന്‍ കഴിഞ്ഞില്ലാ എന്നാ സത്യം ഞാന്‍ തിരിച്ചറിഞ്ഞത്.
അന്ന് ഒരിത്തിരിപ്പോന്ന പെണ്‍കുട്ടിയുടെ ഒക്കത്തിരുന്ന ചെളിപിടിച്ച വസ്ത്രം ധരിച്ച കുഞ്ഞിന്റെ മുഖത്തും അവനെ എടുത്തിരിക്കുന്ന പെണ്‍കുട്ടിയുടെ മുഖത്തോ അടുത്തു കൈനീട്ടിയിരിക്കുന്ന മെലിഞ്ഞുണങ്ങിയ പെണ്ണിന്റെ മുഖത്തോ പേരിട്ടു വിളിക്കാവുന്ന ഒരു തരം ഭാവവും കണ്ടെത്താന്‍ കഴിയാതിരുന്ന അന്നത്തെ രാത്രിയിലാണ് ഇക്ക ഉറങ്ങുമ്പോള്‍ മുറിയിലെ ലൈറ്റ് ഇട്ടു കണ്ണാടിയില്‍ നോക്കി ഞാന്‍ നിന്നത്. അന്നാണ് എനിക്കാ സത്യം മനസ്സിലായത്. എന്റെ മുഖത്തും ഒരു ഭാവവും ഇല്ല. നിര്‍വ്വികാരത മാത്രം. നടുക്കത്തോടെ ഞാനത് തിരിച്ചറിയുമ്പോള്‍ ഓടിച്ചെന്നു ഞാന്‍ അപ്പുറത്തെ മുറിയിലെ കട്ടിലില്‍ ചെറു പുഞ്ചിരിയില്‍ ഉറങ്ങുന്ന എന്റെ പൊന്നു മക്കളെ നോക്കി.

ഭിക്ഷാടകരായ ഓരോരുത്തരുടെയും ചിരി മാഞ്ഞു പോയ കുട്ടികളുടെ മുഖങ്ങള്‍ എന്റെ ഓര്‍മ്മയിലേക്ക് വന്നു. എന്റെ പൊന്നു മക്കളുടെ മുഖത്തും നേരത്തെ കണ്ണാടിയില്‍ ഞാന്‍ കണ്ട എന്റെ നിര്‍വ്വികാരത ഇന്നുള്ള പുഞ്ചിരിയെ കീഴടക്കി അവിടെ സ്ഥാനം പിടിച്ചു പോകുന്ന ദുരന്തം.. അതിനെപ്പറ്റി ചിന്തിക്കാന്‍ കഴിയുന്നേ ഉണ്ടായിരുന്നില്ല.
ആ നിമിഷം തന്നെയായിരുന്നു. അന്ന് വരെ എന്നെ പൊതിഞ്ഞു നിന്ന നിര്‍വ്വികാരത കണ്ണീരായും പ്രാര്‍ത്ഥനയായും ഒഴുകി പുറത്തു പോയതും... അന്നത്തെ രാത്രി എന്റെ ഉറക്കം പോയതുകൊണ്ടാണ് ഞാന്‍ പിന്നത്തെ പ്രഭാതം മുതല്‍ ചില്ലറകള്‍ വാരിക്കൂട്ടി കയ്യെത്തുന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചതും, ഇടം കണ്ണിട്ടല്ലാതെ നീളുന്ന കൈകള്‍ക്കും , ഉയരുന്ന മുഖങ്ങള്‍ക്കും നേരെ നോക്കാന്‍ തുടങ്ങിയതും. മുഖത്തു ഞാന്‍ പോലുമറിയാതെ ഏതോ പുഞ്ചിരി വിരിയുന്നതായി എനിക്ക് തോന്നാന്‍ തുടങ്ങിയതും. . . . . . .

തളരാതെ...

വേദന ഏറെ തന്നുള്ള 
അമ്പുകളും മുറിവുകളും
തകര്‍ച്ചകളും ഇടര്‍ച്ചകളും 
നന്മയൊളിപ്പിച്ച് വച്ച
പരീക്ഷണങ്ങളാവെ
തോറ്റോടുവതെങ്ങനെ,
തടുക്കുന്നതെങ്ങനെ?
വേച്ചു വേച്ചാണെങ്കിലും 
നടക്കുക തന്നെ..

Saturday, 5 April 2014

നിശബ്ദ



ആദിത്യനെന്നും
ആഴിയില്‍
മുങ്ങിയസ്തമിക്കുന്നെന്നതു
കെട്ടുകഥ മാത്രമായത്
എത്രയോ നന്നായി.
അല്ലെങ്കില്‍,
ചക്രവാളത്തിനപ്പുറം
ഇരുണ്ടു,കരുവാളിച്ച്
ഒരിത്തിരി ഭാഗമുണ്ടാകും .
എന്നും
ചൂടന്‍ സൂര്യന്‍
വന്നു മുങ്ങുന്നിടം,
മയങ്ങിക്കിടക്കുന്നിടം.
ചൂടും ചൂരുമൊക്കെ
ഏറ്റു വാങ്ങി
കറുത്ത് പോയൊരു
കടല്‍ ഭാഗം.
ചക്രവാളത്തിനുമപ്പുറം,
ആരുമറിയാതെ കിടന്നേനെ.

തെന്നല്‍



നിറം ചോര്‍ത്തിക്കളഞ്ഞ
ചേലയും ചുറ്റി,
കോതിയൊതുക്കാത്ത
മുടിയിഴകളെയൊന്നു
പരിഗണിക്കപോലും ചെയ്യാതെ
ഒരു വിധവയെപ്പോലെ,
അലസമായി നീയിതെങ്ങോട്ടാണ്.

നീ സഞ്ചരിക്കുന്ന വഴിയുടനീളം
അന്നൊക്കെ നീ കേട്ടിരുന്നത്
സന്തോഷത്തിന്റെ ശബ്ദങ്ങള്‍.
നിറ സൌന്ദര്യമാര്‍ന്നൊരു
കന്യകയെപ്പോലെ
കളിച്ചു, ചിരിച്ച്,നൃത്തം ചവിട്ടി ,
ചിരി മര്‍മ്മരം കേള്‍പ്പിച്ചു
എല്ലാരേമൊന്നു വട്ടം ചുറ്റി
നീ പോകുമ്പോള്‍,ഓര്‍ക്കുന്നില്ലേ,

അന്നൊക്കെയവര്‍ പുഞ്ചിരിച്ചിരുന്നു.
നിന്നെ സ്നേഹിച്ചിരുന്നു.

ഇന്നെന്തേ ഇങ്ങനെ?
ചിരിയില്ലാതെ, ചന്തമില്ലാതെ
എന്തിനാ ഇങ്ങനെ ഒഴുകുന്നത്
നിന്നെത്തന്നെ നീ എന്തെ
സ്നേഹിക്കാതെ പോകുന്നു?

ഇത്ര മാത്രം വര്‍ണ്ണമറ്റ്,
നിശബ്ദയായതുകൊണ്ടല്ലേ
ഇന്നവര്‍ നിന്നെക്കയറ്റാതെ
കിളിവാതിലുകള്‍,
സാക്ഷയിട്ടുറപ്പിക്കുന്നത്,
നിന്റെ സാമീപ്യമൊന്നു
ശ്രദ്ധിക്കപോലും ചെയ്യാത്തത്.

ആരാണ് നിന്നിലെ നിന്നെ
നിര്‍ജ്ജീവമാക്കിയത്?

മഴവില്ലിനോട്‌ പറയൂ,
നിന്റെ ഉടയാടകള്‍ക്കല്പം
നിറം പകരാന്‍,
മുല്ലവള്ളിയോട് , വിരിയാന്‍ തുടങ്ങുന്ന
മൊട്ടുകള്‍ ചോദിക്കൂ,
നിന്റെ വാര്‍മുടിയലങ്കരിക്കാന്‍.
ചുണ്ടിലൊരല്പം പുഞ്ചിരി വരുത്താന്‍
നിന്റെ പ്രിയപ്പെട്ടവനെപ്പറ്റി ഓര്‍ക്കൂ.
അവന്റെ സ്നേഹത്തെപ്പറ്റി,
അവന്റെയീ ലോകത്തെ
നന്മകളെപ്പറ്റി ചിന്തിക്കൂ.

ഇനി നീ പോകൂ,
കുളിര്‍മ്മയായി ,
മരുഭൂമികളാകുന്ന മനസ്സുകളില്‍
പരിമളം പരത്തുന്ന തെന്നലായി.....

ഡെസ്ക്



കൂര്‍ത്ത മുനയുള്ള
കോമ്പസ്സ് കൊണ്ട്
കുത്തി വരഞ്ഞ്,
അതിനും മേലെ
മഷി കൊണ്ട് കടുപ്പിച്ചു
പ്രണയത്തിന്‍റെ
പേരെഴുതി വക്കുമ്പോള്‍
ഡെസ്കിനു വേദനിച്ചു കാണണം.
മരം കൊണ്ടുള്ള
ആ മേനിയില്‍
നോവ്‌ പടര്‍ന്നപ്പോള്‍
ഹൃദയം കൊണ്ട്
ശപിച്ചു കാണണം.
അതുകൊണ്ടാവാം
ഇവിടെയീ
ഇടതുവശത്ത്
തീരാത്ത നീറ്റല്‍.

പിശാചിന്റെ കൂട്ടുകാരനോട്..



ചില നേരങ്ങളില്‍
ചില നിലവിളികള്‍
കൂടെ വന്നു
ചെവിയില്‍ അലയടിച്ചു
സ്വസ്ഥത കളയാറില്ലേ,
തളം കെട്ടിയ കണ്ണീരില്‍
കാല്‍ തെന്നി
വീണു പോകാറില്ലേ?
രക്ഷപ്പെടാനായി
പിടഞ്ഞെണീറ്റോടുമ്പോള്‍
ഇതൊക്കെയൊന്നു
നിലച്ചു കിട്ടണേയെന്ന
ഇന്നത്തെ പ്രാര്‍ത്ഥനകളൊന്നും
അന്ന് കൂടെ നിന്ന
പിശാചു പക്ഷെ
കേള്‍ക്കുന്നേ ഇല്ല അല്ലെ?
അല്ലെങ്കിലും
അതങ്ങിനെത്തന്നെയാണ്.
ഏത് വഴിയെ പോയാലും
എത്ര ചിരിക്കോട്ട കെട്ടി
അതിനുള്ളിലിരുന്നു സുഖിച്ചാലും
ചില ശാപങ്ങള്‍,കുറെ നോവുകള്‍,
ചില വിതുമ്പലുകള്‍ ,
ഒരുമിച്ചു
ഇഴഞ്ഞിഴഞ്ഞു വന്നു
കാലില്‍ ചുറ്റി വലിച്ചിടും.
കാരണം,
അവയെ വഹിക്കുന്നത്
നിന്റെ കൂട്ടുകാരന്റെ
കറുത്ത കൈകളല്ല എന്നത് തന്നെ

വിഡ്ഢി

ആരുമല്ല...
ഒന്നുമല്ല...
എന്നിട്ടുമെന്തിനാണീ 
ഹൃദയം 
വിങ്ങുന്നത്?
വിഡ്ഢിയായത്കൊണ്ടോ?

ഒരേ ചിന്തകള്‍




കൂട്ടമായ് കൊത്തിപ്പെറുക്കുന്ന
കറുമ്പന്‍ കാക്കകളെ
വെറുതെ നോക്കിയിരിക്കുമ്പോഴാണ്,
അതില്‍ നിന്നും മാറി ,
പഴയ കെട്ടിടത്തിന്റെ
ചൂട് കൊണ്ട് പഴുത്ത,
മേല്‍ക്കൂരയുടെ അരുകില്‍
വെയില്‍ തിന്നു അനങ്ങാതെ
മൌനിയായിരിക്കുന്ന കാക്ക.
എന്നോ വഴി തെറ്റിയെന്നെപ്പോലെ
വന്നുപെട്ടതാകാമിവിടെ ,
വരുത്തന്‍ കാക്ക.
പണ്ടേ ഉപേക്ഷിച്ച നാടിന്റെ
പച്ച നിറമുള്ള ഓര്‍മ്മകളെ
ധ്യാനിക്കുകയാവും അത്.
അന്ന് മുറിച്ചു കളഞ്ഞ
ചില ചരടുകളുടെ ചിന്തകള്‍
കഴുത്തു മുറുക്കി വല്ലാതെ
ശ്വാസം മുട്ടിക്കുന്നുണ്ടാകും.
ഈ വരണ്ടുണങ്ങിയ
അപരിചിതത്വത്തിന്റെ ലോകത്ത്,
അവജ്ഞ സഹിച്ച്,
ഓര്‍മ്മകളില്‍ ഉരുകി,
ഒരു പരദേശി കാക്ക.